നിപ്പ വാര്‍ത്തകളില്‍ നിറയുമ്പോള്‍ നടക്കുന്ന ഓര്‍മകളില്‍ സൂപ്പിക്കട; നിപ്പ എടുത്തത് 17 ജീവനുകൾ
കോഴിക്കോട്: നിപ വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍ പോയ വര്‍ഷത്തെ ഭീതിപ്പെടുത്തുന്ന ഓര്‍മകളുമായി ഒരു നാട്. പേരാമ്പ്രയിലെ സൂപ്പിക്കട എന്ന പ്രദേശമാണ് 17 പേരുടെ ജീവന്‍ കവര്‍ന്ന നിപ വൈറസിന്റെ നടുക്കുന്ന ഓര്‍മകള്‍ അയവിറക്കുന്നത്. പ്രദേശവാസിയായ വളച്ചുകെട്ടി മൂസയുടെ മകന്‍ സാബിത്തിനുണ്ടായ അസുഖമാണ് നിപ എന്ന അത്യപൂര്‍വ വൈറസ് ബാധയുടെ ഭീതിദമായ ഘട്ടങ്ങള്‍ കേരളത്തിനും രാജ്യത്തിനുമാകെ തുറന്നുകാട്ടിയത്.
അപ്രതീക്ഷിതമായി ഓരോരുത്തരെയായി മരണം കവരുമ്പോള്‍ എന്താണ് അസുഖം പോലുമെന്നറിയാതെ ഭീതിയിലായിരുന്നു ജനം. നിപ എന്നു സ്ഥിരീകരണം വന്നപ്പോഴേക്കും വീണ്ടും മരണസംഖ്യകള്‍ ഉയര്‍ന്നു. ഒടുവില്‍ രോഗത്തെ പിടിച്ചുകെട്ടുമ്പോഴേക്കും സൂപ്പിക്കട മാത്രമല്ല കോഴിക്കോട് ജില്ലയൊന്നാകെ പേടിച്ചു വിറച്ചു കഴിഞ്ഞിരുന്നു. ഇത്തവണ രോഗത്തെ നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ടെന്ന് കലക്റ്റര്‍ ശീരാം സാംബശിവറാവു പ്രതികരിച്ചു.

നിപ യുമായി ബന്ധപ്പെട്ട ഉണ്ടാവുന്ന എന്ത് അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ലാ സജ്ജമാണ്. അത്യാവശ്യ മരുന്നുകളുടെയും കിറ്റുകളുടെയും ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. നിപ ബാധിച്ചെന്നു സംശയിക്കുന്ന രോഗികളെ മെഡിക്കല്‍ കോളെജിലേക്ക് മറ്റു ക്‌ളിനിക്കുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നും റഫര്‍ ചെയ്യുന്നതിന് മുമ്പ് ജില്ലാ മെഡിക്കല്‍ ഓഫീസറുമായി നിര്‍ബന്ധമായും ബന്ധപ്പെട്ടിരിക്കണം. റഫര്‍ ചെയ്യുന്ന രോഗികളുടെ ഫോണ്‍നമ്പരടക്കമുള്‌ള വിശദവിവരങ്ങളും രോഗിയെ അനുഗമിക്കുന്നവരുടെ വിശദവിവരങ്ങളും ഡിഎംഒയ്ക്ക് കൈമാറണം. രോഗികളെ വേണ്ട സുരക്ഷാമാര്‍ഗങ്ങളവലംബിച്ച ശേഷം ആംബുലന്‍സില്‍ മാത്രമെ കൊണ്ടു വരാവൂ. ആംബുലന്‍സ് സൗകര്യത്തിനായി ഡിഎസ്ഒ അല്ലെങ്കില്‍ ആര്‍സിഎച്ചിനെ 9947068248 അല്ലെങ്കില്‍ 9947795140 നമ്പരില്‍ ബന്ധപ്പെടണം. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ പരിശീലനം നല്കും.
പനിബാധിച്ച് ഓ പി യില്‍ എത്തുന്നവരെ മറ്റു രോഗികളുമായുള്ള സമ്പര്‍ക്കമില്ലാതെ ഡോക്ടറുടെ അടുത്ത് എത്തിക്കുന്നതിനുള്ള സംവിധാനം കാര്യക്ഷമമാക്കും. നിപയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളും മുന്‍കരുതലുകളെടുക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. സ്വയംചികിത്സ പാടില്ല. ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈ വൃത്തിയായി സോപ്പിട്ടു കഴുകണം. അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. നിപ്പയ്ക്കു പുറമെ എച്ച് വണ്‍ എന്‍ വണ്‍, മഞ്ഞപ്പിത്ത സാധ്യതയുമുള്ളതിനാല്‍ ശുദ്ധമായ വെള്ളവും വൃത്തിയുള്ള ഭക്ഷണവും കഴിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.












Click it and Unblock the Notifications