സിനിമാ ചിത്രീകരണ സംഘത്തിന് നേർക്കും തെരുവ് നായ ആക്രമണം: കോഴിക്കോട് ക്യാമറമാന് കടിയേറ്റു
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും തെരുവ് നായ ശല്യം രൂക്ഷമാവുന്നു. കഴിഞ്ഞ ദിവസം സിനിമ ക്യാമറമാന്‍ ഉള്‍പ്പടേയുള്ളവർക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. സിനിമാ ചിത്രീകരണത്തിനിടെയാണ് ക്യാമറമാന് തെരുവ് നായയുടെ കടിയേറ്റത്. അസോസിയേറ്റ് ക്യാമറാമാനായി പൃവർത്തിക്കുന്ന ജോബിന്‍ ജോണിന് നേർക്കായിരുന്നു ആക്രമണം. ശനിയാഴ്ച രാത്രി എട്ടുമണിയോടെ കോഴിക്കോട് മേത്തോട്ടുതാഴത്ത് വെച്ചായിരുന്നു സംഭവം.
നടന്‍ ഹരീഷ് പേരടിയുടെ നിർമാണത്തില്‍ പുറത്തിറങ്ങുന്ന 'ദാസേട്ടന്റെ സൈക്കിള്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു ക്യാമറമാന് നേർക്കുള്ള തെരുവ് നായയുടെ ആക്രമണം. ജോബിന്‍ ജോണ്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തി പ്രാഥമിക ചികിത്സയും കുത്തിവെപ്പും എടുത്തു.

ജില്ലയില്‍ രണ്ടിടങ്ങളിലായി മൂന്ന് സ്കൂള്‍ വിദ്യാർത്ഥികള്‍ക്കും കഴിഞ്ഞ ദിവസം തെരുവ് നായയുടെ കടിയേറ്റിരുന്നു. മേപ്പയ്യൂരിൽ രണ്ട് വിദ്യാർത്ഥികൾക്കും സമീപപ്രദേശമായ അരിക്കുളത്ത് ഒരാൾക്കുമാണ് നായയുടെ കടിയേറ്റത്. മേപ്പയ്യൂരിൽ കളത്തിൽ സുബനീഷിന്റെ മകൾ തേജാ ലക്ഷ്മി (12)ഫയാസിന്റെ മകൻ സെബി മുഹമ്മദ് കമാൽ(7) തുടങ്ങിയവർക്കാണ് കടിയേറ്റത്.
പാലക്കാട് കഴിഞ്ഞ ദിവസം മുൻ എം എൽ എ കെ കെ ദിവാകരൻ അടക്കം നാലുപേർക്ക് കടിയേറ്റിരുന്നു. രാവിലെ നടത്തത്തിന് ഇറങ്ങിയപ്പോഴായിരുന്നു മോട്ടോർ, തൊഴിലാളി ക്ഷേമ ബോർഡ് ചെയർമാന്‍ കൂടിയായ ദിവാകരന് നേരെ തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. കയ്യിലും കാലിലും പരിക്കേറ്റു. ദിവാകരനൊപ്പം മറ്റൊരു യുവാവിനും നായയുടെ കടിയേറ്റു. നഗരസഭ കൃത്യമായി ഇടപെടാത്തത് കൊണ്ടാണ് തെരുവ്നായ ശല്യം കൂടുന്നതെന്നെന്നായിരുന്നു മുന്‍ എം എല്‍ എയുടെ പ്രതികരണം.












Click it and Unblock the Notifications