സുരേഷ് ഗോപി പുതിയ നീക്കത്തിന്: മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിലെ കുറ്റപത്രം റദ്ദാക്കണം
കോഴിക്കോട്: മാധ്യമപ്രവർത്തകയെ അപമാനിച്ച കേസില്‍ നടനും കേന്ദ്ര സഹമന്ത്രിയുമായി സുരേഷ് ഗോപി കോടതിയില്‍ ഹാജരായി.കോഴിക്കോട് ജില്ലാ കോടതിയില്‍ ഇന്ന് രാവിലെയാണ് അദ്ദേഹം ഹാജരായത്. എന്നാല്‍ കേസ് അടുത്ത വർഷം ജനുവരി 1 ലേക്ക് മാറ്റി. കേസില്‍ സുരേഷ് ഗോപി നേരത്തെ ജാമ്യം നേടിയിരുന്നു. ഈ ജാമ്യ നടപടികള്‍ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സഹമന്ത്രി കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ ഹാജരായത്.
കോടതിയില്‍ ഹാജരായ സുരേഷ് ഗോപിക്ക് ജാമ്യവും അനുവദിച്ചു. രണ്ടുപേരുടെ ആള്‍ ജാമ്യമാണ് അദ്ദേഹത്തിന് നല്‍കിയത്. സഹോദരന്‍ സുഭാഷ് ഗോപിയും ഭാര്യയുമാണ് സുരേഷ് ഗോപിക്കായി ജാമ്യം നിന്നത്. അതേസമയം തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിക്കും. മാധ്യമപ്രവർത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സുരേഷ് ഗോപിക്കിതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബി എന്‍ ശിവശങ്കരന്‍ അവകാശപ്പെടുന്നത്.

പൊലീസ് ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കാത്ത സാഹചര്യത്തില്‍ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിക്കുക. ഉടന്‍ തന്നെ ഇതിന്റെ നടപടികളിലേക്ക് കടക്കും.
എന്താണ് സുരേഷ് ഗോപിക്കെതിരായ കേസ്
2023 ഒക്ടോബർ 27 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. എരഞ്ഞിപ്പാലത്തെ സ്വകാര്യഹോട്ടലില്‍ വെച്ച് മറ്റ് മാധ്യമപ്രവർത്തകർക്കൊപ്പം പ്രതികരണം തേടുന്നതിനിടെ സുരേഷ് ഗോപി അപമാനിച്ചെന്നാണ് പരാതി. സംസാരത്തിനിടയില്‍ മാധ്യമപ്രവർത്തകയുടെ തോളില്‍ സുരേഷ് ഗോപി അനുവാദമില്ലാതെ കൈ വെക്കുകയായിരുന്നു. ഉടന്‍ തന്നെ മാധ്യമപ്രവർത്ത കൈ തട്ടിമാറ്റിയെങ്കിലും വീണ്ടും കൈവെക്കുകയായിരുന്നു.
സംഭവത്തില്‍ സുരേഷ് ഗോപി സമൂഹ്യമാധ്യങ്ങളിലൂടെ ഖേദപ്രകടനം നടത്തിയെങ്കിലും മാധ്യമപ്രവർത്തക നിയമനടപടിയിലേക്ക് കടക്കുകയായിരുന്നു. മാധ്യമപ്രവർത്തകയുടെ പരാതിയില്‍ നടക്കാവ് പൊലിസാണ് സുരേഷ് ഗോപിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസില്‍ സുരേഷ് ഗോപിക്ക് സ്റ്റേഷന്‍ ജാമ്യം ലഭിക്കുകയും ചെയ്തു. 2024 ഫെബ്രുവരിയിലാണ് കേസിലെ കുറ്റപത്രം സമർപ്പിക്കുന്നത്. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തില്‍ ഐപിസി 354, പൊലീസ് ആക്ടിലെ 119 എ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ജനുവരി 27 കുറ്റപത്രം സമർപ്പിച്ചെങ്കിലും അതില്‍ പിശക് കണ്ടെത്തിയതോടെ തിരിച്ചയച്ചിരുന്നു. ഇതിന് പിന്നാലെ പിഴവുകള്‍ തിരുത്തി 180 പേജുള്ള പുതിയ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications