ജീവനൊടുക്കിയ ബസ് ഡ്രൈവറുടെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്ന് പികെ ഫിറോസ്
കോഴിക്കോട്: സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ജീവനൊടുക്കിയ കോഴിക്കോട് കക്കോടിയിലെ സ്വകാര്യ ബസ് ഡ്രൈവറുടെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. സ്വകാര്യ ബസിലെ ഡ്രൈവറായ ചോയിബസാർ സ്വദേശി സന്തോഷായിരുന്നു കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ബസ് നിർത്തിയിടുന്ന ഒറ്റത്തെങ്ങിലെ ഷെഡിനടുത്ത് ഇന്നലെ രാവിലെ സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് പണിയില്ലാതായോടെ വീട്ടിലെ ചിലവുകള്ഡ കൊണ്ടുപോകാൻ പ്രയാസം അനുഭവിക്കുന്നതായി സന്തോഷ് പറഞ്ഞിരുന്നതായി സഹോദരൻ പ്രസാദ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് സന്തോഷിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കണമെന്ന് പികെ ഫിറോസ് ആവശ്യപ്പെടുന്നത്. സന്തോഷിന്‍റെ വീട് സന്ദര്‍ശിച്ച ശേഷമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പികെ ഫിറോസ് ഇക്കാര്യം ആവശ്യപ്പെട്ടത്. പികെ ഫിറോസിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ലോക്ക്ഡൗണിൽ ബസ് ഓട്ടം നിലച്ചതിനാൽ കടക്കെണിയിലായതിന്റെ പേരിൽ ജീവനൊടുക്കിയ കക്കോടിയിലെ സന്തോഷിന്റെ വീട് സന്ദർശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ജാഫർ സാദിഖും എലത്തൂർ മണ്ഡലം ഭാരവാഹികളും കൂടെ ഉണ്ടായിരുന്നു.
കോഴിക്കോട് സിറ്റി ബസിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സന്തോഷ്. മൂന്നു മാസത്തോളം ജോലി ഇല്ലാത്തതിനാൽ നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടിലായി. ഒടുവിൽ ഭാര്യയെയും രണ്ടു മക്കളെയും തനിച്ചാക്കി സന്തോഷ് ആത്മഹത്യ ചെയ്തു.
ലോക്ക്ഡൗൺ കാരണം ബുദ്ധിമുട്ടിലായ സാധാരണക്കാരനെ സഹായിക്കാൻ എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്? വിഹിത സംഖ്യ അടക്കാൻ പണമില്ലാത്തതിനാൽ ക്ഷേമനിധിയിൽ നിന്നു പോലും ജീവനക്കാർക്ക് സർക്കാർ ഒരു ആനുകൂല്യവും നൽകുന്നില്ല. ഗതാഗത മന്ത്രിയുടെ മണ്ഡലത്തിലാണ് ഒരു ബസ് ജീവനക്കാരന് ഈ ഗതി വന്നത്.
ഈ കുടുംബത്തിന് സർക്കാർ അടിയന്തിരമായി ധനസഹായം നൽകണം. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരെ ആത്മഹത്യയിലേക്ക് തള്ളി വിടാതെ അവർക്ക് ആശ്വാസമാകുന്ന രീതിയിൽ സാമ്പത്തിക സഹായം നൽകണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം റോഡ് നന്നാക്കാനല്ല ചെലവഴിക്കേണ്ടത് ഇതു പോലുള്ള പാവങ്ങളുടെ ജീവൻ രക്ഷിക്കാനാണ്.
പത്താം ക്ലാസിലും പ്ലസ് വണ്ണിനും പഠിക്കുന്ന രണ്ട് കുട്ടികളുടെയും വിദ്യാഭ്യാസ ചെലവുകൾ എലത്തൂർ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ഏറ്റെടുത്ത കാര്യം അവരെ അറിയിച്ചിട്ടാണ് ഞങ്ങൾ വീട്ടിൽ നിന്നും മടങ്ങിയത്.
കഠിനംകുളം പീഡനം; മേല്‍വസ്ത്രം മാത്രമായി രാത്രി കാറിന് മുന്നിൽ നിലവിളിച്ച് സ്ത്രീ, ആ രാത്രി നടന്നത്