ക്വാറന്റൈനിൽ കഴിയാൻ നിർദേശിച്ചിട്ട് ഡ്രൈവർ കറങ്ങി നടന്നു: പുതിയാപ്പ ഹാർബർ കണ്ടെയ്ൻമെന്റ് സോൺ
കോഴിക്കോട്: കൊറോണ വൈറസ് സ്ഥിരീകരിച്ച താനൂർ സ്വദേശി എത്തിതിനെ തുടർന്ന് പുതിയാപ്പ ഹാർബർ ഉൾപ്പെടുന്ന കോഴിക്കോട് കോർപ്പറേഷനിലെ 75ാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. കൊറോണ സ്ഥിരീകരിച്ച മീൻ ലോറിയിലെ ഡ്രൈവർ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് ഈ പ്രദേശത്ത് കറങ്ങി നടന്നത്. ഇതോടെയാണ് ജില്ലാ കളക്ടറുടെ നടപടി. ബുധനാഴ്ച ഹാർബർ അടച്ചതിന് പിന്നെ അഗ്നിശമന സേനയെത്തി അണുനശീകരണം നടത്തിയിരുന്നു.
ഈ സംഭവത്തോടെ ഏറെ ദിവസങ്ങൾക്ക് ശേഷമാണ് കോഴിക്കോട് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ വരുന്നത്. തിങ്കളാഴ്ച കൊറോണ വൈറസ് സ്ഥിരീകരിച്ച ഡ്രൈവർ ശനിയാഴ്ച രാവിലെയും ഹാർബറിലെത്തി മത്സ്യവുമായി മടങ്ങിയിരുന്നു. തീരദേശ പോലീസ് സ്റ്റേഷന് സമീപത്തുള്ള ഹാർബറിലെ കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചെന്നും ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമേ ഞായറാഴ്ച ക്യാന്റീൻ തുറക്കാതിരുന്നതിനാൽ ഓട്ടോയിലെത്തി പുതിയാപ്പ- പാവങ്ങാട് റോഡിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം പാഴ്സലായി വാങ്ങുകയും ചെയ്തിരുന്നു.

ശനിയാഴ്ച രാവിലെ ഹാർബറിൽ തിരക്കുള്ള സമയത്താണ് ഇയാൾ എത്തിയിരുന്നത് എന്ന് കണ്ടെത്തിയതിനാൽ ഇയാളുടെ സമ്പർക്കപ്പട്ടിക സംബന്ധിച്ച ആശങ്ക നിലനിൽക്കുന്നുണ്ട്. ഇയാൾ ഭക്ഷണം കഴിച്ച ക്യാന്റീനിലെ ജീവനക്കാരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. പാഴ്സൽ വാങ്ങാൻ എത്തിയ ഹോട്ടലും അടച്ചിട്ടിട്ടുണ്ട്. എന്നാൽ ഇയാൾ ഭക്ഷണം വാങ്ങാൻ സഞ്ചരിച്ച ഓട്ടോറിക്ഷ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
മലപ്പുറം ജില്ലയിലെ താനൂരിലെയും പരിസര പ്രദേശങ്ങളിലെയും മത്സ്യമാർക്കറ്റുകളിൽ മീൻ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇയാളുടെ മലപ്പുറം ജില്ലയിലെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നത് ബുദ്ധിമുട്ടായിരിക്കും. ജോലിയുടെ ഭാഗമായി ആന്ധ്രപ്രദേശിൽ പോയി മടങ്ങിയെത്തിയ ഇയാളോട് നിരീക്ഷണത്തിൽ കഴിയാനാണ് നിർദേശിച്ചത്. ജൂൺ നാലിന് കേരളത്തിൽ മടങ്ങിയെത്തിയ ഇയാൾക്ക് ചുമയും കഫക്കെട്ടും അനുഭവപ്പെടുകായിരുന്നു. ഇതോടെ 17ന് മഞ്ചേരി മെഡിക്കൽ കോളേജിലെത്തി സ്രവ പരിശോധനയ്ക്ക് വിധേയനായിരുന്നു. 28 ദിവസം ക്വാറന്റൈനിൽ കഴിയാനും നിർദേശിച്ചിരുന്നു. എന്നാൽ ഇക്കാര്യം പാലിക്കാൻ ഇയാൾ തയ്യാറായിട്ടില്ല. ഇതിനിടെ ഇയാൾ തിരുവനന്തപുരത്ത് എത്തിയെന്നും വിവരമുണ്ട്.












Click it and Unblock the Notifications