സ്കൂള്‍ കലോത്സവം: ആദ്യ ദിനം കോഴിക്കോടിനെ പിന്തള്ളി കണ്ണൂരിന്റെ മുന്നേറ്റം: ചാമ്പ്യന്മാർ ആറാമത്
കോഴിക്കോട്: അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ആദ്യ ദിനത്തില്‍ കണ്ണൂരിന്റെ കുതിപ്പ്. 232 പോയിന്റുമായാണ് കനകകീരടത്തിനായി 22 വര്‍ഷമായി കാത്തിരിക്കുന്ന കണ്ണൂരിന്റെ കുതിപ്പ്. ആതിഥേയരും രണ്ട് വർഷം മുമ്പ് പാലക്കാടിന് മുന്നില്‍ കിരീടം അടിയറവ് വെച്ചവരുമായ കോഴിക്കാടാണ് രണ്ടാം സ്ഥാനത്തുള്ളത്. അറുപത് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ കണ്ണൂരിന് തൊട്ട് പിന്നിലായി 226 പോയിന്റാണ് കോഴിക്കോട് ഇതുവരെ സ്വന്തമാക്കിയത്. 221 പോയിന്ററുമായി കൊല്ലമാണ് മുന്നാമത്.
അഞ്ച് തവണ ചാമ്പ്യന്‍മാരായ തൃശൂര്‍ 220 പോയിന്റുമായി നാലാമതും നിലവിലെ ചാമ്പ്യരായ പാലക്കാട് ആറാമതാണുള്ളത്. ഇന്ന് 61 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ ആകെയുള്ള 96 ഇനങ്ങളില്‍ 21 എണ്ണം ആദ്യ ദിനം പൂര്‍ത്തിയായി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 29 ഉം ഹൈസ്‌കൂള്‍ അറബിക് - 19ല്‍ ആറ്, ഹൈസ്‌കൂള്‍ സംസ്‌കൃതം - 19ല്‍ നാല് എന്നിങ്ങനെയാണ് പൂര്‍ത്തിയായ ഇനങ്ങള്‍.

ഒപ്പന, ദഫ്മുട്ട്, ഭരതനാട്യം, നാടകം, ഹൈസ്‌കൂള്‍ വിഭാഗം മിമിക്രി, ലളിത ഗാനം തുടങ്ങിയ ജനപ്രിയ ഇനങ്ങളാണ് ഇന്ന് വേദിയിലെത്തുക. എല്ലാ വേദികളിലും രാവിലെ 9 മണിയോടെ തന്നെ മത്സരങ്ങള്‍ ആരംഭിക്കും. ആദ്യ ദിവസത്തെ പല മത്സരങ്ങളും സമയക്രമം തെറ്റി ആരംഭിച്ചതോടെ വളരെ വൈകിയാണ് മത്സരം അവസാനിച്ചത്.
അതേസമയം കലോത്സവത്തിന് പ്രൗഡോജ്ജ്വല തുടക്കമാണ് കോഴിക്കോടിന്റെ മണ്ണില്‍ അരങ്ങേറിയത് . കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാന വേദിയായ വിക്രം മൈതാനിയിലെ അതിരാണിപ്പാടത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനായിരുന്നു. നടി ആശാ ശരത് മുഖ്യാതിഥിയായിരുന്നു. പിന്നാലെ മുഴുവൻ വേദികളിലും പ്രതിഭകൾ നിറഞ്ഞാടി. കണ്ണും മനസും നിറയ്ക്കുന്ന സ്വാഗത ഗാന -നൃത്തത്തോടെയാണ് പ്രധാനവേദിയും സദസ്സും ഉണർന്നത്.
മനോഹരമായ ഗാനവും നൃത്തവിരുന്നും ഉദ്ഘാടന വേദിക്ക് മാറ്റ് കൂട്ടി. പി.കെ. ഗോപിയാണ് സ്വാഗത ഗാനം രചിച്ചത്. സംഗീത സംവിധാനം കെ. സുരേന്ദ്രൻ മാസ്റ്ററും നൃത്ത സംവിധാനം ഡോ. ലജനയുമാണ് നിർവഹിച്ചത്.കനകദാസ് പേരാമ്പ്ര സംവിധാനം നിർവഹിച്ച പരിപാടി മലയാളം തിയേറ്ററിക്കൽ ഹെറിറ്റേജ് ആൻഡ് ആർട്ട്സ് ആയ മാതാ പേരാമ്പ്രയാണ് വേദിയിൽ അവതരിപ്പിച്ചത്.
ക്യാപ്റ്റൻ വിക്രമിന് അഭിവാദ്യമർപ്പിച്ചാണ് നൃത്തം തുടങ്ങിയത്. കോഴിക്കോടിന്റെ നന്മ, അതിഥികളെ സ്വീകരിക്കുന്ന കോഴിക്കോടിന്റെ നല്ല മനസ്, നൃത്തവും സംഗീതവും സാഹിത്യവും തമ്മിൽ കോഴിക്കോടിനുള്ള ബന്ധം, കോഴിക്കോടിന്റെ മതേതര കാഴ്ചപ്പാട് എന്നിവ ഉൾക്കൊള്ളിച്ചാണ് പി.കെ. ഗോപി ഈ കവിതയെഴുതിയത്.
പഥം നിറഞ്ഞ്, കളം നിറഞ്ഞ് നടനമാട് കഥ പറഞ്ഞ്, ശ്രുതി പകർന്ന് കവിത പാട് ഇങ്ങനെയാണ് കവിത ആരംഭിക്കുന്നത്. 12 നർത്തകിമാരും 18 നടീനടന്മാരും അടക്കം 30 പേരാണ് ദൃശ്യാവിഷ്കാരത്തിൽ ഉണ്ടായിരുന്നത്. ഇതാദ്യമായാണ് കേരള കലോത്സവത്തിൽ പൊതുവിദ്യാലയങ്ങളിലെ 61 കുട്ടികളെക്കൊണ്ട് സ്വാഗതഗാനം പാടിച്ചത്.












Click it and Unblock the Notifications