കലോത്സവം: കോഴിക്കോട് അഭൂതപൂർവ്വമായ തിരക്ക്: ജനങ്ങള്‍ ഹൃദയത്തിലേറ്റിയ മേളയെന്ന് മന്ത്രിമാർ
കോഴിക്കോട്: അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവം കോഴിക്കോടിൻ്റെ ജനങ്ങൾ ഹൃദയത്തിലേറ്റിയ മേളയാണെന്ന് മന്ത്രിമാരായ വി ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും. കലാമത്സരങ്ങള്‍ വീക്ഷിക്കുന്നതിനായി അഭൂതപൂർവ്വമായ തിരക്കാണ് ഓരോ വേദിയിലും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ജനപ്രതിനിധികള്‍, പൗരപ്രമുഖര്‍, വിവിധ വകുപ്പുകള്‍, പൊതു ജനങ്ങള്‍, എന്നിവരുടെ മികച്ച സഹകരണത്തോടെയാണ് ഈ മേള സംഘടിപ്പിച്ചിട്ടുളളതെന്നും കോഴിക്കോടിന്‍റെ മുഴുവന്‍ സ്നേഹവും, ആതിഥ്യവും മേളയില്‍ പ്രകടമാണെന്നും മന്ത്രിമാർ പറഞ്ഞു.
കലോത്സവം സമയത്ത് ആരംഭിക്കാനും അവസാനിപ്പിക്കാനും സാധിക്കുന്നതായും ഇതുവരെ 151 മത്സര ഇനങ്ങള്‍ പൂര്‍ത്തിയായതായും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എല്ലാ വേദികളിലും ആവശ്യത്തിനുളള കുടിവെളളവും വൈദ്യസഹായവും ഭക്ഷണ പന്തല്‍ ഉള്‍പ്പെടെയുളള വേദികളെ ബന്ധിപ്പിച്ചു കൊണ്ടുളള വാഹന സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. കലോത്സവത്തിൻ്റെ ആദ്യ ദിനം 2309 കുട്ടികളും രണ്ടാം ദിനം 2590 കുട്ടികളും മൂന്നാം ദിനം 2849 കുട്ടികളുമാണ് പങ്കെടുത്തത്. നാലാം ദിനത്തിൽ 2161 കുട്ടികളും സമാപന ദിവസത്തിൽ 499 കുട്ടികളും പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അപ്പീലുകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. ഇതുവരെ 301 ലോവര്‍ അപ്പീലുകളാണ് ലഭിച്ചത്. ഡി ഡി ഇ മുഖേന 222, ഹൈക്കോടതി മുഖേന ഏഴ് ജില്ലാ കോടതി മുഖേന 23, മുന്‍സിഫ് കോടതികള്‍ മുഖേന 48 ലോകായുക്ത മുഖേന ഒരു അപ്പീൽ എന്നിങ്ങനെയാണ് ലഭിച്ചത്. ഹയര്‍ അപ്പീലില്‍ ലഭിച്ച 93 അപേക്ഷകളിൽ 63 എണ്ണത്തിന്‍റെ ഹിയറിംഗ് പൂർത്തിയായതായും മന്ത്രി പറഞ്ഞു.

കലോത്സവത്തിന് എത്തുന്നവർക്കായി വിഭവസമൃദ്ധമായ ഭക്ഷണമാണ് പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നല്‍കി വരുന്നത്. മൂന്നുനേരങ്ങളിലായി ആദ്യദിനം 30,000 ആളുകള്‍ക്കും രണ്ടാം ദിനം 40,000 ആളുകള്‍ക്കും മൂന്നാം ദിനമായ ഇന്ന് 30,000 ആളുകള്‍ക്കും ഭക്ഷണം നല്‍കിയിട്ടുണ്ട്.
കലോത്സവത്തോടനുബന്ധിച്ച് ബീച്ചിലെ ഫ്രീഡം സ്ക്വയറില്‍ മൂന്നു മുതൽ ആറുവരെ നടക്കുന്ന സാംസ്ക്കാരിക സായാഹ്നം പ്രമുഖ സാഹിത്യകാരന്‍ എം മുകുന്ദനാണ് ഉദ്ഘാടനം ചെയ്തത്. സാംസ്ക്കാരിക സായാഹ്നത്തില്‍ കൈതപ്രം ദാമോദരൻ നമ്പൂതിരി സുനില്‍ പി ഇളയിടം, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയ പ്രമുഖർ സംബന്ധിക്കുന്നതായും കലാപരിപാടികള്‍ അരങ്ങേറുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, സംസ്കൃതോത്സവം മികവുറ്റ രീതിയിൽ സംഘടിപ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്നുവരുന്ന സംസ്കൃതോത്സവത്തിലെ സംസ്കൃത സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കലോത്സവത്തിന്റെ സംഘാടനം മികവുറ്റതാണ്. എല്ലാവരും ഒത്തുചേർന്നാണ് പരിപാടികൾ വിജയിപ്പിക്കുന്നത്. സംസ്കൃതോത്സവം ചെയർപേഴ്സൺ സി രേഖ അധ്യക്ഷത വഹിച്ചു. മേയർ ഡോ. ബീനാ ഫിലിപ്പ് പണ്ഡിതസമാദരണം ഉദ്ഘാടനം ചെയ്തു. കൈതപ്രം ദാമോദരൻ നമ്പൂതിരി, ഉണ്ണിരാമൻ മാസ്റ്റർ, എം കെ സുരേഷ്ബാബു, എൻ. നാരായണൻ മാസ്റ്റർ, ഡോ. ടി ഡി സുനീതിദേവി എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
എം.കെ രാഘവൻ എം.പി മുഖ്യാതിഥിയായിരുന്നു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, പി.കെ.ധനേഷ് (ഡി.ഇ.ഓ) സംസ്കൃത അധ്യാപക ഫെഡറേഷൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി സനൽ ചന്ദ്രൻ, കെ.ഡി.എസ്.ടി.ഫ് സംസ്ഥാന പ്രസിഡന്റ് നീലമല ശങ്കരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സംസ്കൃതം സ്പെഷ്യൽ ഓഫീസർ സുനിൽകുമാർ കെ.പി സ്വാഗതവും കൺവീനർ സി.സുരേഷ് കുമാർ നന്ദിയും പറഞ്ഞു. ഡോ.ഫ്രാന്‍സിസ് അറക്കൽ മോഡറേറ്ററായി നടന്ന സെമിനാറിൽ കാലാ-സാഹിത്യരംഗത്ത് സംസ്കൃതത്തിന്റെ സംഭാവന എന്ന വിഷയത്തിൽ ഡോ.ജ്യോത്സ്ന.ജി പ്രബന്ധം അവതരിപ്പിച്ചു. സി.പി.സുരേഷ് ബാബു സ്വാഗതവും ബിജുകാവിൽ നന്ദിയും പറഞ്ഞു.












Click it and Unblock the Notifications