കീഴ്പയ്യൂർ എൽപി സ്‌കൂളിലെ ഭക്ഷ്യവിഷബാധ ഷിഗല്ല ബാക്ടീരിയ മൂലമെന്ന് കണ്ടെത്തൽ
കോഴിക്കോട്: മേപ്പയ്യൂരിനടുത്ത കീഴ്പയ്യൂർ വെസ്റ്റ് എൽപി സ്‌കൂളിലെ ഭക്ഷ്യവിഷബാധയ്ക്കു കാരണം ഷിഗല്ല ബാക്ടീരിയയാണെന്നു കണ്ടെത്തി. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഗുരുതര പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഭക്ഷണ പദാർഥങ്ങളിലൂടെയും കുടിവെള്ളത്തിലൂടെയുമൊക്കെയാണ് ഈ ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുക.
ബിനോയ് കോടിയേരിയെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ്, ഇറക്കിയത് യൂത്ത് കോണ്‍ഗ്രസ്!!
സ്കളിൽ നൽകിയ ഉച്ചഭക്ഷണത്തിൽ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് ആരോഗ്യവകുപ്പ് പ്രാഥമികമായി കണ്ടെത്തിയത്. ഭക്ഷണത്തൊടൊപ്പം കക്കിരി, തക്കാളി, വാവള എന്നിവ ചേർത്തുണ്ടാക്കിയ സലാഡ് വിളമ്പിയിരുന്നു. ഇതിൽനിന്നാണ് വിഷബാധയുണ്ടായതെന്നാണ് നിഗമനം. സ്‌കൂളിലെ 39 വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവർ കൊയിലാണ്ടി ഗവ. ആശുപത്രി, കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്നു.
ഭക്ഷണം സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചതായി ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയിരുന്നു. ഈ സാചര്യത്തിൽ ഭക്ഷണം ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മാർഗനിർദേശങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പുറത്തിറക്കി. സ്‌കൂളുകളിൽ ഭക്ഷ്യവിതരണത്തിൽ അപാകതയോ വിഷബാധയോ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണർ അറിയിച്ചു.
ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷൻ എടുക്കണം, കുടിവെളളം പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണം, കിണറും പരിസരവും വൃത്തിയാക്കണം, കുടിവെളള ടാങ്കുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണം, പാചകം കൈകാര്യം ചെയ്യുന്നവരുടേയും ഭക്ഷണം കൈകാര്യം ചെയ്യുന്നവരുടേയും മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം, സ്‌കൂളിലെ നൂൺ ഫീഡിംഗ് ഓഫീസർ ഭക്ഷ്യസുരക്ഷ സംബന്ധിച്ച ട്രെയിനിംഗിൽ പങ്കെടുക്കുകയും അതാത് സ്‌കൂളിലെ കുട്ടികൾക്ക് ആവശ്യമായ ബോധവൽക്കരണം നടത്തുകയും വേണം, എല്ലാ സ്‌കൂളിലേയും പാചക തൊഴിലാളികൾക്കും നൂൺ ഫീഡിംഗ് ഓപീസർമാർക്കും ഭക്ഷ്യസുരക്ഷാ ബോധവത്കരണം ക്ലാസ്സുകൾ സംഘടിപ്പിക്കണം, ഭക്ഷ്യവിഷബാധ പോലുളള അസുഖമുളള കുട്ടികൾക്ക് ലീവ് അനുവദിക്കണമെന്നും നിർദേശമുണ്ട്.
പാചക തൊഴിലാളികൾ അസുഖബാധിതരാണങ്കിൽ, അസുഖം ഭേദമാകുന്നതുവരെ ജോലിയിൽ നിന്നും വിട്ടുനിൽക്കണം, പാകം ചെയ്ത ഭക്ഷണം കൃത്യമായ താപനില എത്തിയെന്ന് ഉറപ്പുവരുത്തണം, തിളപ്പിച്ചാറിയ വെളളം മാത്രമേ കുട്ടികൾക്ക് കുടിക്കാൻ ഉപയോഗിക്കാവൂ എന്നീ നിർദേശങ്ങൾ കൃത്യമായി പാലിക്കപ്പെടണമെന്നും ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണർ അറിയിച്ചു.