വടകരയില്‍ യുഡിഎഫ്-ആര്‍എംപി സഖ്യം; ഒഞ്ചിയമടക്കം 4 പഞ്ചായത്തുകളില്‍ ധാരണ; ജില്ലാ പഞ്ചായത്തിലും സീറ്റ്
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചതോടെ സഖ്യങ്ങളുടേയും പ്രാദേശിക നീക്കുപോക്കുകളുടേയും കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താനുള്ള നീക്കത്തിലാണ് മുന്നണികള്‍. സഖ്യത്തിന്റെ കാര്യത്തില്‍ എല്‍ഡിഎഫില്‍ കാര്യങ്ങള്‍ ഏറെക്കുറെ വ്യക്തമാണ്. മിക്ക ജില്ലകളിലു ഇടതുമുന്നണി ഇതിനോടകം തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. വെൽഫെയർ പാർട്ടി, ആർഎംപി, പിസി ജോര്‍ജിന്റെ ജനപക്ഷം, പിസി തോമസിന്റെ കേരള കോണ്‍ഗ്രസ് എന്നിവയുമായി പ്രാദേശിക സഖ്യം വേണമെന്ന നിർദ്ദേശം യോഗത്തില്‍ പരിഗണിക്കും.
വരാന്‍ താല്പര്യമുള്ളവര്
പിസി തോമസിനും പിസി ജോര്‍ജിനും യുഡിഎഫിലേക്ക് വരാന്‍ താല്പര്യമുണ്ട്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളായി മുന്നണിയിലേക്ക് എടുക്കാന്‍ കഴിയില്ലെന്ന നിലപാട് കോണ്‍ഗ്രസ് ഇരുവരേയും അറിയിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സഹകരിച്ച് ശേഷം ഏതെങ്കിലും പാര്‍ട്ടിയില്‍ ലയിച്ച് മുന്നണിയില്‍ എത്തുക എന്ന നിര്‍ദ്ദേശമാണ് ഇവര്‍ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്.
വെല്‍ഫെയര്‍ പാര്‍ട്ടി
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ഘടകമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം രൂപീകരിക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വ്യത്യസ്തമായ അഭിപ്രായം ഉണ്ട്. എന്നിരുന്നാലും പ്രാദേശിക തലത്തില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഖ്യം എന്നത് തന്നെയാണ് യുഡിഎഫ് ലക്ഷ്യം വെക്കുന്നത്. ആര്‍എംപിയുടെ കാര്യത്തില്‍ നിലപാട് ഏറെക്കുറെ വ്യക്തമാണ്.
ആര്‍എംപി
ഒഞ്ചിയം ഏരിയാ കമ്മറ്റിക്ക് കീഴിലെ നാല് പഞ്ചായത്തുകളിലും യുഡിഎഫുമായി നീക്കുപോക്കിന് തയ്യാറാണെന്ന് നിലപാട് ആര്‍എംപി മുന്നണി നേതാക്കളെ അറിയിച്ചിട്ടുണ്ട്. കെപിസിസ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഇടപെടലില്‍ തന്നെയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഒഞ്ചിയം, ഏറാമല, ചോറോട്, അഴിയൂര്‍ പഞ്ചായത്തുകളിലാണ് ആര്‍എംപിയുമായുള്ള യുഡിഎഫിന്റെ ധാരണ.
ധാരണ
ഈ പഞ്ചായത്തുകളിലെ സീറ്റ് വിഭജനത്തില്‍ യുഡിഎഫും ആര്‍എംപിഐയും ധാരണയിലെത്തും. ഇവയക്ക് പുറമെ വടകര നഗരസഭയിലേക്കും പാര്‍ട്ടിക്ക് സ്വാധീനം ഉള്ള എടച്ചേരിയിലും ആര്‍എംപിഐക്ക് യുഡിഎഫ് സീറ്റുകള്‍ നല്‍കും. അഴിയൂര്‍ ജില്ലാ പഞ്ചായത്ത് സീറ്റില്‍ ആര്‍എംപിഐയെ പിന്തുണക്കാന്‍ യുഡിഎഫ് നേരത്തെ തീരുമാനിച്ചിരുന്നു.
സിപിഎമ്മിന് തിരിച്ചടിയായത്
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒഞ്ചിയം, ഏറാമല, ചോറോട്, അഴിയൂര്‍ എന്നീ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ഭരണത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. യുഡിഎഫും ആര്‍എംപിയും തമ്മിലുള്ള രഹസ്യധാരണയായിരുന്നു സിപിഎമ്മിന് തിരിച്ചടിയായത്. മേഖലയില്‍ ശക്തിയുള്ള ദള്‍ മറുചേരിയിലായതും വോട്ട് ചോര്‍ത്തി. എന്നിരുന്നാലും ഒഞ്ചിയം പഞ്ചായത്തില്‍ കഴിഞ്ഞ തവണ 7 സീറ്റുകളില്‍ വിജയിക്കാന്‍ സിപിഎമ്മിന് സാധിച്ചിരുന്നു.
ഒഞ്ചിയം പഞ്ചായത്തില്‍
17 വാർഡുകളുള്ള ഒഞ്ചിയം പഞ്ചായത്തില്‍ ആര്‍എംപിയാണ് ഭരണം നടത്തുന്നത്. യുഡിഎഫിന്റെ മൂന്ന് അംഗങ്ങളും ആര്‍എംപിയുടെ ആറ് അംഗങ്ങളും ചേര്‍ന്ന് ഒമ്പത് പേരാണ് ഭരണപക്ഷത്തുള്ളത്. എല്‍ഡിഎഫിനാകട്ടെ ലോക്താന്ത്രിക് ദള്‍ അടക്കം എട്ട് മെമ്പര്‍മാരും. ലോക് താന്ത്രിക് ദള്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേയ്ക്ക് മാറിയതോടെയാണ് ഏഴ് സീറ്റുകളുണ്ടായിരുന്ന ഇടതുമുന്നണിയുടെ മെമ്പര്‍മാരുടെ എണ്ണം എട്ട് ആയത്.
എല്‍ജെഡിയുടെ മുന്നണി മാറ്റം
എല്‍ജെഡിയുടെ മുന്നണി മാറ്റത്തോടെ മേഖലയില്‍ ഒഞ്ചിയം ഒഴികേയുള്ള എല്ലാ പഞ്ചായത്തുകളിലും ഭരണം തിരികെ പിടിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചിരുന്നു. ദളിന്റെ മുന്നണി മാറ്റത്തിലൂടെ ഉണ്ടായ ഇടത് അനുകൂല സാഹചര്യത്തില്‍ യുഡിഎഫിനും ആര്‍എംപിക്കും ആശങ്കയുണ്ട്. ഇതോടെയാണ് രഹസ്യധാരണക്ക് പകരം പരസ്യമായ നീക്കുപോക്കിലേക്ക് ഇരുപാര്‍ട്ടികളേയും എത്തിച്ചത്.
പ്രാദേശിക തലത്തില്‍
പ്രാദേശിക തലത്തില്‍ യുഡിഎഫുമായി നീക്കുപോക്കുണ്ടായേക്കാം എന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ സ്വതന്ത്രമായി മത്സരിക്കുന്നതിലൂടെയാണ് എല്‍ഡിഎഫ് വിജയിച്ചു പോന്നിരുന്നതെന്നാണ് ആര്‍എംപിഐ അവകാശപ്പെടുന്നത്. സിപിഎമ്മിനെ ഭരത്തില്‍ നിന്നും മാറ്റി നിര്‍ത്താനാണ് യുഡിഎഫ് നീക്കമെന്ന വാദമാണ് ആര്‍എംപി നടത്തുന്നത്.
തങ്ങളെ ബാധിക്കില്ല
യുഡിഎഫ്-ആര്‍എംപിഐ നീക്കുപോക്ക് തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ് സിപിഎം. മേഖലയില്‍ ആര്‍എംപിക്ക് പഴയ ശക്തിയില്ല. യുഡിഎഫുമായുള്ള പരസ്യ ധാരണ പാര്‍ട്ടികളിലെ ഉള്ള അണികളില്‍ തന്നെ അതൃപ്തിയുണ്ടാക്കുമെന്നും സിപിഎം നേതൃത്വം കണക്ക് കൂട്ടുന്നു. ദള്‍ മുന്നണി മാറിയതും തങ്ങളുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുവെന്നും സിപിഎം പറയുന്നു.
Recommended Video
തൃശ്ശൂരില്‍ സഖ്യമില്ല
അതേസമയം, കഴിഞ്ഞ തവണ സീറ്റുകള്‍ നേടിയ തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം നഗരസഭയിലും തളിക്കുളം പഞ്ചായത്തിലും യുഡിഎഫുമായി ആര്‍എംപി-യുഡിഎഫ് സഖ്യത്തിന് സാധ്യതയില്ല. കുന്നംകുളം നഗരസഭയില്‍ മൂന്ന് സീറ്റുകളാണ് ആര്‍എംപിഐ നേടിയത്. ഇക്കുറിയും ഒറ്റക്ക് മത്സരിക്കാനാണ് കുന്നംകുളത്തെ ആര്‍എംപിഐ നേതൃത്വത്തിന്റെ ആലോചന. ഒരു സീറ്റുള്ള തളിക്കുളത്തും ഒറ്റക്ക് തന്നെ മത്സരിച്ചേക്കും. യുഡിഎഫിനും ഇവിടെ സഖ്യത്തോട് താല്പര്യമില്ല.