വന്യമൃഗങ്ങളാല്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു; 10 വര്‍ഷംകൊണ്ട് 13 ഇരട്ടി വര്‍ധന
കോഴിക്കോട്: കേരളത്തില്‍ വന്യമൃഗങ്ങളാല്‍ കൊല്ലപ്പെടുന്നവരുടെയും പരുക്കേല്‍ക്കുന്നവരുടെയും എണ്ണം കുത്തനെ ഉയരുന്നതായി കണക്കുകള്‍. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത് പതിമൂന്നിരട്ടിയോളം വര്‍ധന. പരുക്കേല്‍ക്കുന്നവരുടെ എണ്ണത്തിലാവട്ടെ 30 മടങ്ങാണ് വര്‍ധനയുണ്ടായത്.
2008ല്‍ 13 പേരായിരുന്നു വന്യജീവികളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 32 പേര്‍ക്കു പരുക്കേറ്റു. എന്നാല്‍ 10 വര്‍ഷം പിന്നിട്ടപ്പോള്‍ 2018ല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 168 ആയി. 953 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ജനവാസ മേഖലയില്‍ വന്യമൃഗങ്ങള്‍ കടന്നുവരുന്നതും ആക്രമണത്തിന് ഇരകളാവുന്നവരുടെ എണ്ണവും വര്‍ഷാവര്‍ഷം വര്‍ധിക്കുന്നതായാണ് കണക്കുകള്‍.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ 996 പേരാണ് വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 3585 പേര്‍ക്കു പരുക്കേറ്റു. 38,994 കര്‍ഷകര്‍ക്ക് വന്യമൃഗങ്ങളാല്‍ കൃഷിനാശമുണ്ടായി. വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കൃഷിനാശം. എന്‍സിപി കിസാന്‍സഭാ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഒ.ഡി തോമസിന് വിവരാവകാശം വഴിയാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍നിന്ന് കര്‍ഷകരെയും കൃഷിയെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 1972ലെ വനം വന്യജീവി സംരക്ഷണ നിയമത്തില്‍ കാലാനുസൃതമായ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാരിന്‍ സംസ്ഥാനം സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.