കിതാബ്: സ്കൂള്‍ അധികൃതര്‍ ക്ഷമാപണം നടത്തി, എസ്കെഎസ്എസ്എഫ് പ്രതിഷേധ പരിപാടികള്‍ നിര്‍ത്തിവെക്കുന്നു
വടകര: കോഴിക്കോട് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അവതരിപ്പിച്ച 'കിതാബ്' എന്ന നാടകം സ്കൂള്‍ അധികൃതര്‍ പിന്‍വലിച്ചു. നാടകം വിവാദമായ പശ്ചാത്തലത്തില്‍ ജില്ലാ എസ്.കെ.എസ്.എസ്.എഫ് നേതാക്കളുമായി സ്കൂള്‍ അധികൃതര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നായിരുന്നു നാടകം പിന്‍വലിച്ചത്. ഇസ്ലാം മതത്തെ അവഹേളിക്കുന്ന രീതിയില്‍ നാടകം അവതരിപ്പിച്ചത്തില്‍ ക്ഷമാപണം നടത്തികൊണ്ടുള്ള കുറിപ്പും അധികൃതര്‍ എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ക്കു കൈമാറി. സ്കൂള്‍ ഹെഡ്മാസ്റ്ററും പ്രിന്‍സിപ്പാലും ഒപ്പുവച്ച കുറിപ്പിലാണ് നാടകം പിന്‍വലിക്കുന്ന കാര്യം അറിയിച്ചിരിക്കുന്നത്.
ദീപാ നിശാന്ത് തന്റെ കവിത മോഷ്ടിച്ചെന്ന് യുവകവി കലേഷ്, തെളിവുകൾ നിരത്തി ആരോപണം
മനപ്പൂര്‍വ്വമല്ലെന്ന്!!
നാടക അവതരണത്തില്‍ വന്ന ചില പരാമര്‍ശങ്ങളും സന്ദര്‍ഭങ്ങളും ഒരു പ്രതേക വിഭാഗത്തെ വേദനപ്പിച്ചതായി മനസ്സിലാക്കുന്നു, എന്നാല്‍ ഇത് മനപ്പൂര്‍വം സംഭവിച്ചതല്ലെന്നും ആരെയെങ്കിലും വേദനിപ്പിച്ചോ മനസ്സില്‍ മുറിവേല്‍പ്പിച്ചോ ഒരു കലാ പ്രവര്‍ത്തനവും നടത്താന്‍ ഈ വിദ്യാലയം ശ്രമിച്ചിട്ടില്ലെന്നും ഏതെങ്കിലും ഒരു വിഭാഗത്തിന് പോറലേല്‍പ്പിച്ച് 'കിതാബ്' എന്ന നാടകം തുടര്‍ന്നു അവതരിപ്പിക്കേണ്ടതില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചുവെന്നും കത്തില്‍ പറയുന്നുണ്ട്.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിനില്ല
ഇതോടെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഈ നാടകം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കില്ലെന്ന് ഉറപ്പായി. വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചു മുസ്ലിം വിരുദ്ധമായ നാടകം അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസം എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ വടകരയില്‍ പ്രകടനവും മേമുണ്ടയില്‍ പ്രതിഷേധ സംഗമവും നടന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാരുമായി സ്കൂള്‍ അധികൃതര്‍ ചര്‍ച്ചക്കു തയ്യാറായത്.
മാപ്പെഴുതി നല്കി
സ്കൂള്‍ അധികൃതരുടെ ആവശ്യപ്രകാരം നടന്ന ചര്‍ച്ചയില്‍ ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളെ അപകീര്‍ത്തിപെടുത്തും വിധത്തില്‍ അരങ്ങേറിയ നാടകം സംസ്ഥാന കലോത്സവത്തില്‍ അവതരിപ്പിക്കരുതെന്നതുള്പ്പെടെയുള്ള ആവശ്യങ്ങള്‍ നേതാക്കള്‍ ഉന്നയിച്ചിരുന്നു. ഈ ആവശ്യം ഇപ്പോള്‍ അധികൃതര്‍ അംഗീകരിച്ചിരിക്കുകയാണ്. മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി, ഒ.പി അഷ്റഫ് കുറ്റിക്കടവ്, അലി അക്ബര്‍ മുക്കം, കബീര്‍ റഹ്മാനി കാക്കുനി, മുഹമ്മദ് തോടന്നൂര്‍, റാഷിദ് കാക്കുനി എന്നിവരും സ്കൂളിനെ പ്രതിനിധീകരിച്ച് പ്രിന്‍സിപ്പല്‍ പി.കെ കൃഷ്ണദാസ്, സ്റ്റാഫ് സെക്രട്ടറി പി. അശോകന്, പി.കെ ജിദേഷ് എന്നിവരുമായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. വിവാദ് നാടകം പിന്‍വലിക്കാന്‍ സ്കൂള്‍ അധികൃതര്‍ തയ്യാറായ സ്ഥിതിയില്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രതിഷേധ പരിപാടികളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി അറിയിച്ചു.