നസ്‌റുദ്ദീന്‍ വധക്കേസില്‍ ജീവപര്യന്തം; എസ്ഡിപിഐ വീണ്ടും വിചാരണ ചെയ്യപ്പെടുന്നു
കോഴിക്കോട്: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ വേളം പുത്തലത്ത് നസ്‌റുദ്ദീന്റെ കൊലപാതകത്തില്‍ രണ്ട് എസ്ഡിപിഐക്കാര്‍ക്ക് ജീവപര്യന്തം വിധിച്ചതോടെ ന്യൂനപക്ഷ മേഖലകളില്‍ സംഘടന കൂടുതല്‍ പ്രതിരോധത്തിലായി. സംരക്ഷണം ചമഞ്ഞായിരുന്നു പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വേരുറപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, പലപ്പോഴും ന്യൂനപക്ഷങ്ങള്‍ തന്നെയായിരുന്നു എസ്ഡിപിഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും കായിക പരീക്ഷണത്തിന്റെ ഇരകള്‍. ഇതിലൊന്നായിരുന്നു വേളത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പുത്തലത്ത് നസ്‌റുദ്ദീന്റെ കൊലപാതകം. കേസിലെ ഒന്നു രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തമാണ് കോഴിക്കോട് ഫസ്റ്റ് അഡിഷനല്‍ ഡിസ്ട്രിക്റ്റ് കോടതി വിധിച്ചിരിക്കുന്നത് പ്രതികള്‍ ചേര്‍ന്ന് ഒരുലക്ഷം രൂപ പിഴയും ഒടുക്കണം.
എസ് ഡിപിഐ പ്രവര്‍ത്തകരായ കപ്പച്ചേരി ബഷീര്‍ ഒന്നാം പ്രതിയും കൊല്ലിയില്‍ അന്ത്രു രണ്ടാം പ്രതിയുമാണ് കേസില്‍. ആകെ ഏഴ് പ്രതികളാണുണ്ടായിരുന്നത്. ബാക്കിയുള്ള 5 പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെ വിട്ടിരുന്നു. 2016 ജുലൈ 15 നായിരുന്നു കേസിനാസ്പദമായ സംഭവം. വേളം പുത്തലത്ത് അനന്തോട്ട്താഴെ വച്ച് നസിറുദ്ദീനും ബന്ധുവായ അബ്ദുല്‍ റഊഫും ബൈക്കില്‍ സഞ്ചരിക്കവെയാണ് ബുള്ളറ്റ് ബൈക്കിലെത്തിയ പ്രതികള്‍ ഇരുവരെയും തടഞ്ഞു നിര്‍ത്തുകയും നസിറുദ്ദീനെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തത്.

2016 ജൂലായ് 15ന് രാത്രി ഏഴിനാണ്എസ്.ഡി.പിഐക്കാര്‍ നസീറുദ്ദീനെ കുത്തിക്കൊലപ്പെടുത്തിയത്. കേസില്‍ എസ്.ഡി.പി.ഐ ഭാരവാഹികളും പ്രവര്‍ത്തകരുമായ കപ്പച്ചേരി ബഷീര്‍, കൊല്ലിയില്‍ അന്ത്രു, ഒ ടി റഫീഖ്, ഒറ്റത്തെങ്ങുള്ളതില്‍ റഫീഖ്, ചമ്പേങ്ങോട്ടുമ്മല്‍ സാദിഖ് എന്നിവര്‍ തുടക്കത്തില്‍ അറസ്റ്റിലായിരുന്നു. മറ്റുരണ്ട് പ്രതികളായ കുന്ന്യേലത്ത് മുഹമ്മദ്, രാമത്ത് സാദിഖ് എന്നിവര്‍ കൊലപാതകത്തിനുശേഷം വിദേശത്തേക്ക് പോയിരുന്നു. ഇവര്‍ പിന്നീട് കീഴടങ്ങുകയായിരുന്നു.
കൊലപാതക കേസിലെ ഒന്നാം പ്രതിയായ കപ്പച്ചേരി ബഷീര്‍, കൊല്ലിയില്‍ അന്ത്രു എന്നിവര്‍ക്കെതിരേ കൊലക്കുറ്റത്തലിനും മൂന്നു മുതല്‍ ഏഴുവരെ പ്രതികള്‍ക്കെതിരേ തെളിവ് നശിപ്പിക്കല്‍, പ്രതികള്‍ക്ക് ഒളിസങ്കേതമൊരുക്കി, കൊലപാതകം ഒളിച്ചുവെച്ചു തുടങ്ങിയ കുറ്റങ്ങളാണ് കുറ്റപത്രത്തിലുണ്ടായിരുന്നത്.കേസിലെ ഒന്നാം സാക്ഷിയും നസീറുദ്ദീന്റെ പിതൃസഹോദരപുത്രനുമായ അബ്ദുല്‍ റഊഫിന്റെ മൊഴി കേസില്‍ നിര്‍ണായകമാണ്. റഊഫും നസീറുദ്ദീനും ബൈക്കില്‍ സഞ്ചരിക്കവെയാണ് വേളം ചേരാപുരത്തെ അനന്തോത്ത് സലഫി മസ്്ജിദിനു സമീപമുള്ള റോഡില്‍ തടഞ്ഞു നിര്‍ത്തി കുത്തിക്കൊന്നത്. കുത്തേറ്റു വീണ നസീറുദ്ദീനെ പ്രദേശവാസികളായ അനന്തോത്ത് ബാലന്‍, ചാമക്കാലായി സജിലേഷ് എന്നിവര്‍ ചേര്‍ന്ന് തങ്ങളുടെ ഉടുമുണ്ടഴിച്ച് മുറിവ് കെട്ടുകയായിരുന്നു. മൂന്നും നാലും സാക്ഷികളായ ബാലന്റെയും സജിലേഷിന്റെയും മൊഴികളും കേസില്‍ പ്രധാനമായിരുന്നു. ടി .പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രോസിക്യൂട്ടറായിരുന്ന സി.കെ ശ്രീധരനാണ് കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.അഡ്വ. പി കെ ചന്ദ്രശേഖരന്‍ സഹായിയായി. പ്രതിഭാഗത്തിന് വേണ്ടി അഡ്വക്കറ്റ് രാജു അഗസ്റ്റ്യന്‍, റഫീഖ് എന്നിവര്‍ ഹാജരായി.












Click it and Unblock the Notifications