താമരശേരിയിലെ കോഴി മാലിന്യസംസ്‌കരണ കമ്പനിക്കെതിരെ വ്യാജ പ്രചാരണം, യുവാവിന് മുട്ടൻ പണി കൊടുത്ത് പൊലീസ്
താമരശേരി: ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കോഴി മാലിന്യം സംസ്‌കരിക്കുന്ന സ്വകാര്യ കമ്പനിക്കെതിരെ വ്യാജപ്രചരണം നടത്തിയ സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കോഴിമാലിന്യം സംസ്‌കരിക്കുന്ന കമ്പനിയില്‍ നിന്നും സംസ്‌കരണശേഷമുള്ള അസംസ്‌കൃത വസ്തുക്കള്‍ ബിസ്‌കറ്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നെന്നാണ് യുവാവ് സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരണം നടത്തിയത്. തുടര്‍ന്ന് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ കമ്പനി പൊലീസിന് പരാതി നല്‍കിയതോടെയാണ് യുവാവിനെതിരെ കേസെടുത്തത്. മലപ്പുറം സ്വദേശി റാഫിയുടെ പേരിലാണ് താമരശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. താമരശ്ശേരി അമ്പായത്തോടിന് സമീപത്തെ ഫ്രഷ് കട്ട് ഓര്‍ഗാനിക് പ്രോഡക്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയ്‌ക്കെതിരെയാണ് ഇയാള്‍ പ്രചരണം നടത്തിയത്.

ഫ്രഷ് കട്ട് ചെയര്‍മാന്‍ അഗസ്റ്റിന്‍ ലിബിന്‍ പിയൂസ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി താമരശ്ശേരി ഡിവൈ.എസ്.പി. ടി.കെ. അഷ്റഫിന്റെ പരിഗണനയ്ക്കായി കൈമാറുകയും തുടര്‍നടപടി സ്വീകരിക്കുകയുമായിരുന്നു.മാലിന്യങ്ങള്‍ സംസ്‌കരിച്ച് ലഭിക്കുന്ന അസംസ്‌കൃത വസ്തു പ്രമുഖ ബിസ്‌കറ്റ് കമ്പനിക്ക് ബിസ്‌കറ്റ് നിര്‍മാണത്തിനായി കയറ്റി അയയ്ക്കുകയാണെന്നായിരുന്നു വോയിസ് ക്ലിപ്പിലൂടെ പ്രചാരണം നടത്തിയത്. വാട്‌സാപ്പ് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയയില്‍ ഇത് വൈറലായിരുന്നു.
വലിയത്തൊടികയില്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് ലോഡ് എടുക്കാനെത്തിയ വാഹനത്തിലെ ജീവനക്കാരന്‍ ആണ് കെട്ടിടത്തിനുള്ളിലെ ചിത്രം സഹിതം ശബ്ദസന്ദേശം പ്രചരിപ്പിച്ചത്. അതേസമയം, സന്ദേശം പ്രചരിപ്പിച്ചയാള്‍ തന്നെ തന്റെ ശബ്ദപ്രചാരണം തെറ്റാണെന്ന വീഡിയോ സന്ദേശം പിന്നീട് വാട്സാപ്പില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം, പ്രചാരണം നടത്തിയയാള്‍ക്കെതിരേ പ്രമുഖ ബിസ്‌കറ്റ് കമ്പനി അധികൃതരും നിയമ നടപടിക്കൊരുങ്ങിയിട്ടുണ്ട്. അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്നും സംസ്‌കരിച്ച ശേഷം ലഭിക്കുന്ന പൗഡര്‍, മൃഗങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിലേക്കുള്ള അസംസ്‌കൃതവസ്തുവായാണ് ഉപയോഗിക്കുന്നതെന്നും ഫ്രഷ് കട്ട് കമ്പനി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications