അവസാനിക്കുന്നില്ല അപരിഷ്‌കൃതത്വം: മോഷണം ആരോപിച്ച് പിടികൂടിയ യുവാവ് ആശുപത്രിയില്‍ മരിച്ചു!
കോഴിക്കോട്: മോഷണമാരോപിച്ച് നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ച തമിഴ് യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. തമിഴ് നാട് തിരുനെൽവേലി സ്വദേശിയായ സ്വാമിനാഥൻ എന്ന കൊടുങ്കിൽ സ്വാമി(39) ആണ് മരിച്ചത്. കോഴിക്കോട് പൊറ്റമ്മൽ ഭാഗത്ത് ആക്രി കച്ചവടം നടത്തുന്ന കുടുംബത്തിലെ അംഗമായ കൊടുങ്കിൽ സ്വാമി ശനിയാഴ്ച പുലർച്ചെ കുറ്റിക്കാട്ടൂരിലെ ആക്രിക്കടയിൽ മോഷണം നടത്തിയെന്നാരോപിച്ച് നാട്ടുകാർ പിടികൂടി മെഡിക്കൽ കോളേജ് പൊലീസില്‍ ഏൽപ്പിക്കുകയായിരുന്നു.
യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ എസ്ഐ ഹബീബുള്ളയുടെ നേതൃത്വത്തിലുള്ള പോലീസ് ഏറെ താമസിയാതെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ ദേഹാസ്വാസ്ഥ്യം കാണിച്ച യുവാവ് ഉച്ചക്ക് 12 മണിയോടെ മരിക്കുകയായിരുന്നു. മരണം ഹൃദയ സ്തംഭനം മൂലമാണെന്ന നിലപാടിലായിരുന്നു പൊലീസ്.
അതെസമയം, ഇസിജി പരിശോധനയിൽ ഹൃദയ സ്തംഭനത്തിനുള്ള സാധ്യത കാണുന്നില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.

ആന്തരികക്ഷതം ഏറ്റിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനകൾ നടത്തിയിട്ടില്ലെന്നും പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും ഡ്യൂട്ടി ഡോക്ടർമാർ പറയുന്നു. മാധ്യമങ്ങളോട് ഒന്നും പറയാനില്ലെന്നും എല്ലാം കമ്മീഷണറോട് പറഞ്ഞിട്ടുണ്ടെന്നും എസ്ഐ ഹബീബുള്ള പറഞ്ഞു. ഭർത്താവിന്റെ മരണ വാർത്തയറിഞ്ഞ് ആശുപത്രിയിലെത്തിയ സ്വാമിനാഥന്റെ ഭാര്യയെ മൊഴി രേഖപ്പെടുത്താനെന്നപേരിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയ പോലീസ്, മാധ്യമ പ്രവർത്തകർക്ക് അവരോട് സംസാരിക്കാനുള്ള അനുവാദവും നൽകിയില്ല. സംഭവത്തെ തുടർന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ മെഡിക്കൽ കോളേജ് സ്റ്റേഷനിലെത്തി സ്ഥിഗതികൾ വിലയിരുത്തി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.












Click it and Unblock the Notifications