കണ്ണീർ തോരാതെ കരിഞ്ചോലമല; മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കാതിരുന്നത് ലജ്ജാകരമെന്ന് ടി സിദ്ദിഖ്
കട്ടിപ്പാറ: കരിഞ്ചോല ദുരിതബാധിതരോട് സംസ്ഥാനസര്‍ക്കാരും പ്രാദേശിക ഭരണകൂടങ്ങളും കാണിച്ചത് നിരുത്തരവാദപരമായ സമീപനമാണെന്ന് ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ്. കരിഞ്ചോല ദുരത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ കട്ടിപ്പാറ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്ത്രി ശങ്കറിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും; വിമതര്‍ക്ക് മൂക്ക്കയറിടാന്‍ കോണ്‍ഗ്രസ് തന്ത്രം
ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇടതുപക്ഷ സര്‍ക്കാരും എംഎല്‍എയുടെ നേതൃത്വത്തിലുണ്ടാക്കിയ കമ്മിറ്റിയും റവന്യൂ ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്തും ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്ക് വീട്ടുവാടക നല്‍കുന്നില്ല, വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടുണ്ടാക്കാന്‍ ഇതുവരെ ഭൂമി കൈമാറിയിട്ടില്ല.
കൃഷിഭൂമി വീണ്ടെടുക്കാന്‍ യാതൊരു നടപടിയുമില്ല. ദുരിതബാധിതര്‍ക്ക് ചെറിയ തുക നല്കിയാല് സര്‍ക്കാരിന്റെ എല്ലാ ബാധ്യതകളും തീര്‍ന്നു എന്നത് ശരിയല്ല. മുഖ്യമന്ത്രി നിരവധി തവണ ജില്ലയില്‍ വന്നിട്ടും ഇത്രയും വലിയ ദുരന്തമുണ്ടായ പ്രദേശം സന്ദര്‍ശിക്കാന്‍ പോലും തയ്യാറായിട്ടില്ല. ദുരിതബാധിതരോട് മാനസികമായി ചേര്‍ന്നു നില്ക്കാന് പോലും കഴിയാത്ത ഒരു സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നത് ലജ്ജാകരമാണെന്നും ടി സിദ്ദീഖ് പറഞ്ഞു.
എംഎല്‍എ ചെയര്‍മാനായ കമ്മിറ്റി പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത നാല്പത് ലക്ഷം രൂപയില്‍ നിന്ന് ദുരന്തം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും നയാപൈസ ചെലവഴിച്ചിട്ടില്ല. സമൂഹത്തിന്റെ എല്ലാ തുറകളില്‍ നിന്നുമുള്ളവര്‍ ജനകീയമായി നല്കിയ ഫണ്ടായിട്ടും വേണ്ട നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. കരിഞ്ചോലയില്‍ എംഎല്‍എ പതിനഞ്ചുലക്ഷം രൂപ പ്രഖ്യാപിച്ചതല്ലാതെ ഒന്നും നല്‍കിയില്ലെന്നും ഇതിന് ബന്ധപ്പെട്ടവര്‍ മറുപടി പറയണമെന്നും മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ പഞ്ചായത്തംഗം നജീബ് കാന്തപുരം പറഞ്ഞു.
യുഡിഎഫ് ചെയര്മാന് ഒകെഎം കുഞ്ഞി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അനില്‍ജോര്‍ജ്ജ് സ്വാഗതം പറഞ്ഞു. പ്രേംജി ജെയിംസ്, അഡ്വ ബിജു കണ്ണന്തറ, എന്‍ ഡി ലൂക്ക, സലീം പുല്ലടി, ഹാരിസ് അമ്പായത്തോട്, മോയത്ത് മുഹമ്മദ്, ബെന്നി ടി.ജോസഫ്, താര അബ്ദുറഹിമാന്‍ഹാജി, മുഹമ്മദ് ഷാഹിം, കെവി അസീസ്, വത്സമ്മ അനില്‍, ബീന ജോര്‍ജ്ജ്, റംല ഒകെഎം കുഞ്ഞി, ബാബു മാസ്റ്റര്‍, ഷാഫി സക്കരിയ,, വിജീഷ് കട്ടിപ്പാറ തുടങ്ങിയവർ സംബന്ധിച്ചു.