വയനാട്ടിലേത് പോലെ കോഴിക്കോടും പ്രകമ്പനം അനുഭവപ്പെട്ടു; കൂടരഞ്ഞിയിൽ ശബ്ദം കേട്ടു
കോഴിക്കോട്: കോഴിക്കോട് ജില്ലയിലും വയനാട് ജില്ലയിലേത് പോലെ സമാനമായ ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടതായി റിപ്പോർട്ട്. കോഴിക്കോട് ജില്ലയിലെ മൂന്ന് സ്ഥലങ്ങളിൽ വയനാട്ടിൽ അനുഭവപ്പെട്ടതുപോലുള്ള ശബ്ദവും പ്രകമ്പനവും ഉണ്ടായെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
കൂടരഞ്ഞിയിലും മുക്കം മണശ്ശേരി ഭാഗത്ത് നിന്നും സമാനമായ ശബ്ദം കേട്ടതായും കുറ്റ്യാടി ഭാഗത്തെ ഒരു പ്രദേശത്ത് നിന്നും ശബ്ദം കേട്ടതായുമാണ് പറയുന്നത്. വൈത്തിരി, ബത്തേരി താലൂക്കിന്റെ ഭാഗങ്ങൾ കോഴിക്കോടിന്റെ മലയോര മേഖലകൾ ഇതെല്ലാം വരുന്ന 60 കിലോ മീറ്റർ റേഡിയസിലാണ് പ്രകമ്പനം ഉണ്ടായതെന്നാണ് പറയുന്നത്. പാലക്കാടും മലപ്പുറത്ത് ചില പ്രദേശങ്ങളിലും പ്രകമ്പനം ഉണ്ടായതായി പറയുന്നു.

അതേ സമയം വയനാട്ടിൽ ഉണ്ടായത് ഭൂചലനമല്ലെന്ന് സ്ഥിരീകരിച്ചു. ഭൂകമ്പമാപിനിയിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്ന് നാഷണൽ സീസ്മോളജിക് സെൻറർ അറിയിച്ചു. പ്രകമ്പനം ആയിരിക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പ്രകമ്പനം ഉണ്ടായെന്ന് പറയുന്ന വിവിധ പ്രദേശങ്ങളിൽ പരിശോധന തുടരുകയാണ്.
ഇന്ന് രാവിലെ 10 മണിയോടെയാണ് വയനാട്ടിൽ ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞത്. അമ്പുകുത്തിമലയുടെ താഴ്വാരങ്ങളിൽ വിറയൽ അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.
പ്രദേശത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
പിണങ്ങോട്, കുറിച്യർമല അംബ എന്നിവിടങ്ങളിലും വിറയൽ അനുഭവപ്പെട്ടതായാണ് വിവരം. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ വിവരം അറിയിച്ചിട്ടുണ്ട്. ഭൂമിക്കുലുക്കത്തിന്റെ ലക്ഷണമാണോ എന്ന് പരിശോധിക്കുകയാണ്.
നെന്മേനി വില്ലേജിലെ പടിപറമ്പ്, അമ്പുകുത്തി, അമ്പലവയൽ RARS പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്നും മുഴുക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായാണ് വിവരം ഉണ്ടായിരുന്നു. നാശന,ഷ്ടം ഉണ്ടായതായി വിവരമില്ല. ആദ്യം ഇടിവെട്ടിയതാണെന്നായിരുന്നു നാട്ടുകാർ കരുതിയത്. ഉഗ്ര ശബ്ദത്തിന് പിന്നാലെ ഭൂമി നേരിയ രീതിയിൽ കുലുങ്ങിയെന്നാണ് ഇവർ പറഞ്ഞത്.
വൈത്തിരി താലൂക്കിന് കീഴിൽ പൊഴുതന വില്ലേജിൽ ഉൾപ്പെടുന്ന സുഗന്ധഗരി എന്ന പ്രദേശത്തും അച്ചൂരാൻ വില്ലേജ് ഉൾപ്പെടുന്ന സേട്ടു കുന്ന് എന്ന പ്രദേശത്തും വലിയ ശബ്ദവും മുഴുക്കവും അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം.
രണ്ട് വില്ലേജ് ഓഫീസർമാരോടും സ്ഥലം സന്ദർശിച്ച് കൃത്യമായ വിവരം നൽകാൻ അറിയിച്ചിട്ടുണ്ട്. വെങ്ങപ്പള്ളി വില്ലേജിൽ കാരാറ്റപ്പടി, മൈലാടിപ്പടി, ചോലപ്പുറം, തെക്കും തറ എന്നീ സ്ഥലങ്ങളിൽ ചെറിയ മുഴക്കവും ഇളക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞിരുന്നു. പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications