അനധികൃതമായി ശീതള പാനീയങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടി; മാലിന്യം നിറഞ്ഞ ഐസ് പ്രധാന വില്ലൻ
കോഴിക്കോട്: സംസ്ഥാനത്തെ പാതയോരങ്ങളിലും മറ്റും അനധികൃതമായി ശീതള പാനീയങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന് മന്ത്രി കെ.കെ. ശൈലജ നിർദേശം നൽകി. വേനലിന്റെ കാഠിന്യം കൂടിയതോടെ പാതയോരങ്ങളിൽ അനധികൃത ശീതള പാനീയ വിൽപനശാലകൾ വർധിക്കുകയാണ്. ശീതള പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസാണ് പലപ്പോഴും പ്രശ്നമുണ്ടാക്കുന്നത്.
അതിനാൽ ശുദ്ധമായ ജലം ഉപയോഗിച്ച് മാത്രമേ ഐസ് ഉണ്ടാക്കാൻ പാടുള്ളൂ എന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. ഇത് ഉറപ്പു വരുത്താനായി പ്രത്യേക സ്ക്വാഡിനേയും നിയോഗിച്ചിട്ടുണ്ട്. കേരളത്തിന്റെ ചില ഭാഗങ്ങളിൽ നിന്നും മഞ്ഞപ്പിത്തം പോലെയുള്ള രോഗങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യവകുപ്പിന്റെ കൂടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് അധികൃതർ അറിയിച്ചു.
കുപ്പിവെള്ളം, നാരങ്ങ വെള്ളം, സംഭാരം, കരിമ്പിൻ ജ്യൂസ്, തണ്ണിമത്തൻ ജ്യൂസ്, സർബത്ത്, കുലുക്കി സർബത്ത് തുടങ്ങിയ പല ശീതളപാനീയങ്ങൾ പാതയോരത്ത് സുലഭമാണ്. പഴവർഗങ്ങളിൽ പലതും ശുചിയാക്കുന്നതിന് മുമ്പേ ഉപയോഗിക്കുന്നെന്ന പരാതിയുമുണ്ട്. ശീതള പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസാണ് പലപ്പോഴും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നത്. മലിനമായ ജലത്തിൽ നിന്നുണ്ടാക്കുന്ന ഐസുകളിൽ കോളിഫോം ബാക്ടീരിയകൾ വലിയ തോതിൽ കാണാറുണ്ട്.
ഇത് ശരീരത്തിലെത്തുന്നതോടെ കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം പോലെയുള്ള പല ജലജന്യ രോഗങ്ങളും പിടിപെടാൻ സാധ്യതയുണ്ട്. അതിനാൽ ജനങ്ങൾ അവബോധിതരാകണമെന്നും ആരോഗ്യമന്ത്രിയുടെ അറിയിപ്പിൽ പറയുന്നു. വേനൽ ആരംഭിച്ചതോടെ ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും പരിശോധ കർശനമാക്കിയിട്ടുണ്ട്.
മിൽക്ക് ഷേക്കുകളിൽ ഗുണനിലവാരം കുറഞ്ഞതും പഴകിയതുമായ പാൽ ഉപയോഗിക്കുക, സർബത്തുകളിൽ തിളപ്പിക്കാത്ത പാൽ ചേർക്കുക, നിരോധിത ഇനത്തിൽപ്പെട്ട മാരക രാസവസ്തുക്കൾ അടങ്ങിയ കളർ ദ്രാവകങ്ങൾ ചേർക്കുക, മലിനജലം കെട്ടിനിൽക്കുന്നതും വൃത്തിഹീനമായതുമായ സാഹചര്യങ്ങളിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുക, അശുദ്ധമായ ജലം ഉപയോഗിക്കുക തുടങ്ങിയ ആരോഗ്യത്തിന് അപകടകരമാകുന്ന നിരവധി വീഴ്ചകൾ കണ്ടെത്തുകയും നിയമപരമായ നടപടികൾ സ്വീകരിക്കുകയുമുണ്ടായി.