കോഴിക്കോട് പൂവാറൻതോട്ടിലെ വീട്ടിൽ മാവോയിസ്റ്റ് സംഘമെത്തി: പോലീസ് സ്‌റ്റേഷൻ ആക്രമിക്കാൻ പദ്ധതിയെന്ന്
കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട്ടിൽ മാവോയിസ്റ്റുസംഘമെത്തി. ഗവ. സ്‌കൂളിനു സമീപത്തെ വടക്കാഞ്ചേരി ഓമന ബേബിയുടെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി സംഘമെത്തിയത്. ഓമന ഒറ്റയ്ക്കാണു താമസം. രാത്രി എട്ടുമണിയോടെ വാതിലിൽ മുട്ടന്നതു കേട്ട് പരിചയക്കാരെന്നു കരുതി തുറക്കുകയായിരുന്നു. ഉടൻ അകത്തേക്കു കയറിയ യുവാവ് താൻ മാവോയിസ്റ്റാണെന്നും കൂടെ രണ്ടുപേരുണ്ടെന്നും പറഞ്ഞു. കഴിക്കാൻ ഭക്ഷണം ആവശ്യപ്പെട്ട യുവാവ് തങ്ങൾ വന്ന വിവരം പോലീസിനെ അറിയിക്കണമെന്ന് വീട്ടുകാരിയോടു പറഞ്ഞു. പോലീസ് സ്‌റ്റേഷൻ ആക്രമിക്കാൻ പദ്ധതിയുണ്ടെന്നും അറിയിച്ചു.
ഭക്ഷണം ഇല്ലെന്ന് വീട്ടുകാർ പറഞ്ഞതോടെ അരിയും പച്ചക്കറികളും ആവശ്യപ്പെട്ടു. ഇതു വാങ്ങിയ ശേഷം വീടിന്റെ ഭിത്തിയിൽ രണ്ട് പോസ്റ്ററുകൾ പതിപ്പിച്ചു. വൈത്തിരി റിസോർട്ടിൽ പോലീസിന്റെ വെടിയേറ്റു മരിച്ച സഖാവ് ജലീലിന്റെ കൊലപാതകത്തിനു പ്രതികാരം ചെയ്യുമെന്നും ജനവിരുദ്ധ സർക്കാരിന്റെ നയങ്ങൾക്കെതിരേ പോരാടുമെന്നും പ്രഖ്യാപിക്കുന്ന പോസ്റ്ററുകളാണ് പതിച്ചത്.

വയനാട്ടിലെ തൊവരിമലയിൽ നടക്കുന്ന ഭൂസരമത്തിന്റെ നായകർക്ക് അഭിവാദ്യം അർപ്പിച്ചിട്ടുമുണ്ട്. അരമണിക്കൂറിലേറെ സമയം ഇവിടെ ചെലവിട്ടതായി ഓമന പോലീസിനെ അറിയിച്ചു. തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വയനാട് -കോഴിക്കോട് ജില്ലാ അതിർത്തിയിലെ പഞ്ചായത്താണ് കോടഞ്ചേരി. മുമ്പും പലതവണ ഇവിടുത്തെ വീടുകളിൽ മാവോയിസ്റ്റ് സംഘമെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.












Click it and Unblock the Notifications