യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നു: ക്രൗഡ് പുള്ളറാവാൻ രാഹുൽ
കോഴിക്കോട്: സംസ്ഥാനത്ത് യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് വ്യാഴാഴ്ച തുടക്കമാകും. വൈകീട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത് ഒരുക്കുന്ന ജനമഹാ റാലിയില്‍ രാഹുൽ ഗാന്ധി പങ്കെടുക്കും. ഒരു ലക്ഷത്തിലേറെ പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദേശീയ നേതാക്കന്മാരായ എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്ക്, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി സി ചാക്കോ, കെ പി സി സി വര്‍ക്കിങ് പ്രസിഡന്റുമാരായ കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍, ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ മുരളീധരന്‍, പി കെ കുഞ്ഞാലിക്കുട്ടി എം പി തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും.

രാവിലെ ഒമ്പതിന് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃപ്രയാറില്‍ നാഷണല്‍ ഫിഷര്‍മെന്‍ പാര്‍ലമെന്റ് നടക്കും. ഉച്ചക്ക് 1.30 ന് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന രാഹുല്‍ കൊല്ലപ്പെട്ട ഷുഹൈബിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും. എയര്‍പോര്‍ട്ടിന്റെ വി ഐ പി ലോഞ്ചില്‍ ഷുഹൈബിന്റെ മാതാപിതാക്കളും സഹോദരിമാരും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെയും ഷുഹൈബിനൊപ്പം അക്രമത്തില്‍ പരിക്ക് പറ്റിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കാണും. എയര്‍പോര്‍ട്ടിന്റെ വി ഐ പി ലോഞ്ചില്‍ 30 മിനിറ്റ് അവര്‍ക്കൊപ്പം ചെലവഴിക്കും.
തുടര്‍ന്ന് കാസര്‍ഗോഡ് പെരിയയിലെ കേന്ദ്ര സര്‍വകലാശാല ഹെലിപ്പാഡിലിറങ്ങി റോഡ് മാര്‍ഗം കല്യോട്ടേക്ക് തിരിക്കും. കൊല ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിക്കും. വൈകീട്ട് 3.30 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം നാലു മണിയോടെ കോഴിക്കോട് കടപ്പുറത്ത് എത്തിച്ചേരും. പരിപാടികള്‍ക്ക് ശേഷം വൈകിട്ട് ആറോടെ കരിപ്പൂരില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങും.












Click it and Unblock the Notifications