ഋഷഭ് ഷെട്ടി കോഴിക്കോട് പൊലീസ് സ്റ്റേഷനില്‍ ഹാജരായി; നാളെയും ചോദ്യം ചെയ്യും, പൃഥ്വിരാജിനേയും വിളിക്കും

കോഴിക്കോട്: കന്നഡ സൂപ്പർ താരം ഋഷഭ് ഷെട്ടി കോഴിക്കോട് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. 'കാന്താര' സിനിമയിലെ വരാഹരൂപം ഗാനവുമായി ബന്ധപ്പെട്ട പകര്‍പ്പവകാശ കേസിലാണ് താരം കോഴിക്കോട് എത്തിയത്. ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് കിർഗന്ദൂരും ഋഷഭ് ഷെട്ടിക്കൊപ്പം കോഴിക്കോട് ടൌണ്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനായി ഹാജരായി. ഡി സി പി കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവരുടെ മൊഴി എടുത്തു.
മാതൃഭൂമിയും തൈക്കുടം ബ്രിഡ്ജും നല്‍കിയ പരാതിയിലാണ് ചോദ്യം ചെയ്യല്‍. പരാതിയില്‍ ഋഷഭ് ഷെട്ടി കുറ്റം നിഷേധിച്ചെങ്കിലും മാതൃഭൂമി മ്യൂസിക്കിന് വേണ്ടി തൈക്കുടം ബ്രിഡ്ജ് തയ്യാറാക്കിയ 'നവരസം' എന്ന ഗാനത്തിന്റെ പകര്‍പ്പാണ് 'കാന്താര' സിനിമയിലെ 'വരാഹരൂപം എന്ന പാട്ടെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. നാളെയും ഋഷഭ് ഷെട്ടി ചോദ്യം ചെയ്യലിനായി ഹാജരാവും.
പൃഥ്വാരാജും ചോദ്യം ചെയ്യലിനായി ഹാജരാവണം. കാന്താരയുടെ കേരളത്തിലെ വിതരണം ഏറ്റെടുത്തത് പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള കമ്പനിയായിരുന്നു. തിങ്കളാഴ്ച ഋഷഭ് ഷെട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്നാണ് അന്വേഷണം സംഘം വ്യക്തമാക്കുന്നത്.
വരാഹരൂപം ഗാനം തൈക്കുടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ ഉപയോഗിക്കാനാവില്ലെന്ന് കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 'വരാഹരൂപം' ഗാനം യൂട്യൂബ്, ആമസോൺ, സ്പോട്ടിഫൈ, വിങ്ക്, മ്യൂസിക്, ജിയോ സാവൻ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കുന്നതിനും കോടതി വിലക്കുണ്ട്. 2016ൽ തൈക്കുടം ബ്രിഡ്ജ് പുറത്തിറക്കിയ ഒമ്പത് പാട്ടുകളുള്ള ആൽബത്തിൻറെ ടൈറ്റിൽ ട്രാക്കായിരുന്നു 'നവരസം'. കഥകളിയുടെ പശ്ചാത്തലവുമായി ചേർത്താണ് പാട്ട് ഒരുക്കിയിരിക്കുന്നത്. രണ്ടുഗാനങ്ങളും തമ്മിൽ വലിയ സാമ്യതകളുമുണ്ട്.

പകർപ്പവകാശ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്ന് ചൂണ്ടിക്കാണിച്ച് ഉത്തരവാദികൾക്കെതിരെ നിയമ വഴിക്ക് നീങ്ങുമെന്നുമായിരുന്നു തൈക്കുടം ബ്രിഡ്ജിന്റെ നിലപാട്. അതേസമയം, കാന്താര സിനിമയിലെ 'വരാഹരൂപം' ഗാനത്തിന് ബി അജനീഷ് ലോക്നാഥ് ആണ് സംഗീതം നൽകിയത്. ആരെയും കോപ്പിയടിച്ചല്ല പാട്ട് ചെയ്തതെന്നണ് ഋഷഭ് ഷെട്ടി വിശദീകരിക്കുന്നത്. "ബേസിക്കലി ക്ലാസിക്ക് സ്റ്റെലിലാണ് ഞങ്ങള്‍ അത് ചെയ്തത്. അവര്‍ക്ക് ഞങ്ങള്‍ മറുപടി കൊടുത്തു കഴിഞ്ഞു. അതിനെക്കുറിച്ച് വീണ്ടും ഇവിടെ വന്ന് പറയേണ്ടതില്ലെന്ന് എനിക്ക് തോന്നുന്നു. പ്രൊഡക്ഷന്‍ ഹൗസ് അവര്‍ക്ക് മറുപടി കൊടുത്തതാണ്. ഞങ്ങള്‍ ഒരിക്കലും കോപ്പിയടിച്ചതല്ല,"- എന്നും നേരത്തെ ഋഷഭ് ഷെട്ടി വ്യക്തമാക്കി.












Click it and Unblock the Notifications