ആലത്തൂരുകാർ എനിക്ക് തന്നത് 65 ജോഡി വസ്ത്രം; എല്ലാവരുടെയും പെങ്ങളൂട്ടി, മനസ് തുറന്ന് രമ്യാ ഹരിദാസ്
കോഴിക്കോട്: തെരഞ്ഞെടുപ്പ് പാട്ടുംപാടി ജയിച്ച സ്ഥിതിക്ക് പാട്ട് ഒരു ഭാരമാവുമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്ന് രമ്യ ഹരിദാസിന്റെ മറുപടി. പാട്ട് എല്ലാരും കേള്‍ക്കാനും പാടാനും ഇഷ്ടപ്പെടുന്നതല്ലേ. നിങ്ങള്‍ കേള്‍ക്കാന്‍ തയ്യാറുണ്ടോ? ഞാന്‍ പാടും. 'ഓലവാലന്‍ കിളി കുഞ്ഞാറ്റക്കിളി...' എംപിയായ ശേഷം ആദ്യമായി കോഴിക്കോട് പ്രസ്ക്ലബ്ബിലെത്തിയ രമ്യ ശ്രുതി മനോഹരമായി പാടി. മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കക്ഷിരാഷ്ട്രീയത്തിനതീതമായ പിന്തുണയും സ്വീകരണവുമാണ് ആലത്തൂരില്‍ ജനങ്ങള്‍ തന്നതെന്ന് അവര്‍ പറഞ്ഞു. ഒരു റോഡ്ഷോയിലാണ് ഞാന്‍ തുടങ്ങിയത്. യുഡിഎഫ് നേതൃത്വത്തിന് പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൃത്യമായ ആസൂത്രണമുണ്ടായിരുന്നു. സ്ഥാനാര്‍ഥിയെന്ന നിലയില്‍ എന്റെ പങ്ക് കഴിയുംവിധം പരമാവധി ശ്രദ്ധിച്ചുവെന്നും രമ്യ വ്യക്തമാക്കി.
തിരക്കൊഴിഞ്ഞ് രാഹുൽ ഗാന്ധിയുടെ വസതി; അഹമ്മദ് പട്ടേലിനെ കാണാൻ നേതാക്കളുടെ നീണ്ട നിര
ആലത്തൂർ
ഏറെ പട്ടികജാതി കോളനികളുള്ള മണ്ഡലമാണ് ആലത്തൂര്‍. കോളനികളിലെ സന്ദര്‍ശനം പ്രചരണത്തിലെ ഒരു ഭാഗമായിരുന്നു. അവിടെ ചെന്നപ്പോള്‍ ഞാന്‍ കുട്ടിക്കാലത്ത് അനുഭവിച്ച ദുരിതങ്ങള്‍ തുടരുന്നതു കണ്ടു. എന്റെ ശ്രമം അതിന് മാറ്റം വരുത്തുകയെന്നതായിരിക്കും.
സ്ത്രീകളുടെ പിന്തുണ
സ്ത്രീകളാണ് എനിക്ക് വലിയ പിന്തുണ നല്‍കിയത്. പ്രചാരണത്തിനിടെ സ്ത്രീകള്‍ പുറത്തുവന്നുനിന്ന് കൈവീശാത്ത ഒരു വീടുപോലും ഞാന്‍ കണ്ടില്ല. അത്രയ്ക്ക് ആവേശമാണ് സ്ത്രീകള്‍ കാണിച്ചത്. അവരുടെ പ്രതിനിധിയായിരിക്കും ഞാന്‍ പാര്‍ലിമെന്റില്‍.
പല തവണ ആക്ഷേപങ്ങൾ
ഇടതുമുണി കണ്‍വീനര്‍ എന്ന നിലയില്‍ ഞാന്‍ ബഹുമാനിക്കുന്നയാളാണ് എ വിജയരാഘവന്. അദ്ദേഹം ഒരിടത്തല്ല പലയിടത്ത് നടത്തിയ പരാമര്ശങ്ങല് അപമാനകരമാണെന്ന് തോന്നിയതിനാലാണ് പരാതി കൊടുത്തത്. അത് ഇപ്പോള്‍ കോടതിയിലാണ്. വനിതാ കമ്മിഷന് ഇക്കാര്യത്തില്‍ ശരിയാംവിധം പ്രവര്‍ത്തിച്ചോ എന്നത് ആത്മപരിശോധന നടത്തട്ടെ.
പോരാട്ടം തുടരും
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ബ്രിട്ടിഷുകാരുമായി സമരം ചെയ്യുമ്പോള്‍ ജയം ഉറപ്പിച്ചിട്ടായിരുന്നില്ല. എന്നാല്‍ ജയിച്ചു. രാജ്യം സ്വതന്ത്രമായി. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന് ഇനിയും കരുത്തുണ്ട്. ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള പോരാട്ടം കോണ്‍ഗ്രസ് തുടരും. രാഹുല്‍ഗാന്ധി ഏറെ ദീര്‍ഘവീക്ഷണമുള്ള നേതാവാണെന്ന് നേരിട്ട് മനസിലായിട്ടുണ്ട്. അദ്ദേഹം പാര്‍ട്ടിക്ക് നേതൃത്വം നല്‍കുമെന്ന ശുഭപ്രതീക്ഷയുണ്ട്.
ആലത്തൂരിന്റെ പെങ്ങളൂട്ടി
മൂന്ന് ദിവസത്തെ വസ്ത്രവുമായി ആലത്തൂരിലേക്ക് പോയ എനിയ്ക്ക് ഇപ്പോള്‍ 65 ജോഡി വസ്ത്രങ്ങളുണ്ട്. എല്ലാം നാട്ടുകാര്‍ സമ്മാനിച്ചത്. ഷാഫി പറമ്പിലാണ് ആദ്യമായി പെങ്ങളൂട്ടിയെന്ന് വിളിച്ചത്. ഒരു അമ്മയുടെ അടുത്തേക്ക് ഞാന്‍ ചെന്നപ്പോള്‍ അമ്മേ നമ്മുടെ പെങ്ങളുട്ടിയാണ് എന്ന് പറഞ്ഞു. ആ അമ്മ അത് ഏറ്റുപറഞ്ഞു. അങ്ങനെ പെങ്ങളൂട്ടിയായി. യൂത്ത് കോണ്‍ഗ്രസിലും കെഎസ്യുവിലും ഏറെ പിന്തുണ കിട്ടിയ പെങ്ങളൂട്ടിയാണ് ഞാന്‍.
ശബരിമലയിൽ നിലപാട്
ശബരിമല വിഷയത്തില്‍ യുഡിഎഫ് നിലപാടിനൊപ്പമാണ് ഞാന്‍. ശബരിമലയില്‍ പോകാന്‍ എനിയ്ക്ക് ആഗ്രഹമുണ്ട്. ചെറുപ്പത്തില്‍ പോകാനൊത്തില്ല. അവിടത്തെ ആചാരം ലംഘിച്ചു പോകാന്‍ ആഗ്രഹിക്കുന്നില്ല. മറ്റു പല ക്ഷേത്രങ്ങളുമുണ്ടല്ലോ, അയ്യപ്പനെ തൊഴാന്‍ അവിടെത്തന്നെ പോകണമെന്നില്ല. അതിനെ സ്ത്രീവിവേചനമായി കാണുന്നില്ല - രമ്യ പറഞ്ഞു.