വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തം: കെട്ടിടങ്ങളുടെ ആവാസ യോഗ്യതാ പരിശോധനക്കായി നാല് പ്രത്യേക സംഘങ്ങൾ
കോഴിക്കോട്: വിലങ്ങാടും സമീപ ഗ്രാമപഞ്ചായത്തുകളിലും ഉരുൾപൊട്ടൽ ബാധിച്ച കെട്ടിടങ്ങളുടെ ദ്രുതഗതിയിലുള്ള ആവാസ യോഗ്യതാ പരിശോധനക്കായി നാല് പ്രത്യേക സംഘങ്ങളെ ജില്ലാ കളക്ടർ നിയമിച്ചു. ഉരുൾപൊട്ടൽ ബാധിത മേഖലയിലെ ഓരോ വീടും മറ്റ് കെട്ടിടവും സംഘം പരിശോധിക്കും. തറയുടെ ഉറപ്പ്, ചുമരിന്റെ ബലം, മേൽക്കൂര എന്നിവ പരിശോധിച്ചു കെട്ടിടത്തിന്റെ സ്ട്രക്ച്ചറൽ അസസ്മെന്റ് നടത്തും.
ഉരുൾപൊട്ടലിൽ ഒഴുകിവന്ന ഉരുളൻ കല്ലുകളും ചെളിയും മണ്ണും ചേർന്നടിഞ്ഞ അവശിഷ്ടം കെട്ടിടങ്ങൾക്ക് ഭീഷണിയാണോ എന്നത് പരിശോധിക്കും. ദുരന്തമേഖലയിൽ ഇടിച്ചു നിരപ്പാക്കേണ്ട കെട്ടിടങ്ങളുടെ (അപകട ഭീഷണി ഉയർത്തുന്നതും ഭാഗികമായി തകർന്നതും) എണ്ണവും പൊതുജനാരോഗ്യത്തെ ബാധിക്കുന്ന കാര്യങ്ങളും (ജൈവ മാലിന്യങ്ങൾ, കിണർ വെള്ളം മലിനമായത്) സംഘം പരിശോധിക്കും.

ഓരോ സംഘത്തിലും ആറ് പേർ വീതമാണുള്ളത്. ഇതിൽ ജിയോളജിസ്റ്റ്, ഗ്രാമപഞ്ചായത്ത് അംഗം, ഗ്രാമപഞ്ചായത്തിലെ എൻജിനീയർ, ഹെൽത്ത് ഇൻസ്പെക്ടർ, വില്ലേജ് ഓഫീസർ, പിഡബ്ല്യുഡി
(കെട്ടിട വിഭാഗം) ഉദ്യോഗസ്ഥൻ എന്നിവർ ഉൾപ്പെടുന്നു. ആഗസ്റ്റ് 15 ന് ഇവർ പരിശോധന തുടങ്ങും. ആഗസ്റ്റ് 19 നകം പരിശോധന പൂർത്തിയാക്കി സംഘങ്ങൾ വടകര ആർഡിഒയ്ക്ക് റിപ്പോർട്ട് നൽകും. ആർഡിഒ ഇത് ക്രോഡീകരിച്ച് ജില്ലാ കളക്ടർക്ക് കൈമാറും.
അതേസമയം, മേപ്പാടി ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവരുടെ താത്ക്കാലിക പുനരധിവാസത്തിന് വീട് നൽകാൻ സന്നദ്ധരായവർ വിവരം അറിയിക്കണമെന്ന് വയനാട് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. പുനരധിവാസത്തിന് സ്ഥിരം സംവിധാനം ഒരുങ്ങുന്നത് വരെയാണ് വീടുകൾ വാടകയ്ക്ക് നൽകേണ്ടത്. മുട്ടിൽ, മേപ്പാടി, വൈത്തിരി, അമ്പലവയൽ, മൂപ്പൈനാട്, പൊഴുതന, വേങ്ങപ്പള്ളി, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പരിധിയിലും കൽപ്പറ്റ നഗരസഭാ പരിധിയിലുമാണ് നിലവിൽ വീടുകൾ അന്വേഷിക്കുന്നത്.
പ്രതിമാസം 6000 രൂപ സർക്കാർ വാടക അനുവദിക്കും. വീടുകൾ, വീടുകളുടെ മുകൾ നിലകൾ, ഒറ്റമുറികൾ, ഹൗസിങ് കോളനികൾ, മതസ്ഥാപന പരിധിയിലുള്ള കെട്ടിടങ്ങൾ തുടങ്ങിയവയാണ് താത്ക്കാലിക താമസത്തിന് ആവശ്യമായത്. ദുരന്ത ബാധിതരെ വീടുകളിൽ അതിഥികളായും സ്വീകരിക്കാം. ക്യാമ്പുകളിൽ കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസം ഈ മാസം (ആഗസ്റ്റ്) തന്നെ ഉറപ്പാക്കാൻ എല്ലാവരുടെയും സഹകരമുണ്ടാവണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 9526804151, 8078409770 നമ്പറുകളിൽ ബന്ധപ്പെടാം.












Click it and Unblock the Notifications