റേഷൻ വ്യാപാരികളും കയറ്റിറക്കുതൊഴിലാളികളും ഏറ്റുമുട്ടി; സംഭവം കോഴിക്കോട് കരുവണ്ണൂരിൽ
കോഴിക്കോട്: പേരാമ്പ്രയ്ക്കടുത്ത് കരുവണ്ണൂർ എഫ്സിഐ ഗോഡൗണിൽ സംഘർഷം. റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രവർത്തകരും ഗോഡൗണിലെ കയറ്റിറക്ക് തൊഴിലാളികളും തമ്മിലാണ് കയ്യാങ്കളി നടന്നത്. പൊതുവിതരണ കേന്ദ്രങ്ങളിൽ സാധനങ്ങൾ തൂക്കം കണക്കാക്കി ഇറക്കാത്തതുമായ് ബന്ധപ്പെട്ട് കട ഉടമകൾ ഗോഡൗണിലേക്ക് മാർച്ചും ധർണയും നടത്തിയിരുന്നു. ഇതിനു ശേഷമാണ് സംഘർഷമുണ്ടായത്.
ഡെപ്യൂട്ടി സ്പീക്കര്‍ പദവി ബീഹാറിലെ സഖ്യകക്ഷി ജെഡിയുവിന് ബിജെപി നല്‍കിയേക്കും
പരുക്കേറ്റ കയറ്റിറക്ക് തൊഴിലാളികളായ കെ.സി. ഗിരീഷ്, സി.കെ ബിനീഷ്, രാഗേഷ് നടുവണ്ണൂർ, പ്രമോദ് നരിക്കിലാട്ട്, സി.കെ. ബിജേഷ്, മുഹമ്മദ് റേഷൻ ഡീലേഴ്സ് അസോസിയേഷൻ നേതാക്കളായ പുതുക്കോട്ട് രവീന്ദ്രൻ, സുധൻ ഊരള്ളൂർ, കെ.പി ആഷി എന്നിവർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സമരത്തിനു ശേഷം പൊലീസിന്റെ അനുമതിയോടെ മാനേജരുമായി ചർച്ചക്ക് പോയ നേതാക്കളെ തൊഴിലാളികൾ മർദ്ദിക്കുകയായിരുന്നെന്ന് ഡീലർമാർ പറയുന്നു. ഗേറ്റ് ബലമായി തള്ളി തുറന്ന ഡീലർമാർ തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്ന് തൊഴിലാളികളും ആരോപിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ മുഴുവൻ റേഷൻഷാപ്പുകളും ചൊവ്വാഴ്ച അടച്ചിട്ടു. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും കരുവണ്ണൂരിലെ കയറ്റിറക്കു തൊഴിലാളികൾ റേഷൻ വ്യാപാരികളെ ഭീഷണിപ്പെടുത്തി സാധനങ്ങൾ തൂക്കാതെ ഇറക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു. അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും റേഷന സാധനങ്ങൾ കൃത്യമായ അളവിൽ കടകളിൽ എത്തിക്കണമെന്നും റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി. പവിത്രൻ, സി.സി. കൃഷ്ണൻ, കെ. ജനാർദ്ദനൻ, യു.ഷിജു എന്നിവർ ആവശ്യപ്പെട്ടു.