മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശന കാര്യത്തിൽ രാഷ്ട്രീയ നേതാക്കള്‍ പ്രസ്താവന നടത്തുന്നത് ശരിയല്ല
കോഴിക്കോട്: മുസ്‌ലിം സ്ത്രീയുടെ പള്ളിപ്രവേശവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കള്‍ പ്രസ്താവന നടത്തുന്നത് ശരിയല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. മതനിയമങ്ങള്‍ സംബന്ധിച്ച വിധികള്‍ മതപണ്ഡിതന്മാരാണ് പറയേണ്ടത്. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കാൻ പാടില്ല. ഹിന്ദുമത വിശ്വാസമാണത്. അതിനെ സംബന്ധിച്ച് അവിശ്വാസികളും ഇതര മതസ്ഥരും അഭിപ്രായം പറയുന്നത് അനുചിതമാണെന്ന് തങ്ങള്‍ പറഞ്ഞു.
സ്ത്രീ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന വിവാദങ്ങള്‍ വസ്തുതാവിരുദ്ധമാണ്. സ്ത്രീകളുടെ പ്രകൃതിക്കനുയോജ്യമായി ചില ഇളവുകള്‍ ഇസ്‌ലാം പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ പെട്ടതാണ് സ്ത്രീകള്‍ പള്ളിയില്‍ പോയി ആരാധിക്കേണ്ടതില്ലെന്ന നിയമം. സ്ത്രീ സ്വന്തം വീട്ടില്‍ നിന്ന് ആരാധിച്ചാല്‍ തന്നെ പള്ളിയില്‍ പോയി ആരാധിക്കുന്നതിലേറെ പുണ്യം അവള്‍ക്ക് കിട്ടും.
സാഹചര്യം പ്രതികൂലമാണെങ്കില്‍ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട നിയമമെന്ന നിലയില്‍ പള്ളിയില്‍ പോകുന്നതിന് ഇസ്‌ലാം വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്നു. വസ്തുത ഇതായിരിക്കേ ഇസ്‌ലാമിക ആചാരങ്ങളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.