രാഹുൽ വരുന്നത് കേരളത്തിനു ലഭിക്കുന്ന സുവർണാവസരം, പിന്മാറുന്നത് പൂർണമനസോടെ ടി സിദ്ദീഖ്
കോഴിക്കോട്: വയനാട് പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി എത്തിയാൽ മത്സരരംഗത്തുനിന്ന് പിന്മാറാൻ താൻ തയ്യാറാണെന്ന് സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടിരുന്ന കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്. രാജ്യത്തിനു പ്രധാനമന്ത്രിയെ നൽകാൻ കേരളത്തിനു ലഭിക്കുന്ന ഏറ്റവും വലിയ സുവർണാവസരമാണ് രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ ലഭിക്കുന്നത്. കേരളത്തിലും ദക്ഷിണേന്ത്യയിലും അതിന്റെ അലയൊലികൾ ഉണ്ടാകും.
പ്രിയങ്കയെ കോണ്ഗ്രസ് നേതൃത്വം അവഗണിച്ചോ? ഗംഗാ യാത്രയ്ക്ക് പബ്ലിസിറ്റിയില്ല!!
അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം വയനാട്ടിൽ അനന്ത വികസന സാധ്യതകൾ തുറക്കുന്നതാകും. മോദി ഭരണകൂടത്തെ താഴെയിറക്കാനുള്ള പോരാട്ടത്തിനു പിന്തുണ നൽകുമെന്ന് പറയുന്ന ഇടതുപക്ഷം രാഹുൽ വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചാൽ എതിർസ്ഥാനാർത്ഥിയെ പിൻവലിക്കുമോ എന്നും സിദ്ദീഖ് ചോദിച്ചു. കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി വികസന മേഖലകളിൽ കടന്നുപോകേണ്ട ജില്ലയാണ് വയനാട്. രാഹുൽ വന്നാൽ വൻ വികസന സാധ്യതകളാണ് ഉണ്ടാകുക. ഐക്യജനാധിപത്യമുന്നണി പ്രവർത്തകർ വിശ്വസ്ത പ്രചാരകരായി മുന്നോട്ടുപോകും. പ്രചാരണത്തിന്റെ ചുമതല ഏറ്റെടുക്കുന്നതായും സിദ്ദീഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തുടർന്ന് വൈകുന്നേരം മുക്കത്ത് നടന്ന കൺവൻഷനിലും ടി. സിദ്ദീഖ് നിലപാട് വിശദീകരിച്ചു. രാഷ്ട്രീയ ജീവിതത്തിൽ ധന്യമായ ദിവസമെന്ന് വിശേഷിപ്പിച്ച അദ്ദേഹം രാഹുൽ ഗാന്ധിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രമേയം കൺവൻഷനിൽ അവതരിപ്പിച്ചു. മലപ്പുറം ഡിസിസിപ്രസിഡന്റ് വി.വി. പ്രകാശ്, ഐ.സി. ബാലകൃഷ്ണൻ എന്നിവർ പ്രമേയത്തെ പിന്താങ്ങി. രാഹുൽ വയനാട്ടിലേക്കു വരുമ്പോൾ ചരിത്രം വഴിമാറുമെന്ന് കൺവൻഷൻ ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ പറഞ്ഞു. രാഹുലിനു വയനാട്ടിലേക്കു പരവതാനി വിരിച്ചുകൊടുക്കുന്ന ടി. സിദ്ദീഖിന്റെ രാഷ്ട്രീയഭാവി ഉയരുകയാണെന്നും മുനീർ പറഞ്ഞു.
ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ടി. സിദ്ദീഖിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാൻ ധാരണയായത്. ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയിരുന്നു സിദ്ദീഖ്. പോസ്റ്ററുകൾ പതിച്ചും ചുമരെഴുതിയും കൺവൻഷനുകളും കുടുംബയോഗങ്ങളും സംഘടിപ്പിച്ച് പ്രചാരണം കൊഴുപ്പിക്കുന്നതിനിടെയാണ് രാഹുലിന്റെ പേര് ചിത്രത്തിലേക്കു വന്നത്.