സ്വകാര്യ സ്കൂളുകളോട് സർക്കാരിന് ശത്രുത; ആള്‍ കേരള പ്രൈവറ്റ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍
കോഴിക്കോട്: സ്വകാര്യ അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നീക്കം സാമൂഹ്യനീതിക്ക് എതിരാണെന്ന് ആള്‍ കേരള പ്രൈവറ്റ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം കുറ്റപ്പെടുത്തി. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഇത്തരം സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്കാതിരിക്കുന്നത് ഗൂഡാലോചനയുടെ ഭാഗമാണ്. പൊതു വിദ്യാഭ്യാസം സംരക്ഷിക്കുന്നതിന് അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ ഇല്ലാതാക്കണമെന്ന സര്‍ക്കാര്‍ പിടിവാശി അജ്ഞത മൂലമാണ്.
സംസ്ഥാനത്ത് നാലായിരത്തിലേറെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഇവിടങ്ങളില്‍ ലക്ഷക്കണക്കായ വിദ്യാര്‍ത്ഥികള്‍ പഠിച്ചു വരുന്നു. ആയിരക്കണക്കിന് അഭ്യസ്ഥവിദ്യര്‍ തൊഴിലെടുക്കുന്ന മേഖല കൂടിയാണ് ഇതെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കുന്നത് നല്ലതാണ്. വസ്തുത ഇതായിരിക്കെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് നേരെ ശത്രുതാപരമായ സമീപനം സ്വീകരിക്കുന്നത് നല്ലതല്ലെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.

അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്കെതിരെയുള്ള കുപ്രചരണങ്ങളുടെ സത്യാവസ്ഥ തുറന്ന് കാട്ടാനായി ഓഗസ്റ്റ് ഒന്ന് മുതല്‍ 30 വരെ സംസ്ഥാന വ്യാപകമായി ഗൃഹസമ്പര്‍ക്കം സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു. നിയമ പോരാട്ടങ്ങള്‍ക്ക് പുറമെ, ഒക്‌ടോബര്‍ ആദ്യവാരം തിരുവനന്തപുരത്ത് നേതൃസംഗമം ചേരും. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സമാന മനസ്‌കരായ സംഘടനാ നേതാക്കളുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരെ കണ്ട് നിവേദനം സമര്‍പ്പിക്കാനും തീരുമാനിച്ചു.
പൊതുവിദ്യാലയ സംരക്ഷണത്തിന്റെ മറവില്‍ സ്വകാര്യ വിദ്യാലയങ്ങള്‍ക്കെതിരെ നടത്തുന്ന അപവാദ പ്രചാരണം അവസാനിപ്പിക്കുക, ഇത്തരം വിദ്യാലയങ്ങളില്‍ നിന്നും നിര്‍ബന്ധിപ്പിച്ചും പ്രലോഭിപ്പിച്ചും വിദ്യാര്‍ത്ഥികളെ അടര്‍ത്തിയെടുക്കുന്നത് തടയാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
സംസ്ഥാന പ്രസിഡണ്ട് നിസാര്‍ ഒളവണ്ണ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. ഡി ശ്രീജ സുധീര്‍, സി പി അബ്ദുല്ല, നൗഷാദ് കരുവണ്ണൂര്‍, പി ശങ്കരന്‍ നടുവണ്ണൂര്‍, സുബൈദ ടീച്ചര്‍, നൈജില്‍ മെന്‍ഡോസ, ടി കെ അഹമ്മദ് കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications