താഹയേയും അലനേയും സന്ദർശിച്ച് രമേശ് ചെന്നിത്തല; താഹയുടെ കുടുംബത്തിന് 5 ലക്ഷം കൈമാറും
കോഴിക്കോട്; യുഎപിഎ നിയമത്തിനെതിരെ രാജ്യം ഒട്ടുക്ക് പ്രതിഷേധം സംഘടിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി സ്വന്തം സർക്കാരിന് കീഴിൽ രണ്ടു യുവാക്കളെ അതേ നിയമം ഉപയോഗിച്ച് വേട്ടയാടാൻ ശ്രമിക്കുന്നത് അപലപനീയമാണെന്ന് രമേശ് ചെന്നിത്തല.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണത്തിന് കീഴിൽ സ്വന്തം പാർട്ടിപ്രവർത്തകർക്ക് പോലും നേരിടേണ്ടിവരുന്ന അനീതിയുടെ നേർസാക്ഷ്യമാണ് അലനും താഹയുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. താഹയുടെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താഹയ്ക്ക് സ്വന്തമായി വീടില്ലെന്ന് അറിഞ്ഞതിനാൽ അവർക്ക് 5 ലക്ഷം രൂപ കൈമാറാൻ തിരുമാനിച്ചതായും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം
പിണറായി സർക്കാർ UAPA ചുമത്തി വേട്ടയാടുന്ന അലനോടും താഹയോടും സംസാരിച്ചു. താഹയുടെ വീട്ടിൽ സന്ദർശനം നടത്തിയപ്പോൾ അവിടേക്ക് അലൻ തന്റെ പിതാവ് ഷുഹൈബുമായി എത്തുകയായിരുന്നു.കടുത്ത ശത്രുതാമനോഭാവത്തോടെയാണ് ജയിൽ അധികൃതർ ഉൾപ്പെടെയുള്ളവർ പെരുമാറിയതെന്ന് അലനും താഹയും പറഞ്ഞു.
UAPA ചുമത്താൻ നിയമപരമായി സാധ്യതയില്ലാത്ത കുറ്റത്തിൽ UAPA ചുമത്തുകയും ഒടുവിൽ കോടതിയിൽ നിന്നും ഇവർക്ക് അനുകൂലമായ നിലപാടുണ്ടായപ്പോൾ അതിനെതിരെ അപ്പീൽ നൽകുകയും ചെയ്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ ഇരട്ടത്താപ്പിന്റെ ഇരകളാണ് അലനും താഹയും.UAPA നിയമത്തിനെതിരെ രാജ്യം ഒട്ടുക്ക് പ്രതിഷേധം സംഘടിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി സ്വന്തം സർക്കാരിന് കീഴിൽ രണ്ടു യുവാക്കളെ UAPA ഉപയോഗിച്ച് വേട്ടയാടാൻ ശ്രമിക്കുന്നത് അപലപനീയമാണ്.
താഹയുടെ കുടുംബത്തിന് സ്വന്തമായി വീടില്ല എന്ന് അവർ അറിയിച്ചതിനെത്തുടർന്ന് കെപിസിസി പ്രസിഡന്റുമായി കൂടിയാലോചിച്ച് കെപിസിസിയുടെ ഫണ്ടിൽ നിന്നും താഹയുടെ കുടുംബത്തിന് നാളെത്തന്നെ 5 ലക്ഷം രൂപ കൈമാറാൻ തീരുമാനിച്ചു.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണത്തിന് കീഴിൽ സ്വന്തം പാർട്ടിപ്രവർത്തകർക്ക് പോലും നേരിടേണ്ടിവരുന്ന അനീതിയുടെ നേർസാക്ഷ്യമാണ് അലനും താഹയും.
Recommended Video