ഇസ്രായേലിന്‍റെ പലസ്തീന്‍ അധിനിവേശത്തിനെതിരെ പ്രതിഷേധസ്വരങ്ങൾ ഉയരണം: കെപി കുഞ്ഞമ്മദ് കുട്ടി
കോഴിക്കോട്: പാലസ്തീന് എതിരായ ഇസ്രയേലിൻ്റെ ആക്രമണങ്ങൾക്കെതിരെ മുഴുവൻ ജനാധിപത്യ-മതേതര വിശ്വാസികളുടെയും പ്രതിഷേധസ്വരങ്ങൾ ഉയരേണ്ടുന്ന സമയമാണിതെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കുറ്റ്യാടി മണ്ഡലത്തിലെ നിയുക്ത എംഎല്‍എയുമായ കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഇസ്രയേലി സൈനികർ ഗാസാ മുനമ്പിലെ ജനവാസ കേന്ദ്രത്തിന് നേരെ നടത്തിയ നൂറോളം അക്രമങ്ങളിൽ 14 കുട്ടികൾ ഉൾപ്പടെ, 53 പാലസ്തീനുകാരാണ് കൊല്ലപ്പെട്ടത്. മുന്നൂറിൽ പരം ആളുകൾ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഇത്തരം അക്രമങ്ങൾ നടത്തുന്നതുവഴി കിഴക്കൻ ജറുസലേമിൻ്റെ പൂർണമായ അധിനിവേശം ആണ് ഇസ്രയേൽ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറയുന്നു.
ഷെയ്ക്ക് ജരയിലെ താമസക്കാരെ ഒഴിപ്പിച്ചു കൊണ്ട് ജൂത കുടിയേറ്റം സാധ്യമാക്കുക എന്ന ലക്ഷ്യത്തിനെതിരെ പ്രതിഷേധിക്കുന്ന പലസ്തീനുകാരാണ് ആക്രമിക്കപ്പെടുന്നവരിലേറെയും. മനുഷ്യത്വരഹിതമായ ആക്രമണങ്ങളെയും നരഹത്യകളെയും ന്യായീകരിക്കുന്ന നിലയിലാണ് സയണിസ്‌റ്റുകളും അവരെ പിന്തുണയ്ക്കുന്ന കോർപറേറ്റ് മാധ്യമങ്ങളും മുന്നോട്ടുപോകുന്നത്.
ജൂത മതവിശ്വാസികളും മുസ്ലിം മതവിശ്വാസികളും ഒരു പോലെ പ്രധാനപ്പെട്ട ആരാധനാ കേന്ദ്രമായി കാണുന്ന ടെമ്പിൾ മൗണ്ടിലെ ദേവാലയങ്ങൾക്ക് നേരെയാണ് കഴിഞ്ഞദിവസം റോക്കറ്റ് ആക്രമണം നടന്നിട്ടുള്ളത്. ജറുസലേമിൽ അധിനിവേശം സ്ഥാപിക്കുന്നതിനുവേണ്ടി ഡൊണാൾഡ് ട്രമ്പും നെതെന്ന്യഹുവും തയ്യാറാക്കിയ പദ്ധതികളുടെ തുടർച്ചയാണ് കഴിഞ്ഞ ദിവസം നടന്ന റോക്കറ്റാക്രമണങ്ങൾ. റംസാൻ പ്രാർത്ഥനയിൽ ഇരുന്നവർ അടക്കം നിരവധിപേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
ഈ ആക്രമണങ്ങളുടെ മറവിൽ നെതന്യാഹു തന്റെ തെരഞ്ഞെടുപ്പ് തിരിച്ചടികൾ മറച്ചുവെക്കാനും നിസ്സാരമായ രാഷ്ട്രീയ നേട്ടങ്ങലുണ്ടാക്കാനുമാണ് ശ്രമിക്കുന്നത്. ഇസ്രായേലിൽ കഴിയുന്ന പാലസ്തീനുകാർക്ക് വാക്സിൻ നൽകുന്നതിൽ പോലും കാട്ടുന്ന വിവേചനം വംശീയ നയങ്ങളുടെ പ്രതിഫലനമാണ്. അവശേഷിക്കുന്ന പാലസ്തീനികളെ കൂടി ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു ഇസ്രായേൽ സൈനികർ നടത്തുന്ന ആക്രമണങ്ങളിലൂടെ നിരപരാധികളായ നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും ജീവൻ നഷ്ടപ്പെടുന്നു.
ആക്രമണവും അതിനെതിരെയുള്ള പ്രതിരോധവും നഷ്ടപ്പെടുത്തുന്നത് നൂറുകണക്കിന് നിരപരാധികളുടെ ജീവനാണ് എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. മലയാളി കൂടിയായ സൗമ്യ സന്തോഷിൻ്റെ മരണം ഈ സന്ദർഭത്തിൽ നമ്മെയെല്ലാം വേദനിപ്പിച്ച സംഭവമാണ്. അധിനിവേശ തന്ത്രങ്ങളിലൂടെ അധികാരവും സമ്പത്തും കൈക്കലാക്കാൻ ശ്രമിക്കുന്ന ഇസ്രയേൽ സൈന്യത്തിൻ്റെ മനുഷ്യത്വരഹിതമായ എല്ലാ നടപടികളെയും അപലപിക്കാനും പ്രതിഷേധിക്കുവാനും മുഴുവൻ ജനാധിപത്യ വിശ്വാസികളോടും ഈ ഘട്ടത്തിൽ അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.