ഷിഗെല്ല ബാക്ടീരിയ: കോഴിക്കോട് രോഗം പടര്‍ന്നത് മരണവീട്ടിൽ വിതരണം ചെയ്ത വെള്ളം വഴിയെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗം പടര്‍ന്ന വഴി കണ്ടെത്തി ഗവ. മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം. മരണവീട്ടില്‍ വിതരണം ചെയ്ത വെള്ളം വഴിയാണ് മായനാട് കോട്ടാംപറമ്പ് മേഖലയില്‍ ഷിഗല്ല രോഗം പടര്‍ന്നതെന്നാണ് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്‍റെ പ്രാഥമിക പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും കോഴിക്കോട് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
Recommended Video
കോട്ടാംപറമ്പില്‍ ഷിഗല്ല രോഗലക്ഷണങ്ങളോടെ മരിച്ച പതിനൊന്ന് വയസ്സുകാരന്‍റെ മരണാനന്തര ചടങ്ങിനിടെ വിതരണം ചെയ്ത് വെള്ളത്തിലൂടെയാണ് മറ്റ് കുട്ടികളിലേക്ക് രോഗം പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതേസമയം തന്നെ കോട്ടാംപറമ്പ് മേഖലയില്‍ എങ്ങനെ ഷിഗല്ലെ രോഗം എത്തിയെന്ന് കണ്ടെത്താന്‍ പഠനത്തിന് കഴിഞ്ഞിട്ടില്ല. പ്രദേശത്ത് മെഡിക്കല്‍ കോളേജിലെ സംഘം ഒരാഴ്ചയോളം തുടര്‍പഠനം നടത്തും.
ഷിഗെല്ല സോനി ഇനത്തിൽ പെട്ട ബാക്ടീരിയയാണു രോഗത്തിനു കാരണം. ശരീരത്തിലെ ഇതിന്‍റെ അളവ് കൂടുന്നതാണ് മരണകാരണമാവുന്നത്. വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് ലക്ഷണങ്ങല്‍. ഗുരുതരാവസ്ഥയിൽ മരണം സംഭവിക്കുന്നു. കോട്ടാംപറമ്പില്‍ രോഗ ലക്ഷണങ്ങളോടെ മരിച്ച 11 വയസുകാരന് ഷിഗെല്ല ബാക്ടീരിയ ബാധിച്ചിരുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് 6 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ആറ് പേരും മരിച്ച കുട്ടിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തവരായിരുന്നു.
വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്ന് എസ്ഡിപിഐ; എല്‍ഡിഎഫിനും യുഡിഎഫിനും മൗനം, ഓങ്ങല്ലൂരില്‍...
മായനാട് മേഖലയില്‍ 52 പേരില്‍ ഷിഗല്ല രോഗലക്ഷണങ്ങള്‍ കണ്ടെത്തിയെങ്കിലും 5 വയസിന് താഴെയുള്ള 2 കുട്ടികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ പലപ്പോഴും ചില പ്രദേശങ്ങളില്‍ ഷിഗല്ലയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. വെള്ളത്തിലൂടെയാണ് ഈ ബാക്ടീരിയ മനുഷ്യരിലേക്ക് എത്തിച്ചേരുന്നതെന്നും അതിനാല്‍ ഏവരും അതീവ് ജാഗ്രത പുലര്‍ത്തണമെന്നുമാണ് മന്ത്രി അറിയിച്ചത്.