സംഘപരിവാറിന് കുഴലൂത്ത് നടത്തുന്നത് മുസ്ലിങ്ങളുടെ ചെലവിൽ വേണ്ട: ബിഷപ്പുമാരോട് സത്താര്‍ പന്തല്ലൂര്‍
കോഴിക്കോട്: പാലാ, താമരശ്ശേരി ബിഷപ്പുമാര്‍ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പത്തല്ലൂര്‍. പതകളിൽ നടക്കുന്ന അഭ്യന്തര സംഘർഷങ്ങൾ മറച്ച് വെക്കാനും അതിനെ മറികടക്കാൻ കേന്ദ്ര സർക്കാറിൻ്റെ പ്രീതി ലഭിക്കാനും നിങ്ങൾക്ക് സംഘ് പരിവാറിന് കുഴലൂത്ത് നടത്താം. പക്ഷെ, അത് മുസ് ലിം സമുദായത്തിൻ്റെ ചെലവിൽ വേണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു സത്താര് പന്തല്ലൂരിന്റെ പ്രതികരണം. നിരവധിപ്പേര‍് അദ്ദേഹത്തിന്റെ പ്രതികരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്. എസ് കെ എസ് എസ് എഫ് നേതാവിന്റെ പ്രതികരണത്തിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
പാലാ, താമരശ്ശേരി ബിഷപ്പുമാരുടെ പ്രത്യേക ശ്രദ്ധക്ക്. നിങ്ങൾ രണ്ടു പേരുടേയും നേതൃത്വത്തിൽ പ്രസംഗത്തിലും വേദ പാഠപുസ്തകത്തിലൂടെയും മുസ് ലിം സമുദായത്തിനെതിരെ ഉന്നയിച്ച അടിസ്ഥാന രഹിതമായ ആരോപണം ഇപ്പോഴും പിൻവലിച്ചിട്ടില്ല. പാലാ ബിഷപ്പ് ഉന്നയിച്ച ആരോപണം കേരള സമൂഹമാകെ തള്ളിക്കളഞ്ഞു. കത്തോലിക്കാ സഭയിലെ സത്യസന്ധരായ പിതാക്കൻമാർ വരെ ഈ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് തുറന്ന് പറഞ്ഞു.

താമരശ്ശേരി ബിഷപ്പ് ചില മുസ് ലിം സമുദായാംഗങ്ങളുമായുള്ള ചർച്ചയിൽ ഖേദപ്രകടനം നടത്തിയതായും പുസ്തകത്തിലെ വിവാദ ഭാഗങ്ങൾ നീക്കം ചെയ്യാമെന്ന് സമ്മതിച്ചതായും വാർത്ത വന്നു. എന്നാൽ ഈ വാർത്താകുറിപ്പ് ബിഷപ്പിൻ്റെയോ ബിഷപ്പ് ഹൗസിൻ്റേയോ ഫെയ്സ് ബുക്ക് പേജിൽ വന്നില്ല. സാമുഹ്യ മാധ്യമങ്ങളിൽ വിഷയം ചർച്ചയായ സ്ഥിതിക്ക് ഇത് പ്രതീക്ഷിക്കാമല്ലൊ. ദീപിക ദിനപത്രത്തിലും ആ വാർത്ത വന്നില്ല. ചർച്ചയിൽ പങ്കെടുത്തവർ ഇത് സംബന്ധമായി അന്വേഷിച്ചപ്പോൾ വ്യക്തമായ മറുപടിയുമില്ല. എന്നാൽ കഴിഞ്ഞ ദിവസം വിവാദ പുസ്തകത്തെ ശരിവെച്ചും ലൗ ജിഹാദ് ആരോപണത്തെ ന്യായീകരിച്ചും ദീപിക ദിനപത്രത്തിൽ ലേഖനം വന്നു.
ഇതോടെ ചർച്ചയും പത്രക്കുറിപ്പും പിതാവിൻ്റെ നാടകമായിരുന്നുവെന്ന് വ്യക്തമായിരിക്കുന്നു. ഇപ്പോഴും വലിയ തോതിലുള്ള മുസ് ലിം വിദ്വേഷപ്രചാരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുകയും ചെയ്യുന്നു.
പ്രിയ ബിഷപ്പുമാരേ, ഒരു കാര്യം ഓർമിപ്പിക്കട്ടെ. അവിടുത്തെ രൂപതകളിൽ നടക്കുന്ന അഭ്യന്തര സംഘർഷങ്ങൾ മറച്ച് വെക്കാനും അതിനെ മറികടക്കാൻ കേന്ദ്ര സർക്കാറിൻ്റെ പ്രീതി ലഭിക്കാനും നിങ്ങൾക്ക് സംഘ് പരിവാറിന് കുഴലൂത്ത് നടത്താം. പക്ഷെ, അത് മുസ് ലിം സമുദായത്തിൻ്റെ ചെലവിൽ വേണ്ട.
അവിടെ ജനന നിരക്ക് കുറയുന്നുണ്ടെങ്കിൽ ചാനൽ ചർച്ചകളിൽ വന്ന് മുസ് ലിം സമുദായത്തെ തെറി വിളിച്ചതുകൊണ്ടായില്ല; അതിന് സ്വയം പരിഹാരം കാണുകയാണ് വേണ്ടത്. സഭയുടെ പേരിൽ നിങ്ങൾ കളിക്കുന്ന കളികൾ തിരിച്ച് ഉപയോഗിക്കാൻ മുസ്‌ലിംകൾക്ക് അറിയാത്തത് കൊണ്ടല്ല. നിങ്ങളെ പോലെ ഞങ്ങളും ആകരുതെന്ന് കരുതുന്നത് കൊണ്ടാണ്. അത് തിരുത്താൻ ഇടവരാതിരിട്ടെ.!- സത്താര്‍ പന്തല്ലൂര്‍ അദ്ദേഹത്തിന്റെ കുറിപ്പ് അവസാനാപ്പിക്കുന്നു.
അതേസമയം, മുസ്ലിം ലീഗ് നടത്തുന്ന സിഎച്ച് അനുസ്മര പരിപാടിയിലേക്ക് താമരശ്ശേരി ബിഷപ്പിനെ ക്ഷണിച്ചതില്‍ വലിയ വിമര്‍ശനവും ഒരു വിഭാഗം പ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്. പാലാ ബിഷപ്പിന്റെ നടപടിയെ പിന്തുണച്ച സീറോ മലബാർ സഭയുടെ താമരശ്ശേരി രൂപതയുടെ തലവനെയാണ് ലീഗുകാർ സി എച്ച് അനുസ്മരണ സംഗമത്തിലെക്ക് സൽക്കരിക്കുന്നത്. വർഗീയ ആരോപണത്തിൽ ഒരു കഴബ് പോലും തള്ളിയിട്ടില്ലാത്ത പശ്ചാത്തലത്തില്‍ മുസ്ലിം ലീഗ് നേതൃത്വം അണികള്‍ക്ക് നല്‍കുന്ന സന്ദേശമെന്താണെന്നും ചില പ്രവര്‍ത്തകര്‍ ചോദിക്കുന്നു. ബിഷപ്പിനൊപ്പം സിഎച്ച് അനുസ്മരണ പരിപാടിയില്‍ സമസ്ത നേതാവ് അബ്ദുസമ്മദ് പൂക്കോട്ടോരും പങ്കെടുക്കുന്നത്. സത്താര്‍ പന്തല്ലൂര്‍ ഉന്നയിച്ച സംശയങ്ങള്‍ അബ്ദുസമ്മദ് പൂക്കോട്ടൂര്‍ ബിഷപ്പിനോട് നേരിട്ട് ചോദിക്കുമോയെന്നും ചിലര്‍ പരിഹാസ രൂപേണ കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications