യാത്ര പരാജയപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് കളവ് പ്രചരിപ്പിക്കുന്നു: പിഎസ് ശ്രീധരന്‍പിള്ള
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎമ്മുമായി
ബിജെപി ചര്‍ച്ച നടത്തിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ
ആരോപണം വിലകുറഞ്ഞതും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പിഎസ് ശ്രീധരന്‍പിള്ള. കോണ്‍ഗ്രസ് നടത്തുന്ന യാത്ര പരാജയപ്പെട്ടപ്പോള്‍ കളവ് പ്രചരിപ്പിച്ച് ശ്രദ്ധ തിരിച്ചുവിടുകയാണ്. യാത്രയുടെ പരാജയത്തിന്റെ
പാപഭാരം മറ്റുള്ളവരുടെ തലയില്‍ വെച്ചുകെട്ടുകയാണ്.
എവിടെ വെച്ചാണ് ചര്‍ച്ച നടന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കണം. ജനങ്ങളെ
പഠിപ്പിക്കേണ്ട അദ്ധ്യാപകരാണ് രാഷ്ട്രീയക്കാരെന്ന് പറഞ്ഞ നെഹ്‌റുവിന്
ഇങ്ങനെ ഒരു ശിഷ്യനുണ്ടായത് നാണക്കേടാണ്- അദ്ദേഹം പറഞ്ഞു.
ന്യൂദല്‍ഹിയില്‍ മഹാസഖ്യത്തിന്റെ പേരില്‍ ഒരുമിച്ചു ചേര്‍ന്നവരാണ് യെച്ചൂരിയും രാഹുലും. അതോടെ രണ്ടുപേരുടെയും രാഷ്ട്രീയ ഗ്രാഫ് താഴേക്ക് പതിച്ചു.

ഇരുവരും രാഷ്ട്രീയരംഗത്ത് ശാപവും പാപവുമാണ്. രാജ്യം നിരാകരിച്ച പ്രസ്ഥാനങ്ങളുടെ നേതാക്കളാണ് ഇവര്‍. സിപിഎം കേരളത്തിലേക്ക് മാത്രം ചുരുങ്ങിയിരിക്കുന്നു.
കബളിപ്പിക്കുന്നത് തൊഴിലാക്കിയവര്‍ക്ക് മത്സരം വെച്ചാല്‍ ഒന്നാം സ്ഥാനം ലഭിക്കുക കോണ്‍ഗ്രസിനായിരിക്കും. സിപിഎം പിന്നാലെയുമുണ്ട്. കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണ്. പാലക്കാട് ബിജെപിയെ മുനിസിപ്പല്‍ ഭരണത്തില്‍ നിന്ന് ഒഴിവാക്കാന്‍ ഇടതും വലതും കൊണ്ടുപിടിച്ച് പരിശ്രമിച്ചതാണ്. എന്നാല്‍ അത് പരാജയപ്പെടുകയായിരുന്നു.
പ്രളയബാധിതരായവര്‍ക്ക് ആയിരം വീട് നല്‍കുമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ എവിടെയാണ് വീട് പണിതതെന്ന് കേരള ജനതയോട് വ്യക്തമാക്കണം. എല്ലാവരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ആ രംഗത്തുപോലുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍എസ്എസ്, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിമാരുമായി താന്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും കേരളത്തിലെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണയും സ്വീകാര്യതയും ബിജെപിക്കുണ്ടെന്നും അദ്ദേഹം ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ബിജെപിയെ സ്വാംശീകരിക്കാന്‍ എല്ലാവരും തയ്യാറാവണം. എന്‍ഡിഎയില്‍ സീറ്റ് ധാരണ ഏതാണ്ട് പൂര്‍ത്തിയായി. പുതുമുഖങ്ങളും കഴിവുറ്റ നേതാക്കളും മത്സരരംഗത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡന്റ് പി. ഹരിദാസന്‍, സി. അമര്‍നാഥ് എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications