വ്യാജ ലേബലിൽ ബിരിയാണി അരി വില്‍പ്പന: കോഴിക്കോട്ട് പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ
വടകര: ട്രാൻസ് എന്ന ബ്രാൻഡ് നാമത്തിലുള്ള ബിരിയാണി അരി ഇതേ പേരിൽ വ്യാജമായി മാർക്കറ്റിലെത്തിച്ച സംഭവത്തിൽ ഒരാൾ ബംഗാളിൽ അറസ്റ്റിൽ. വ്യാജ അരി നിർമിച്ച ഹൈടെക് ആഗ്രോ പ്രൊഡക്റ്റ്‌സ് ഉടമകളിലൊരാളായ കിരൺ മല്ലിക്കിനെയാണ് (20) പശ്ചിമ ബംഗാളിലെ ബർധമാൻ ജില്ലയിൽ നിന്ന് വടകര കൺട്രോൾ റൂം ഇൻസ്‌പെക്ടർ കെകെ ബിജുവും സംഘവും പിടികൂടിയത്. കൊൽക്കത്തയിൽ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ട്രാൻസിറ്റ് വാറണ്ട് വാങ്ങി വടകരയിലെത്തിച്ചു. കൊൽക്കത്തയ്ക്കടുത്ത് ഇൻഡാസിലാണ് ഹൈടെക് അഗ്രോ പ്രൊഡക്ട്‌സ്. ഇതിന്റെ പാർട്ണർ ആണ് ബിബിഎ വിദ്യാർഥി കൂടിയായ കിരൺ മല്ലിക്. ഇയാളുടെ അച്ഛൻ സാക്കിർ മല്ലിക് റോസ് ബ്രാൻഡിന്റെ വ്യാജ അരി മാർക്കറ്റിലിറക്കയതിനു മുമ്പ് അറസ്റ്റിലായിരുന്നു.
വടകര ചോറോട് അംഗണ്‍വാടിക്കടുത്ത് ദിൽന ട്രേഡേഴ്‌സിന്റെ ഗോഡൗണിൽ നിന്നാണ് കഴിഞ്ഞ മാസം 14 ന് ട്രാൻസ് കമ്പനിയുടെ പേരിലുള്ള വ്യാജ ബിരിയാണി അരി പിടികൂടിയത്. വടകര പോലീസ് നടത്തിയ റെയ്ഡിൽ 65 ചാക്ക് അരിയാണ് കണ്ടെടുത്തിരുന്നത്. വിശദ പരിശോധനയിൽ ട്രാൻസ് കമ്പനിയുടെ വ്യാജലേബലാണെന്ന് വ്യക്തമായി. പശ്ചിമ ബംഗാളിൽ നിന്നാണ് ഇത് എത്തുന്നതെന്ന് അന്വേഷണത്തിൽ മനസിലായിരുന്നു. തുടർന്നാണ് ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നിർദേശ പ്രകാരം കൺട്രോൾ റൂം ഇൻസ്‌പെക്ടർ കെ.കെ.ബിജു, സിവിൽ പോലീസ് ഓഫീസർമാരായ രതീഷ് പടിക്കൽ, പി.പ്രദീപ് കുമാർ എന്നിവർ ബംഗാളിലേക്കു അന്വേഷണം വ്യാപിപ്പിച്ചത്.

ചോറോട് ദിൽന ട്രേഡേഴ്‌സിന്റെ ഉടമ അഴിയൂർ പറമ്പത്ത് കാളാണ്ടി വീട്ടിൽ ആര്യാലയം പ്രകാശനും ഭാര്യ പ്രജിലക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. പ്രകാശനിൽ നിന്നു ലഭിച്ച വിവരമനുസരിച്ച് കോഴിക്കോട് സ്വദേശി മുജീബുറഹ്മാനാണ് അരിയുടെ മൊത്ത വിതരണക്കാരനെന്നും കൊൽക്കത്തയിൽ നിന്നാണ് അരി കൊണ്ടുവരുന്നതെന്നും മനസിലായി. തുടർന്നാണ് പോലീസ് സംഘം അവിടേക്കു തിരിച്ചത്. ബർദ്വാനിലുള്ള ന്യൂ ഹൈടെക് ആഗ്രോ പ്രൊഡക്റ്റ്‌സ് എന്ന സ്ഥാപനത്തിന്റെ ബില്ല് ഇതിനിടെ പോലീസിന് ലഭിച്ചിരുന്നു. ഇവിടെ നടത്തിയ അന്വേഷണത്തിലാണ് മല്ലിക്കിന്റെ സ്ഥാപനമാണ് വ്യാജ അരി പാക്ക് ചെയ്ത് വിപണിയിലിറക്കുന്നതെന്ന് പോലീസിന് വിവരം ലഭിച്ചത്. കിലോയ്ക്ക് 55 രൂപ എന്ന നിരക്കിൽ ട്രാൻസിന്റെ പേരിലുള്ള വ്യാജ അരി ഇവിടെ നിന്നും ലഭിക്കും. അഞ്ച് രൂപ ട്രാൻസ്‌പോർട്ടേഷൻ ചാർജ് കഴിച്ച് മറിച്ചുവിറ്റാൽ കിലോവിന് ഇരുപത് രൂപയോളം ലാഭം കിട്ടും.
പേരാമ്പ്രയിലുള്ള കല്യാണ വീട്ടിൽ പാകം ചെയ്ത ബിരിയാണി ഗുണനിലവാരം കുറവാണെന്ന് പരാതി ഉയർന്നിരുന്നു. വീട്ടുകാർ അറിയിച്ചതു പ്രകാരം ട്രാൻസ് കമ്പനി പ്രതിനിധി സ്ഥലത്തെത്തുകയും വ്യാജലേബലാണെന്നു കണ്ടെത്തി പരാതി നൽകുകയുമായിരുന്നു. തുടർന്നാണ് ദിൽന ട്രേഡേഴ്‌സിൽ പരിശോധന നടത്തിയത്.












Click it and Unblock the Notifications