പിഎസ്സി ലിസ്റ്റിൽ ക്രിമിനലുകൾ: അന്വേഷണം അട്ടിമറിക്കുന്നുവെന്ന് പികെ ഫിറോസ്!!
കോഴിക്കോട്: പിഎസ്സി റാങ്ക് ലിസ്റ്റില്‍ ക്രിമിനലുകള്‍ ഇടം നേടിയ സംഭവത്തെ കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്താതെ സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഗുരുതരമായ വീഴ്ചകളുണ്ടായിട്ടും ശരിയായ അന്വേഷണത്തിന് തയ്യറാകാത്ത നിലപാട് സര്‍ക്കാര്‍ തിരുത്തണം. റാങ്ക് ലിസ്റ്റില്‍ ക്രിമിനലുകള്‍ ആദ്യ സ്ഥാനങ്ങളിലെത്തിയ സംഭവത്തില്‍ അന്വേഷണം സര്‍ക്കാര്‍ പി.എസ്.സിയെ തന്നെ ഏല്‍പിച്ചിരിക്കുകയാണ്.
ഇത് തെറ്റായ തീരുമാനമാണ്, പകരം മറ്റൊരു ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കാന്‍ തയ്യാറാവുകയാണ് വേണ്ടത്. എസ്.എഫ്.ഐ നേതാവിന്റെ വീട്ടില്‍ നിന്നും യൂണിവേഴ്സ്റ്റി ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവത്തില്‍ സിണ്ടിക്കേറ്റ് അന്വേഷിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതും ശരിയല്ല. ക്രിമിനലുകള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി അഡ്മിഷന്‍ നേടിയതുമായി ബന്ധപ്പെട്ട സംഭവത്തിലും സമഗ്ര അന്വേഷണം വേണമെന്നും പി.കെ ഫിറോസ് ആവശ്യപ്പെട്ടു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആഹ്വാനപ്രകാരം കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ന്യായമായ ആവശ്യങ്ങളുമായി രംഗത്തിറങ്ങിയ യൂത്ത് ലീഗിന്റെ സമരത്തോട് സര്‍ക്കാര്‍ പുറം തിരിഞ്ഞു നില്‍ക്കുകയാണെങ്കില്‍ ശക്തമായ സമരവുമായി രംഗത്തുവരും. ലക്ഷക്കണക്കിന് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും പ്രതീക്ഷയായ പി.എസ്.സിയെ തകര്‍ക്കാനുള്ള ശ്രമത്തെ ചെറുത്തു തോല്‍പിക്കും. വലിയ കുംഭകോണമാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. വിഷയത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരവുമായി യൂത്ത് ലീഗ് രംഗത്തിറങ്ങും.
തട്ടിപ്പുകള്‍ പുറം ലോകം അറിയുമെന്ന ഭയമാണ് സര്‍ക്കാരിനുള്ളത്. സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നത് കുറ്റകരമാണെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡണ്ട് സാജിദ് നടുവണ്ണൂര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ സംസാരിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ നവാസ് സ്വാഗതം പറഞ്ഞു.

എരഞ്ഞിപ്പാലം സരോവരം ബയോപാര്‍ക്ക് റോഡില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കലക്ട്രേറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു. മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാര്‍ച്ചിന് കെ.എം.എ റഷീദ്, സലാം തേക്കുംകുറ്റി, സി. ജാഫര്‍ സാദിഖ്, ഒ.കെ ഫൈസല്‍, വി.കെ റഷീദ് മാസ്റ്റര്‍, പി.പി ജാഫര്‍, എ.കെ ഷൗക്കത്തലി, വി.പി റിയാസ് സലാം, സെയ്ദ് ഫസല്‍, എ.കെ കൗസര്‍, ഷിജിത്ത് ഖാന്‍, എസ്.വി മുഹമ്മദ് ശൗലിക്ക്, ഷഫീഖ് അരക്കിണര്‍, സി.കെ.നാസര്‍, സമദ് കൊയിലാണ്ടി, എസ്.എം ബാസിത്, ഷാഹിര്‍ കുട്ടമ്പൂര്‍, ടി.പി.എം ജിഷാന്‍, സുബൈര്‍ വെള്ളിമാടൂകുന്ന്, സജീര്‍ കൊമ്മേരി, മന്‍സൂര്‍ മാങ്കാവ്, ശിഹാബ് നല്ലളം, എം ബാബുമോന്‍, ഒ.എം നൗഷാദ്, ടി.മൊയ്തീന്‍കോയ, റഫീഖ് കൂടത്തായി, സുനീര്‍.കെ.പി., വി.പി.എ. ജലീല്‍, ടി.നിസാര്‍, കെ.ടി.കെ.ഹമീദ്, മൂസ്സ കോത്തമ്പ്ര, പി.സി.ഉബൈദ്, എം.പി.ഷാജഹാന്‍, എഫ്.എം മുനീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.












Click it and Unblock the Notifications