നിഖാബ് നിരോധം അംഗീകരിക്കില്ല, വ്യക്തിസ്വാതന്ത്ര്യം ഹനിച്ചാല്‍ നോക്കിനില്‍ക്കില്ല, എംഇഎസിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത
കോഴിക്കോട്: മുസ്‌ലിം എജ്യുക്കേഷനല്‍ സൊസൈറ്റിയുടെ സ്ഥാപനങ്ങളില്‍ നിഖാബ് നിരോധിച്ചു കൊണ്ട് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പുറത്തിറക്കിയ ഉത്തരവ് വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും ജനാധിപത്യത്തിനു ചേര്‍ന്നതല്ലെന്നും സമസ്ത യുവജന, വിദ്യാര്‍ഥി സംഘടന നേതാക്കള്‍. എന്തു ധരിക്കണം, എന്തു ഭക്ഷിക്കണം തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കാന്‍ രാജ്യത്ത് ഒരോ വ്യക്തിക്കും അവകാശമുണ്ട്.
ഇതില്‍ ഇടപെടാന്‍ ഭരണഘടനപ്രകാരം ഒരാള്‍ക്കും അധികാരമില്ല. സ്ഥാപന മേലാധികാരിക്ക് അവരുടെ സ്ഥാപനത്തില്‍ ഡ്രസ് കോഡ് നിശ്ചയിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ ഇതു വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായാല്‍ അംഗീകരിക്കാനാവില്ല. ഇത്തരം പൗരാവകാശ ലംഘനങ്ങള്‍ക്കെതിരേ ജനാധിപത്യ പ്രതിഷേധങ്ങളും നിയമ പോരാട്ടങ്ങളും നടത്തും. ഇതിനു സംഘടന മുന്നിലുണ്ടാവും.

നിഖാബ് ധരിച്ചതിന്റെ പേരില്‍ ഏതെങ്കിലും സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടാല്‍ അവര്‍ക്ക് സംഘടന എല്ലാ പിന്തുണയും നല്‍കുമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജില്‍ നിഖാബ് ധരിച്ചതിന്റെ പേരില്‍ പെരിന്തല്‍മണ്ണ സ്വദേശിനി സഫ മറിയം കെ പിക്ക് എം.ബി.ബി.എസ് പഠനം നിഷേധിക്കപ്പെട്ടത് അംഗീകരിക്കാനാവില്ല.
ക്ലാസില്‍ നിഖാബ് ഉയര്‍ത്താമെന്ന് പറഞ്ഞിട്ടും സ്ഥാപനത്തില്‍ പ്രവേശനം നല്‍കിയ ശേഷം ഈ വിദ്യാര്‍ത്ഥിനിയെ എം.ഇ.എസ് അധികൃതര്‍ പുറത്താക്കുകയായിരുന്നു. സ്വയം ഒഴിഞ്ഞുപോവുകയാണെന്നു നിര്‍ബന്ധിപ്പിച്ച് എഴുതി വാങ്ങിക്കുകയായിരുന്നുവെന്നും ഫീസായി നല്‍കിയ അഞ്ചു ലക്ഷം രൂപ ഇതുവരെ തിരിച്ചു നല്‍കിയിട്ടില്ലെന്നും വിദ്യാര്‍ത്ഥിനിയും ബന്ധുക്കളും പറയുന്നു.
മുഖാവരണം നിരോധിച്ചുള്ള എം.ഇ.എസ് സര്‍ക്കുലറിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ആദരണീയരായ പണ്ഡിതരെയും പണ്ഡിതസഭകളെയും അവഹേളിക്കുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ സമുദായം നോക്കി നില്‍ക്കില്ല. ന്യൂനപക്ഷങ്ങളുടെ ആനൂകൂല്യത്തില്‍ നേടിയെടുത്ത സ്ഥാപനങ്ങളില്‍ തന്നെ ന്യൂനപക്ഷാവകാശവും വ്യക്തി സ്വാതന്ത്ര്യവും തടയുന്നതിനെ നീതീകരിക്കാനാവില്ലെന്നും നിയമങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള നീക്കത്തെ ചെറുത്തു തോല്‍പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
എസ് വൈസ് എസ് വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എസ് എം എഫ് വര്‍ക്കിംഗ് സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി, എസ്‌കെഎംഇഎ ജന. സെക്രട്ടറി മുസ്തഫ മുണ്ടുപാറ, സത്താര്‍ പന്തലൂര്‍, എം.എ ചേളാരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications