ലിനിയുടെ ഭര്‍ത്താവിനെതിരെ പ്രതിഷേധം: 3 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കോഴിക്കോട്: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഫേസ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ച ലിനി സിസ്റ്ററുടെ ഭര്‍ത്താവിനെതിരെ പ്രതിഷേധം നടത്തിയ സംഭവത്തില്‍ 3 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സജീഷിന്റെ ജോലി തടസപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ തണ്ടോറപ്പാറ സ്വദേശികളായ സിദ്ദിഖ് വളയംപറമ്പില്‍ (46), റാഷിദ് കിഴക്കോത്ത് (27), പേരാമ്പ്രക്കുന്നുമ്മല്‍ സൂരജ് (33) എന്നിവരെയാണ് പെരുവണ്ണമൂഴി പോലീസ് അറസ്റ്റ് ചെയ്തത്.
മുല്ലപ്പള്ളിക്കെതിരായ പ്രസ്താവനയില്‍ പ്രതിഷേധിച്ച് സജീഷ് ജോലി ചെയ്യുന്ന കൂത്താളി ആരോഗ്യകേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മാര്‍ച്ചിനിടെ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ കയ്യേറ്റം ചെയ്ത കുറ്റത്തിന് മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് നേരത്തെ കേസ് എടുത്തിരുന്നു. ഡി സി സി സെക്രട്ടറി മുനീർ എരവത്ത്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് രാജൻ മരുതേരി തുടങ്ങിയ പതിനഞ്ചോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്.
Recommended Video
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ കയ്യേറ്റം ചെയ്തുവെന്ന് കാട്ടി കൂത്താളി പി എച്ച് സി മെഡിക്കൽ ഓഫീസർ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നിപ സമയത്ത് ആരോഗ്യമന്ത്രി കെകെ ശൈലജ ഒന്നും ചെയ്തില്ലെന്നും വെറും ഗസ്റ്റ് റോളില്‍ മാത്രമായിരുന്നു ആ സമയത്ത് മന്ത്രി പ്രവര്‍ത്തിച്ചതെന്നുമുള്ള മുല്ലപ്പള്ളിയുടെ പ്രസ്താവനയ്ക്കെതിരെയായിരുന്നു ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്.
വന്‍ പൊളിച്ചെഴുത്തുകളുമായി കോണ്‍ഗ്രസ്; ഗ്രൂപ്പല്ല, ജനം തീരുമാനിക്കും, ഉപതിരഞ്ഞെടുപ്പ് തന്ത്രം ഇങ്ങനെ