മോഷണക്കേസുകളിലെ പ്രതി കോഴിക്കോട് പിടിയില്‍: അറസ്റ്റ് 14 വർഷത്തിനുശേഷം!
താമരശ്ശേരി: നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട പ്രതി 14 വർഷത്തിന് ശേഷം പോലീസിന്റെ പിടിയിലായി. പുതുപ്പാടി കക്കാട് നാക്കിലമ്പാട് കോളനിയിലെ ബാബു എന്ന കറുത്തുണ്ടി ബാബു(32) ആണ് പിടിയിലായത്. ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയതടക്കമുള്ള കേസുകളിൽ പ്രതിയായ ബാബുവിനെതിരെ അഞ്ചു വാറണ്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. 2007 ഒക്ടോബർ 26 ന് കരികുളം അന്നപൂർണ്ണ ദേവി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് പണവും സാധനങ്ങളും കവർന്ന കേസിൽ ഇയാളെ പോലീസ് തെരഞ്ഞുവരികയായിരുന്നു.
2007 ഡിസംബർ അഞ്ചിന് പുതുപ്പാടി കക്കാട് സ്വദേശി സ്റ്റീഫന്റെ എസ്റ്റേറ്റിൽ നിന്നും റബർ ഷീറ്റുകൾ മോഷ്ടിച്ചതിനും ബാബുവിനെതിരേ താമരശ്ശേരി പോലീസ് സ്‌റ്റേഷനിൽ കേസ് നിലവിലുണ്ട്. കൂടാതെ ബാലുശ്ശേരി, മുക്കം, കോടഞ്ചേരി, അത്തോളി സ്‌റ്റേഷനുകളിലും അമ്പലങ്ങൾ കുത്തിത്തുറന്ന് കവർച്ച നടത്തിയതിലും ഭണ്ഡാരത്തിലെ പണം മോഷ്ടിച്ചതിനും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

മൂന്ന് കേസുകളിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ താമരശ്ശേരി പോലീസ് മൂന്നുതവണ പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. രണ്ട് തവണ ബാലുശ്ശേരി പോലീസ് വയനാട് വെണ്ണിയോട് കോളനിയിലെ ഒളിത്താവളത്തിലെത്തി പിടികൂടാൻ ശ്രമിച്ചിരുന്നു. എ്ന്നാൽ ഇയാൾ കാട്ടിലേക്ക് കടന്ന് രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം കൈതപ്പൊയിൽ ഇരുപത്തി ആറാം മൈലിലെ കള്ളുഷാപ്പിൽ ഇയാളുണ്ടെന്ന വിവരം പോലീസിനു ലഭിച്ചു. തുടർന്ന് എ എസ് ഐ. പി കെ സുരേഷ്, സി പി ഒ ഷിജു എന്നിരെത്തി പ്രതിയെ പിടികൂടി. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications