എല്‍ഡിഎഫിനോട് ഉടക്കിപ്പിരിഞ്ഞ് ജെഡിഎസ്, കോഴിക്കോട് തനിച്ച് മത്സരിക്കാൻ തീരുമാനം
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ എല്‍ഡിഎഫിനോട് ഉടക്കിപ്പിരിഞ്ഞ് ജെഡിഎസ്. കോഴിക്കോട് ജില്ലയില്‍ തനിച്ച് മത്സരിക്കാനാണ് ജനതാദള്‍ എസ്സിന്റെ തീരുമാനം. കോര്‍പറേഷനിലും ജില്ലാ പഞ്ചായത്തിലും ജെഡിഎസ് സ്വന്തം സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിച്ചിരിക്കുകയാണ്. പതിനൊന്നിടത്തേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
എല്‍ഡിഎഫില്‍ അവഗണിക്കപ്പെടുന്നു എന്നാരോപിച്ചാണ് ജെഡിഎസിന്റെ ഈ നീക്കം. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തങ്ങള്‍ എല്‍ഡിഎഫിനൊപ്പം നിന്നു. ഒടുവില്‍ സീറ്റ് വിഭജനത്തിന്റെ കാര്യം വന്നപ്പോള്‍ തങ്ങളെ പുറന്തളളി എന്നാണ് ജെഡിഎസിലെ വികാരം.
എല്‍ജെഡി എല്‍ഡിഎഫിലേക്ക് എത്തിയതിന് ശേഷം തങ്ങള്‍ക്ക് മുന്നണിയില്‍ പ്രാധാന്യം ലഭിക്കുന്നില്ലെന്നും ജെഡിയു ആരോപിക്കുന്നു ഈ അവഗണയുടെ പശ്ചാത്തലത്തിലാണ് ജെഡിഎസ് സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതെന്ന് പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് കെ ലോഹ്യ വ്യക്തമാക്കി. കോഴിക്കോട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അതേസമയം സമവായത്തിന് ഇപ്പോഴും സമയം അവശേഷിക്കുന്നതായും ജെഡിഎസ് നേതൃത്വം വ്യക്തമാക്കുന്നു.
കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ അഞ്ച് ഡിവിഷനിലേക്കും കോഴിക്കോട് കോര്‍പ്പറേഷനിലെ ആറ് വാര്‍ഡുകളിലേക്കുമാണ് ജെഡിഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാവുന്ന സമയം വരെ ചര്‍ച്ചയ്ക്ക് സമയമുണ്ടെന്നാണ് ജെഡിഎസ് നേതാക്കള്‍ പറയുന്നു. ചര്‍ച്ചകളില്‍ ഫലം ഉണ്ടായില്ലെങ്കില്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്നും ജെഡിഎസ് പറയുന്നു. ജെഡിഎസ് കോഴിക്കോട് ഘടകത്തിന്റെ നീക്കത്തിന് സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുണ്ടോ എന്നത് വ്യക്തമല്ല.