ചെങ്ങോട്ടുമല - മണ്ണെണ്ണയുമായി കോട്ടൂർ പഞ്ചായത്ത് ഓഫീസിൽ സമരക്കാരുടെ ആത്മഹത്യാ ശ്രമം; ഡിവൈഎഫ്ഐയും പ്രത്യക്ഷ സമരത്തിൽ... സിപിഎമ്മില്‍ കടുത്ത പ്രതിസന്ധി
കോഴിക്കോട്: ബാലുശ്ശേരിക്കടുത്ത ചെങ്ങോട്ടുമലയില്‍ അനധികൃത ക്വാറിക്കെതിരെ അനിശ്ചിതകാല സമരം നടത്തുന്ന സമര സമിതി പ്രവര്‍ത്തകര്‍ ആത്മഹത്യാ ഭീഷണി മുഴക്കി കോട്ടൂര്‍ പഞ്ചായത്ത് ഓഫീസിന് മുകളില്‍ കയറി. കന്നാസില്‍ മണ്ണെണ്ണയുമായാണ് മൂന്ന് സമരസമിതി പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ക്വാറിക്ക് ലൈസന്‍സ് നല്‍കരുതെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കളക്ടര്‍ സ്ഥലത്തെത്തണമെന്നും ചര്‍ച്ച നടത്തണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ചെങ്ങോട്ടുമലയില്‍ ക്വാറിക്ക് ലൈസന്‍സ് നല്‍കരുതെന്നാവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. ചെങ്ങോട്ടുമലയില്‍ ഖനനത്തിന് ലൈസന്‍സ് നല്‍കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശത്തിന്റെ പേരില്‍ സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് തന്നെ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

ഡെല്‍റ്റാ ഗ്രൂപ്പിന് ലൈസന്‍സ് നല്‍കുകയാണങ്കില്‍ രാജിവയ്ക്കുമെന്ന് സി.പി.എം ഭരിക്കുന്ന കോട്ടൂര്‍ പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങള്‍ അറിയിച്ചിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള മുഴുവന്‍ സി.പി.എം മെമ്പര്‍മാരും ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചു. ലൈസന്‍സ് നല്‍കാനുള്ള നീക്കത്തിന് എതിരെ സമരസമിതിയും ഡി.വൈ.എഫ്.ഐയും പ്രത്യക്ഷ സമരം തുടങ്ങി.
19 അംഗ കോട്ടൂര്‍ പഞ്ചായത്തില്‍ 14 പേരാണ് സി.പി.എമ്മിനുള്ളത്. എല്ലാവരും പാര്‍ട്ടി നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചു. ഇതേത്തുടര്‍ന്ന് കോട്ടൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ അടിയന്തര യോഗം ബുധനാഴ്ച രാത്രി ചേര്‍ന്നിരുന്നു. വിഷയത്തില്‍ ഇടപെടണമെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് ഓഫീസ് ഡി.വൈ.എഫ്.ഐയുടേയും സമരസമതിയുടേയും നേതൃത്വത്തില്‍ ഉപരോധിച്ചു. സി.പി.എം അംഗമായ പഞ്ചായത്ത് പ്രസിഡന്റ് ഷീജ കാനങ്ങാടാണ് സമരം ഉദ്ഘാടനം ചെയ്തത്.
ബാലുശ്ശേരിക്കടുത്ത് കോട്ടൂര്‍ പഞ്ചായത്തിലാണ് ചെങ്ങോട്ടുമല. പത്തനംതിട്ട ആസ്ഥാനമായ ഡെല്‍റ്റ ഗ്രൂപ്പാണ് മലയുടെ നൂറേക്കറോളം സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. മഞ്ഞള്‍ കൃഷിയും വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ യൂനിറ്റും തുടങ്ങുമെന്നാണ് ആദ്യം നാട്ടുകാരെ വിശ്വസിപ്പിച്ചത്. കരിങ്കല്‍ ക്വാറിക്ക് അനുമതി തേടിയത് പിന്നീടാണ് പ്രദേശവാസികള്‍ അറിഞ്ഞത്.
എസ് യു സി ഐ, ആര്‍ എം പി തുടങ്ങിയ പാര്‍ട്ടികളും പരിസ്ഥിതി സ്‌നേഹികളായ നാട്ടുകാരും ചേര്‍ന്ന് വിവരാവകാശം വഴി യാഥാര്‍ഥ്യം പുറത്തുകൊണ്ടുവന്നതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. ചെങ്ങോട്ടുമല സംരക്ഷണ വേദി രൂപീകരിച്ച് ഒന്നര വര്‍ഷത്തോളമായി സമരങ്ങളും പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചു വരികയാണ്.












Click it and Unblock the Notifications