മനസുകളുടെ സംസ്കരണത്തിലൂടെ ശാന്തി ലഭിക്കാൻ ആത്മീയ ചിന്തകൾക്ക് കഴിയും, പ്രബുദ്ധതയുടെയും കേന്ദ്രങ്ങളാകണം ക്ഷേത്രങ്ങളെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
നാദാപുരം: മനസ്സുകളുടെ സംസ്കരണത്തിലൂടെ ശാന്തി ലഭിക്കാൻ ആത്മീയ ചിന്തകൾക്ക് കഴിയുമെന്നും മാനുഷിക മൂല്യങ്ങളും സംസ്കാരവും വളർത്തിയെടുക്കുന്നതോടൊപ്പം പ്രബുദ്ധതയുടെയും കേന്ദ്രങ്ങളാകണം ക്ഷേത്രങ്ങൾ എന്നും തുറമുഖ - മ്യൂസിയം - പുരാവസ്തു - പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രസ്താവിച്ചു. ഇരിങ്ങണ്ണൂർ ശ്രീ മഹാശിവക്ഷേത്രത്തിൽ ക്ഷേത്ര നവീകരണ കമ്മറ്റി നിർമിച്ച പ്രദക്ഷിണപഥം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
ആത്മീയ ചേതനകളുടെ വികാസവും പരമമായ ജ്ഞാനവും മനുഷ്യനെ അനിയന്ത്രിതമായ ലൗകിക ബന്ധനത്തിൽ നിന്ന് മുക്തനാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജി പ്രാർത്ഥനാ വേളയിൽ ഭഗവദ് ഗീതയും ഖുറാനും ബൈബിളും പാരായണം ചെയ്യുന്നതിലൂടെ മതവും ജാതിയുമല്ല മനസ്സിലെ അന്ധതയെ യാണ് നാം ഇല്ലാതാക്കേണ്ടത് എന്ന സന്ദേശമാണ് പകർന്നു തന്നത് എന്നും മന്ത്രി പറഞ്ഞു. ക്ഷേത്ര നവീകരണ കമ്മിറ്റി പ്രസിഡണ്ട് വി.കെ മോഹനൻ അധ്യക്ഷത വഹിച്ചു മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു .
ക്ഷേത്ര നവീകരണകമ്മറ്റി സെക്രട്ടറി വത്സരാജ് മണലാട്ട് സ്വാഗതമാശംസിച്ചു .ദേവസ്വം ഏരിയാകമ്മിറ്റിയംഗം കരിമ്പിൽ കുഞ്ഞികൃഷ്ണൻ മാസ്റ്റർ ,ട്രസ്റ്റി ബോർഡ് ചെയർമാൻ പി.ബാലൻ ,ജോ. സെക്രട്ടറി ഗോപിനാഥ് പുതുക്കുടി , കമ്മറ്റി മുൻ സെക്രട്ടറി കെ.സി.പി ശിവാനന്ദൻ ,മാതൃസമിതി സെക്രട്ടറി ഗീതാ ബാലൻ ,എക്സി.ഓഫീസർ സത്യനാരായണൻ, ശില്പി മണികണ്ഠ കുറുപ്പ് എന്നിവർ പ്രസംഗിച്ചു .മന്ത്രിക്ക് ക്ഷേത്ര നവീകരണ കമ്മറ്റിയുടെ ഉപഹാരം ഭാരവാഹികൾ നൽകി. 8 മാസം കൊണ്ട് പണി പൂർത്തീകരിച്ച ശിൽപ്പി മണികണ്ഠന് ക്ഷേത്ര നവീകരണ കമ്മിറ്റിയുടെ ഉപഹാരം മന്ത്രി നൽകി.