വ്യാജലേബലിൽ ബിരിയാണി അരി: വടകരയിൽ പിടികൂടിയത് വൻശേഖരം, റെയ്ഡില്‍ കണ്ടെടുത്തത് 65 ചാക്ക് ബിരിയാണി അരി
കോഴിക്കോട്: ട്രാൻസ് എന്ന കമ്പനിയുടെ പേരിൽ വ്യാജമായി തയ്യാറാക്കിയ ബിരിയാണി അരിയുടെ വൻ ശേഖരം വടകരയിൽ പിടികൂടി. ചോറോടിനു സമീപം ദിൽന ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ നിന്നാണ് കയമ അരി പിടിച്ചെടുത്തത്. വടകര പോലീസ് നടത്തിയ റെയ്ഡിൽ 65 ചാക്ക് ബിരിയാണി അരി കണ്ടെടുത്തു. ചാക്കുകളിൽ ട്രാൻസ് കമ്പനിയുടെ ലേബൽ വ്യാജമായി പതിപ്പിച്ചതാണെന്നു കണ്ടെത്തി.

ട്രാൻസ് കമ്പനിയുടെ ബിരിയാണി അരിക്ക് വടകര മേഖലയിൽ വിൽപന കുറഞ്ഞതായി കമ്പനിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം കല്യാണ വീട്ടിൽ തയാറാക്കിയ ബിരിയാണി മോശമാണെന്ന പരാതി ലഭിച്ചത്. തുടർന്ന് കമ്പനി എക്സിക്യൂട്ടീവ് കല്യാണ വീട്ടിലെത്തി അരിയുടെ ചാക്ക് പരിശോധിച്ചു. ഇതു വ്യാജമാണെ്ന്നു കണ്ടെത്തിയതോടെ കൂടുതൽ പരിശോധന നടത്തി. കല്യാണ വീട്ടിലേക്ക് ബിരിയാണി അരി വാങ്ങിയത് കരിമ്പനപ്പാലത്ത് നിന്നാണെന്നു ബോധ്യമായി. ഇവിടേക്ക് അരി കൊണ്ടുവന്നത് ദിൽന ട്രേഡേഴ്സിൽ നിന്നുമാണെന്നും വ്യക്തമായി. തുടർന്ന് ട്രാൻസ് കമ്പനി മാനേജിംഗ് ഡയരക്ടർ പശ്ചിമബംഗാൾ സ്വദേശി എസ്.കെ.സൈഫുൽ റഹ്മാൻ വടകര പോലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്നാണ് എസ്ഐ ഷൈൻ, അഡീഷണൽ എസ്ഐ സുരേന്ദ്രൻ, എഎസ്ഐ ജയദാസ്, സിവിൽ പോലീസ് ഓഫീസർമാരായ രജീഷ് പടിക്കൽ, ഷിനു എന്നിവരടങ്ങിയ സംഘം സ്ഥാപനത്തിൽ റെയ്ഡ് നടത്തിയത്. പശ്ചിമ ബംഗാളിൽ നിന്നാണ് വ്യാജ ബിരിയാണി അരി എത്തുന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ഗുണം കുറഞ്ഞ അരി കൂടുതൽ വിലക്ക് വിൽക്കുകയാണ് ചെയ്യുന്നത്. 55 രൂപയുടെ അരിയാണ് ട്രാൻസ് കമ്പനിയുടെ ലേബലോടെയുള്ള ചാക്കിൽ 74 രൂപക്ക് വിൽക്കുന്നത്. മാസങ്ങളായി ഇത്തരത്തിൽ കൃത്രിമം നടക്കുന്നുവെന്നാണ് സംശയം. പിടിച്ചെടുത്ത അരി പോലീസ് പ്രത്യേക മുറിയിലാക്കി അടച്ചുപൂട്ടിയിരിക്കുകയാണ്. ഇതു സംബന്ധിച്ച കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications