മദ്യപിച്ച് വാഹനമോടിച്ച വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തതിൽ നടപടി വീഴ്ച; എസ്‌ഐയെ സ്ഥലം മാറ്റി
കോഴിക്കോട്: മദ്യപിച്ച വാഹനമോടിച്ച വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത സംഭവവുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് ടൗൺ എസ്‌ഐ കെ. ബിജിത്തിനു സ്ഥലം മാറ്റം. മാലൂർക്കുന്നിലെ ആംഡ് റിസർവ് ക്യാമ്പിലേക്കാണ് മാറ്റം. വൈകുന്നേരം അഞ്ചിനു പിടികൂടിയ വിദ്യാർഥികളെ രാത്രി ഒമ്പതുവരെ സ്റ്റേഷനിൽ കസ്റ്റഡിയിൽ വച്ചെന്നായിരുന്നു പരാതി. വിദ്യാർഥികളുടെ സുഹൃത്തുകളായിരുന്നു പരാതിക്കാർ. പൊറ്റമ്മൽ സ്വദേശികളായ രണ്ടുപേരെയാണ് എസ്‌ഐ കസ്റ്റഡിയിലെടുത്തിരുന്നത്. ജൂലൈ മൂന്നിനായിരുന്നു സംഭവം.
'കാമേഷ് നീലപ്പട 44 വയസ്'; അപഹാസ്യമാണ് സഖാക്കെളെ ഈ പ്രചരണം, മറുപടിയുമായി കെ എസ് യു നേതാവ്
സ്റ്റേഷനിലെത്തിച്ച വിദ്യാർഥികളെ ജാമ്യത്തിലെടുക്കാൻ ആദ്യമെത്തിയത് സുഹൃത്തുക്കളായിരുന്നു. എന്നാൽ രക്ഷിതാക്കളെത്തിയാലേ കുട്ടികളെ വിടൂ എന്ന് പോലീസ് അറിയിച്ചു. തുടർന്ന് രക്ഷിതാക്കൾ എത്തിയതോടെ ഇരുവരെയും അവർക്കൊപ്പം അയച്ചു. വിദ്യാർഥികൾ നൽകിയ പരാതി അന്വേഷിക്കാൻ അഡീഷണൽ കമ്മീഷണർ പി വാഹിദ്, നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ എ ജെ ബാബു എന്നിവരെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
ഇവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു എസ്‌ഐയുടെ സ്ഥലം മാറ്റം. കസ്റ്റഡി സംബന്ധിച്ച നടപടിക്രമങ്ങൾ പാലിക്കുന്നതിൽ എസ്‌ഐയുടെ ഭാഗത്തുനിന്നും വീഴ്ചകളുണ്ടായെന്നാണ് അന്വേഷണസംഘം കണ്ടെത്തിയതെന്നറിയുന്നു. ഇതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.