ചെമ്പരിക്ക ഖാസിയുടെ മരണം: നിഷ്പക്ഷമായ അന്വേഷണം വേണം... നീതി കിട്ടുന്നതു വരെ പോരാടുമെന്ന് സമസ്ത
കോഴിക്കോട്: സമസ്ത ഉപാധ്യക്ഷനും ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച് വീണ്ടും സിബിഐ നീതിപൂർവ്വമായ അന്വേഷണം നടത്തണമെന്ന് സമസ്ത കേരള ജംഇയത്തുൽ ഉലമ. നിഷ്പക്ഷമായ അന്വേഷണമാണ് വേണ്ടത്. ഇക്കാര്യത്തിൽ നീതി ലഭിക്കുന്നതുവരെ സമസ്ത പോരാടുമെന്ന് അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് മുതലക്കുളത്ത് സമസ്ത സംഘടിപ്പിച്ച പ്രക്ഷോഭ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമരപരിപാടികൾ സമസ്തയുടെ ശൈലിയല്ല. എന്നാൽ ചെമ്പരിക്ക ഖാസിയുടെ മരണം ഒരു പ്രക്ഷോഭത്തിലേക്ക് നിർബന്ധിക്കപ്പെടുകയായിരുന്നു. അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കയാണ്. ആത്മഹത്യ ചെയ്യുന്നത് നരകപ്രവേശനത്തിന് കാരണമാകുമെന്ന് വിശ്വസിക്കുകയും അത് പഠിപ്പിക്കുകയും ചെയ്ത വന്ദ്യവയോധികനായ ഒരു പണ്ഢിതനെക്കുറിച്ച് അപവാദം പറയുകയാണ് ചിലരെന്നും തങ്ങൾ പറഞ്ഞു. ഖാസിയുടെ മരണം നടന്നതുമുതൽ സമസ്ത നീതിക്കായി ആവശ്യപ്പെടുന്നുണ്ട്. നിയമപാലകരും കോടതിയും എല്ലാ സംഘടനകളും ഇക്കാര്യത്തിൽ സമസ്തയ്ക്കൊപ്പം നിന്ന് നീതി പുലരാൻ സഹായിക്കണമെന്നും ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടു. സംഘാടക സമിതി ചെയർമാൻ സയ്യിദ് മുഹമ്മദ് ജമലുല്ലൈലി തങ്ങൾ അധ്യക്ഷത വഹിച്ചു.
2010 ഫെബ്രുവരി 15നാണ് ഖാസിയുടെ മൃതദേഹം കാസർഗോഡ് ചെമ്പിരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം കണ്ടത്. വീടിന് ഒരു കിലോമീറ്റർ അകലെയുള്ള ഈ പാറക്കെട്ടിൽനിന്ന് അദ്ദേഹത്തിന്റെ ചെരിപ്പ്, കണ്ണട എന്നിവ കണ്ടത്തെിയിരുന്നു. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറി. സിബിഐ ആദ്യ അന്വേഷണത്തിൽ ആത്മഹത്യയാകാമെന്ന നിഗമനത്തിലാണ് എത്തിയത്. ഇതിനെ ചോദ്യം ചെയ്ത് മൗലവിയുടെ മകൻ നൽകിയ ഹരജിയിൽ സിജെഎം കോടതി തുടരന്വേഷണത്തിന് നിർദേശം നൽകി.
കോടതി നിർദേശപ്രകാരം നടത്തിയ തുടരന്വേഷണം അവസാനിപ്പിച്ച് സിബിഐ തിരുവനന്തപുരം യൂണിറ്റ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. കൊലപാതകസാധ്യതയോ ആത്മഹത്യപ്രേരണ നൽകിയതിന് തെളിവോ ഇല്ലാത്തതിനാൽ അസ്വാഭാവിക മരണവുമായി ആരെയെങ്കിലും ബന്ധപ്പെടുത്താൻ തക്ക തെളിവുമില്ല. ആത്മഹത്യ ചെയ്തതാണെന്ന് സ്ഥിരീകരിക്കാൻ നേരിട്ടുള്ള തെളിവും ലഭിച്ചില്ല. എന്നാൽ, സാഹചര്യത്തെളിവുകളും വിദഗ്ധരുടെ നിരീക്ഷണങ്ങളും ചൂണ്ടിക്കാട്ടുന്നത് ഇത് ആത്മഹത്യയായിരുന്നു എന്നതിലേക്കാണെന്നാണ് സിബിഐ തിരുവനന്തപുരം യൂനിറ്റ് ഇൻസ്പെക്ടർ കെ.ജെ. ഡാർവിൻ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.