ഗുരുവായൂരപ്പന്‍ കോളേജിലെ വിദ്യാർത്ഥി യൂണിയന്‍ ഓഫീസ് തീവെച്ച് നശിപ്പിച്ചു: പ്രതിഷേധവുമായി കെ എസ് യു
കോഴിക്കോട്: ഗുരുവായൂരപ്പന്‍ കോളേജിലെ വിദ്യാർത്ഥി യൂണിയന്‍ ഓഫീസ് അജ്ഞാത സംഘം തീവെച്ച് നശിപ്പിച്ചു. ക്രിസ്മസ് അവധിക്ക് ശേഷം കോളേജ് തുറന്നപ്പോഴാണ് യൂണിയൻ ഓഫീസ് തീവെച്ച് നശിപ്പിച്ച രീതിയിൽ കണ്ടത്. യൂണിയന്‍ ഓഫീസിലെ രണ്ട് മുറിയിലും തീ പടർന്നിട്ടുണ്ട്. ഓഫീസില്‍ സൂക്ഷിച്ചിരുന്ന രേഖകളും കൊടിതോരണങ്ങളും ഫർണിച്ചറും കത്തി നശിച്ചിരുന്നു.
കോളേജ് യൂണിയന്‍ കെ എസ് യു പിടിച്ചെടുത്തതിന് പിന്നാലെ ഓഫീസ് നവീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീവെപ്പ് ഉണ്ടായത്. കോളേജ് അധികൃതരും യൂണിയൻ ഭാരവാഹികളും പൊലീസിൽ പരാതി നൽകി. പ്രതികളെ ഉടന്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യൂണിയൻ ഭാരവാഹകളുടെ ഏകദിന ഉപവാസ സമരം കോളേജില്‍ പുരോഗമിക്കുകയാണ്.

യൂണിയൻ ഓഫീസ് ഇരുളിന്റെ മറവിൽ തീ വെച്ച് നശിപ്പിച്ച സാമൂഹ്യ വിരുദ്ധരെ എത്രയും പെട്ടെന്ന് പോലീസ് അറസ്റ്റ് ചെയ്യണമെന്ന് കെ എസ് യു ജില്ലാ കമ്മിറ്റി അധ്യക്ഷന്‍ വിടി സൂരജും ആവശ്യപ്പെട്ടു. ഗുരുവായൂരപ്പൻ കോളേജിലെ യൂണിയൻ ഓഫീസ്സിന് തീയ്യിട്ടത് പ്രതിഷേധാർഹമാണ്. മൂന്ന് പതിറ്റാണ്ട് കാലത്തെ എസ്.എഫ്.ഐ കുത്തക അവസാനിപ്പിച്ച് കെ എസ് യു യൂണിയൻ പിടിച്ചെടുത്തതിന് ശേഷം നവീകരിച്ച യൂണിയൻ ഓഫീസാണ് തീവച്ച് നശിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്തുമസ് അവധിക്ക് ശേഷം ഇന്ന് കോളേജ് തുറന്നപ്പോഴാണ് യൂണിയൻ ഓഫീസ് തീവെച്ച് നശിപ്പിച്ചത് കോളേജ് യൂണിയൻ ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെട്ടത്. മികച്ച രീതിയിൽ മുന്നോട്ടുപോകുന്ന കോളേജ് യൂണിയന്റെ പ്രവർത്തനങ്ങളെ അലോസരപ്പെടുത്താനും തളർത്താനുമാണ് ഇരുളിൻ മറവിലെ ഈ ശ്രമമെങ്കിൽ അതിനെ ചെറുത്ത് തോൽപ്പിക്കാനും മറികടക്കാനുമുള്ള കരുത്തും കാമ്പും ഗുരുവായൂരപ്പൻ കോളേജിലെ കേരള വിദ്യാർത്ഥി യുണിയന്റെ പ്രവർത്തകർക്കുണ്ട്.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ കെ എസ് യു വിജയം നേടി ക്യാമ്പസുകളിൽ തിരിച്ചുവരവ് അറിയിക്കുമ്പോൾ നമ്മുടെ ക്യാമ്പസുകളിൽ അസ്വാഭാവികമായ ചില കാര്യങ്ങൾ സംഭവിക്കുകയാണ് കെ എസ് യുവിന്റെ കൊടിമരങ്ങൾ ഇരുളിന്റെ മറവിൽ നശിപ്പിക്കപ്പെടുന്നു, കെ എസ് യു പ്രവർത്തകരെ വ്യാപകമായി വ്യക്തിഹത്യ നടത്തുന്നു.
ഇത് ജില്ലയിലെ ക്യാമ്പസുകളിൽ കെ എസ് യുവിന് നേരെ നടക്കുന്ന ആസൂത്രവും സംഘടിതവുമായ അക്രമമാണ്. പോലീസിന്റെയും ഭരണകൂടത്തിന്റെയും മാർക്സിസ്റ്റ് പാർട്ടിയുടെയും അക്രമങ്ങളെയും അടിച്ചമർത്തലുകളെയും സംഘടിതമായി പ്രതിരോധിക്കുമെന്നും വിടി സൂരജ് കൂട്ടിച്ചേർത്തു












Click it and Unblock the Notifications