വടകരയിലെ റെയിൽവേ കുളം സംരക്ഷണം: പഠന റിപ്പോർട്ട് തയ്യാറാക്കി വിദ്യാർഥികൾ,
വടകര: വടകര റെയിൽവേ കുളത്തെ കുറിച്ച് പഠനം നടത്തി ഇവ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രണ്ട് വിദ്യാർത്ഥിനികൾ രംഗത്ത്. വടകര സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ അനവദ്യ എൻ ലക്ഷ്മി, മേഘ്ന സലിൽ എന്നീ വിദ്യാർത്ഥിനികളാണ് തങ്ങളുടെ പഠന പ്രോജക്ടിന്റെ ഭാഗമായി റെയിൽവേ കുളത്തിന്റെ സംരക്ഷണത്തിന് രംഗത്തിറങ്ങിയത്.
ഐറ്റം ഡാന്‍സിന് ചോദിച്ചത് പത്ത് ലക്ഷം, റായി ലക്ഷ്മിക്കെതിരെ അണിയറപ്രവര്‍ത്തകര്‍
റെയിൽവേ ഉദ്യോഗസ്ഥരുമായും സമീപവാസികളുമായും നടത്തിയ കൂടി കൂടിക്കാഴ്ചകളിൽ നിന്നും ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ കുളം ആദ്യകാലത്ത് റെയിൽവേ ആവി എഞ്ചിനു വേണ്ട വെള്ളത്തിനാണ് ഉപയോഗിച്ചിരുന്നത് എന്ന് മനസ്സിലായി.എന്നാൽ ഇന്നിത് ഉപയോഗശൂന്യമായി മലിനമായി കിടക്കുകയാണ്.വളരെ ആഴമുള്ള ഈ കുളത്തിൽ മൂന്ന് ഉൾ കിണറുകൾ ഉണ്ട്. കുളത്തിൽ നിന്നും വിദ്യാർത്ഥിനികൾ ശേഖരിച്ച സാമ്പിൾ സി. ഡബ്ല്യു.ആർ.ഡി.എം. ശാസ്ത്രജ്ഞൻ ഡോ. മാധവന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.
കുളത്തിനുള്ളിൽനിന്നും ചുറ്റുവട്ടത്തുനിന്നും ശേഖരിച്ച് രണ്ട് മണ്ണ് സാമ്പിളുകൾ തിക്കോടിയിലെ ജില്ലാ മണ്ണ് പരിശോധനാ കേന്ദ്രത്തിൽ പരിശോധിച്ചപ്പോൾ മാലിന്യത്തിന്റെ സാന്നിധ്യം പ്രകടമായിരുന്നു. കുളക്കരയിൽ നിന്നും ശേഖരിച്ച ചെടികൾ മടപ്പള്ളി ഗവൺമെൻറ് കോളേജ് ബോട്ടണി വിഭാഗം തലവൻ പരിശോധിച്ചപ്പോൾ പ്രത്യേക വിഭാഗത്തിൽപ്പെട്ടവയാണെന്നും കണ്ടെത്തി. തൊട്ടടുത്തുള്ള ഓടയിൽ നിന്നും ജലം കുളത്തിലേക്ക് ഒഴുകുന്നത് കുളത്തിലെ വെള്ളം മലിനമാകാൻ കാരണമാകുന്നു. ചുറ്റുവട്ടത്തുള്ള വൻമരങ്ങളിൽ നിന്നും വീഴുന്ന ഇല ചീയ്യുന്നതും മാലിന്യത്തിന് കാരണമാണ്. ഈ കുളം ഏത് വേനലിലും വറ്റാത്ത ഒരു ജലസംഭരണി ആയതിനാൽ ഈ വെള്ളം മലിനമാകുമ്പോൾ തൊട്ടടുത്ത കിണറുകളിലേക്കും മാലിന്യം വ്യാപിക്കുന്നു.
ജനപ്രതിനിധികൾ, റെയിൽവേ അധികാരികൾ, സന്നദ്ധ സംഘടനകൾ എല്ലാം പലപ്രാവശ്യം ശ്രമിച്ചെങ്കിലും ഇപ്പോഴും കുളം മലിനമായി തന്നെ കിടക്കുകയാണ്. മാലിന്യത്തെ കുറിച്ച് പറഞ്ഞ് നിർത്താതെ അതിനുള്ള പരിഹാരമാർഗങ്ങളും നിർദേശിക്കുന്നുണ്ട് വിദ്യാർത്ഥിനികൾ. ഓടയിൽ നിന്നും കുളത്തിലേക്കുള്ള ഒഴുക്ക് നിർത്തണം. അതിനുശേഷം കുളം വൃത്തിയാക്കി മുകളിൽ ഇലകൾ കുളത്തിലേക്ക് വീഴാത്ത രീതിയിൽ വലവിരിച്ച് കെട്ടണം. ഇതാണ് നിർദ്ദേശം. ഇതിന് വലിയ ഫണ്ട് വേണം. ജനപ്രതിനിധികൾ, റെയിൽവേ ഉദ്യോഗസ്ഥർ, സന്നദ്ധസംഘടനകൾ ഇവരുടെ സഹായവും വേണം.കുളം വൃത്തിയാക്കി സംരക്ഷിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.പി,എം.എൽ.എ, റെയിൽവേ അധികാരികൾ ഇവർക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ് വിദ്യാർത്ഥിനികൾ.