മോദിക്കെതിരേ രൂക്ഷ വിമർശനവുമായി സഞ്ജീവ് ഭട്ടിന്റെ ഭാര്യ; വെറുപ്പും വിദ്വേഷവും മതസ്പർധയും മുതലെടുത്താണ് മോദി രാജ്യം ഭരിക്കുന്നത്, ഒരു സർക്കാരിൽ നിന്നു ലഭിക്കേണ്ടതൊന്നും ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് ശ്വേത ഭട്ട്
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെയും നയങ്ങളെയും അതിശക്തമായ ഭാഷയിൽ വിമർശിച്ച് ഗുജറാത്തിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്. വെറുപ്പും വിദ്വേഷവും മതസ്പർധയും മുതലെടുത്താണ് മോദി രാജ്യം ഭരിക്കുന്നത്. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെ വ്യാജ തെളിവുകളും രേഖകളും സൃഷ്ടിച്ച് ജയിലിടയ്ക്കുകയാണ് ചെയ്തത്.
എങ്കിൽ ഈ രാജ്യത്ത് സാധാരണക്കാരായ പൗരന്മാർ എങ്ങനെ ജീവിക്കുമെന്ന് ശ്വേത ചോദിച്ചു. ഒരു സർക്കാരിൽ നിന്നു ലഭിക്കേണ്ടതൊന്നും ജനങ്ങൾക്ക് ലഭിക്കുന്നില്ല. പ്രതീക്ഷിക്കുന്ന നീതി പോലും ലഭിക്കാത്ത സാഹചര്യമാണെന്നും അവർ ഓർമിപ്പിച്ചു. സഞ്ജീവ് ഭട്ടിനു പിന്തുണ പ്രഖ്യാപിച്ച് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട്ടു സംഘടിപ്പിച്ച അംബ്രല്ലമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്വേത ഭട്ട്.

സത്യത്തിന്റെ കൂടെ മാത്രമേ എന്നും സഞ്ജീവ് ഭട്ട് നിന്നുട്ടുള്ളൂവെന്ന് ഉറപ്പുണ്ട്. നാനാവതി കമ്മീഷനു മുന്നിൽ നൽകിയ മൊഴിയിൽ അദ്ദേഹം ഉറച്ചുനിൽക്കുന്നതുകൊണ്ടാണ് വേട്ടയാടൽ തുടരുന്നത്. വേണമെങ്കിൽ മറ്റുപോലീസുകാരെപ്പോലെ സത്യം കണ്ടില്ലെന്നു നടിച്ച് കുടുംബത്തോടൊപ്പം സുഖമായി ജീവിക്കാമായിരുന്നു. എന്നാൽ അദ്ദേഹം അതു ചെയ്തില്ല. വലിയൊരു സിസ്റ്റത്തിനെതിരേയാണ് പോരാടുന്നത്. നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരും. മലയാളികളുടെ പിന്തുണ കരുത്താണ്.
ഓരോ പത്തുമിനിട്ട് കൂടുമ്പോഴും ഒരു മലയാളിയെങ്കിലും എന്നെ വിളിക്കും. ഇതു പകരുന്ന ഊർജം വളരെ വലുതാണെന്നും അവർ പറഞ്ഞു. ആദ്യമായാണ് കോഴിക്കോട്ടു വരുന്നത്. മലയാളികളുടെ സ്‌നേഹത്തിനു നന്ദി പറയുന്നില്ല. സഞ്ജീവ് തിരിച്ചെത്തുവരെ ഒപ്പമുണ്ടാകണമെന്ന് അഭ്യർഥിക്കുന്നുവെന്നും ശ്വേത പറഞ്ഞു. മകൻ ശന്തനു ഭട്ടും ഇവർക്കൊപ്പമുണ്ടായിരുന്നു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സഞ്ജീവ് ഭട്ടിന്റെ ചിത്രം പതിച്ച കുടകളേന്തിയായിരുന്നു യൂത്ത് ലീഗിന്റെ മാർച്ച്. സ്റ്റേഡിയം പരിസരത്തു നിന്നാരംഭിച്ച മാർച്ച് മുതലക്കുളത്തു സമാപിച്ചു.












Click it and Unblock the Notifications