എസി കോച്ചില്‍ കയറിയ ആളെ തള്ളിയിട്ടതോ: കോഴിക്കോട്ടെ മരണത്തില്‍ റെയില്‍വേ ജീവനക്കാരനെതിരെ കേസെടുത്തു
കോഴിക്കോട്: യാത്രക്കാരന്‍ ട്രെയിനില്‍ നിന്നും വീണ് മരിച്ച സംഭവത്തില്‍ റെയില്‍ വേ കരാർ ജീവനക്കാരനെതിരെ കേസ്. ഇന്നലെ രാത്രി 11.30 ഓടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു തമിഴ്നാട് കാഞ്ചീപുരം സ്വദേശി ശരവണൻ എന്നയാള്‍ ട്രെയിനില്‍ നിന്നും വീണ് മരിച്ചത്. മരണപ്പെട്ടയാളെ ആദ്യം തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇദ്ദേഹം കാഞ്ചീപുരം സ്വദേശിയാണെന്ന് കണ്ടെത്താന്‍ സാധിച്ചത്.

യാത്രക്കാരുടെ മൊഴിയാണ് ശരവണന്റെ മരണത്തില്‍ നിർണ്ണായകമായത്. ട്രെയിനിന്റെ എസി കോച്ചില്‍ കയറിയ ശരവണനെ കരാർ ജീവനക്കാരനായ അനില്‍കുമാർ പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് യാത്രക്കാർ മൊഴി നല്‍കിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അനില്‍ കുമാറിനെതിരെ റെയില്‍ വേ പൊലീസ് കേസെടുത്തിരിക്കുന്നത്. മൊഴി ലഭിച്ച ഉടന്‍ തന്നെ ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് വിശദമായ ചോദ്യം ചെയ്യല്‍ നടത്തിയതിന് ശേഷമാണ് കേസെടുത്തതെന്നും റെയില്‍ വേ പൊലീസ് വ്യക്തമാക്കി.
മംഗളുരു- കൊച്ചുവേളി ട്രെയിനിൽ നിന്നായിരുന്നു യാത്രക്കാരൻ വീണത്. എസി കമ്പാർട്മെന്റിലേക്ക് കയറിയ ഇദ്ദേഹം ഡോറില്‍ ഇരിക്കുകയായിരുന്നു. ട്രെയിന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെടവെ ശരവണന്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വീഴുകയായിരുന്നു. സ്റ്റേഷനിൽ നിന്നും ട്രെയിൻ എടുത്ത ഉടനെയായിരുന്നു അപകടം.
യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിന്‍ നിർത്തുകയും ശരവണനെ പുറത്തെടുത്ത് ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇതിനിടയിലാണ് യാത്രക്കാർ കണ്ണൂർ സ്വദേശിയായ റെയില്‍വേ ജീവനക്കാരനെതിരെ മൊഴി നല്‍കുന്നത്. യാത്രക്കാരനെ തള്ളിയിടാനുണ്ടായ സാഹചര്യം അടക്കമുള്ള കാര്യങ്ങളില്‍ ഇയാളില്‍ നിന്നും റെയില്‍ വേ പൊലീസ് വിശദമായ മൊഴി എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications