മലിനജലം തുറന്നുവിട്ടെന്ന് ആരോപണം; മിൽമയുടെ ഓഫീസിനു നേരേ കല്ലേറ്, ജീവനക്കാരനു പരിക്കേറ്റു
കോഴിക്കോട്: കുന്നമംഗലത്തിനടുത്ത് പെരിങ്ങൊളത്തെ മിൽമ കോഴിക്കോട് ഡയറി പ്ലാന്റിൽ നിന്നുള്ള മാലിന്യം തോട്ടിലേക്കു തുറന്നുവിട്ടെന്ന് ആരോപിച്ച് പ്രദേശവാസികളുടെ പ്രതിഷേധം. വ്യാഴാഴ്ച വൈകുന്നേരം ഇതുസംബന്ധിച്ച പരാതി പറയാൻ നാട്ടുകാർ സംഘടിച്ചെത്തിയപ്പോൾ ഹെഡ് ഓഫീസിനു നേരേ കല്ലേറുണ്ടായി. കല്ലേറിൽ ജീവനക്കാരനു പരിക്കേറ്റു. കരാർ ജീവനക്കാരനായ ചേളന്നൂർ സ്വദേശി മിഥുനിനാണ് പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസ് സഹകരണസംഘം തെരഞ്ഞെടുപ്പ്; യുഡിഎഫ് പാനലിന് അട്ടിമറി വിജയം, ഇടതിന് വന്‍ തിരിച്ചടി
സെക്യൂരിറ്റി കാബിനും ഓഫീസ് പരിസരത്തുണ്ടായിരുന്ന വാഹനത്തിനു കേടുപാട് സംഭവിച്ചു. മാനേജർ നൽകിയ പരാതി പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അക്രമികളെ കണ്ടെത്താൻ നടപടി ആരംഭിച്ചതായി പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് മിൽമ കെട്ടിടത്തിനു സമീപത്തെ തോട്ടിലൂടെ നിറവ്യത്യാസമുള്ള മലിനജലം ഒഴുകന്നു എന്നാരോപിച്ച് നാട്ടുകാർ കൂട്ടമായെത്തിയത്. സംഭവം അധികൃതരെ അറിയിക്കുന്നതിനിടെ കല്ലേറുണ്ടായെന്നാണ് പരാതി.
പരിക്കേറ്റ മിഥുൻ സെക്യൂരിറ്റി കാബിനിൽ വിശ്രമിക്കുകയായിരുന്നു. സംഘർഷസാധ്യതയെത്തുടർന്ന് കുന്നമംഗലം പോലീസിന്റെ നേതൃത്വത്തിൽ ഓഫീസിനും പ്ലാന്റിനും കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം മലിനജലം തുറന്നുവിട്ടിട്ടില്ലെന്ന നിലപാടിലാണ് മിൽമ. ഡെയറി കാമ്പസിൽ പെയിന്റിംഗ് നടക്കുന്നുണ്ട്. പെയിന്റിംഗ് തൊഴിലാളികൾ റോളർ ബ്രഷ് കഴുകിയ വെള്ളം തോട്ടിലെത്തിയതാവാമെന്നും അധികൃതർ വിശദീകരിച്ചു.