കുട്ടികളെ വീട്ടിനുള്ളിൽ പൂട്ടിയിട്ട അച്ഛനും അമ്മയും അറസ്റ്റിൽ
കോഴിക്കോട്: മൂന്നു കുട്ടികളെ വീട്ടിനുള്ളിൽ പൂട്ടിയിട്ടതിനു മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. രാമനാട്ടുകര നിസരി ജംഗ്ഷനു സമീപത്തെ വീട്ടിലാണ് സംഭവം. തൃശൂർ ഗുരുവായൂർ സ്വദേശിയാണ് അച്ഛൻ. കർണാടക സ്വദേശിനിയായ 32കാരിയാണ് അമ്മ. വ്യാഴാഴ്ച ഉച്ചയോടെയാണ് രണ്ടും മൂന്നും അഞ്ചും വയസുള്ള കുട്ടികളെ വീട്ടിനുള്ളിലാക്കി അമ്മ പോയത്.
കുട്ടികൾക്കു ഭക്ഷണം നൽകിയ ശേഷം കോഴിക്കോട് നഗരത്തിലേക്കു ജോലിക്കുപോയി എന്നാണ് ഇവർ നൽകിയ മൊഴി. എന്നാൽ പോലീസ് ഇതു പൂർണമായും വിശ്വസിച്ചിട്ടില്ല. അച്ഛൻ രണ്ടാഴ്ച മുമ്പ് ജോലിക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നു പോയതാണ്. കുട്ടികളുടെ കരച്ചിൽകേട്ട് തൊട്ടടുത്തുള്ള താമസക്കാർ അന്വേഷിച്ചെത്തിയപ്പോഴാണ് വാതിൽ പുറത്തുനിന്നു പൂട്ടിയതായി കണ്ടെത്തിയത്.

നാട്ടുകാർ അറിയിച്ചതു പ്രകാരം അഡീഷണൽ എസ്‌ഐ എംസി ഹരീഷിന്റെ നേതൃത്വത്തിൽ പോലീസെത്തി വാതിലിന്റെ പൂട്ട് തകർത്ത് കുട്ടികളെ മോചിപ്പിക്കുകയായിരുന്നു. ചെൽഡ് വെൽഫെയർ കമ്മിറ്റിക്കു മുന്നിൽ ഹാജരാക്കിയ കുട്ടികളെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇരുവർക്കുമെതിരേ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.
തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദന ഏഴുവയസുകാരന്‍ മരിച്ച സംഭവം വാര്‍ത്തകളില്‍ നിറഞ്ഞത് രണ്ടാഴ്ച മുമ്പാണ്. കൊച്ചി ഏലൂരില്‍ അമ്മയുടെ മര്‍ദനമേറ്റ് മൂന്നുവയസുകാരന്‍ മരിച്ച സംഭവവും കഴിഞ്ഞദിവസമുണ്ടായി. ഇരു സംഭവങ്ങളും സമൂഹത്തിന്റെ മനസ്സുലയ്ക്കുന്നതായിരുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്ന രക്ഷിതാക്കള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചിരുന്നു, ഇതിനു പിന്നാലെയാണ് കോഴിക്കോട്ടെ സംഭവം. വിശദമായ അന്വേഷണം നടത്തിയാലേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂവെന്ന് പോലീസ് അറിയിച്ചു.


Click it and Unblock the Notifications