വിദ്യാർഥികൾക്കായി അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവം: കോഴിക്കോട് അധ്യാപകന്‍ കുറ്റം സമ്മതിച്ചു!!
കോഴിക്കോട്: ഹയർസെക്കൻഡറി വിദ്യാർഥികൾക്കു വേണ്ടി പരീക്ഷ എഴുതുകയും ഉത്തരക്കടലാസുകളിൽ തിരുത്തൽ വരുത്തുകയും ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ അധ്യാപകൻ കുറ്റം സമ്മതിച്ചു. ഹയർസെക്കൻഡറി ഡയറക്ടറേറ്റിനു സമർപ്പിച്ച മാപ്പപേക്ഷയിലാണ് വീഴ്ച സംഭവിച്ചതായി അധ്യാപകൻ ഏറ്റുപറഞ്ഞത്. മുക്കത്തിനടുത്ത് നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകനും പരീക്ഷയുടെ അഡീഷണൽ ഡെപ്യൂട്ടി ചീഫ് ചുമതല വഹിക്കുകയും ചെയ്തിരുന്ന നിഷാദ് വി. മുഹമ്മദാണ് കുട്ടികൾക്കു വേണ്ടി പരീക്ഷ എഴുതിയതും വിവാദമായതും.
ഉണ്ടായിരുന്ന ബൈക്കും കിട്ടുമായിരുന്ന ജോലിയും പോയി, കേസും, 'ശബരിമലയില്‍' സൈബര്‍ പോര് രൂക്ഷമാവുന്നു
സംഭവത്തിൽ അടിയന്തര നടപടിയായി നിഷാദ് വി. മുഹമ്മദ് ഉൾപ്പെടെ മൂന്നുപേരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സ്‌കൂൾ പ്രിൻസിപ്പലും പരീക്ഷയുടെ ചീഫ് സൂപ്രണ്ടുമായ കെ. റസിയ, പരീക്ഷയുടെ ഡെപ്യൂട്ടി ചീഫും ചേന്നമംഗലൂർ ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകനുമായ പി.കെ. ഫൈസൽ എന്നിവരാണ് സസ്‌പെൻഷനിലായവർ.
പരീക്ഷാ നടത്തിപ്പിലെ ക്രമക്കേട് അതീവ ഗുരുതരമെന്ന രീതിയിലുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണവും നടക്കുന്നുണ്ട്. ഹയർസെക്കൻഡറി ഡയറക്ടറേറ്റിൽ നിന്നു പോലീസ് സംഘം തെളിവുകൾ ശേഖരിച്ചു. രക്ഷിതാക്കളിൽ നിന്നോ മറ്റോ അധ്യാപകർ പണം കൈപ്പറ്റിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷണ വിധേയമാക്കുക. സംഭവത്തിൽ പങ്കില്ലെന്നു കണ്ടെത്തിയാൽ മാത്രം കുട്ടികൾക്കു വീണ്ടും അവസരം നൽകും. തങ്ങൾ അറിയാതെയാണ് അധ്യാപകൻ പരീക്ഷഎഴുതിയതെന്ന വിശദീകരണമാണ് വിദ്യാർഥികൾ പ്രാഥമികമായി നൽകിയതെന്നാണ് സൂചന.
ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കാനാണ് താൻ പരീക്ഷയെഴുതിയതെന്ന വിശദീകരണവുമായി അധ്യാപകൻ മാധ്യമങ്ങൾക്കു മുന്നിലെത്തിയിരുന്നു. ഈ നിലപാട് ഡയറക്ടറേറ്റ് അംഗീകരിച്ചിട്ടില്ല. ഭിന്നശേഷിക്കാർക്കു പരീക്ഷയെഴുതി നൽകണമെങ്കിൽ പ്രത്യേക നടപടിക്രമങ്ങളുണ്ട്. ഇത് പാലിക്കപ്പെട്ടിട്ടില്ല. മാത്രമല്ല അധ്യാപക്‌ന് ഓഫീസ് മുറിയിലിരുന്ന് പരീക്ഷ എഴുതാനും സാധിക്കില്ല. അധ്യാപകന്റെ നടപടിക്കെതിരേ പ്രദേശത്തും അധ്യാപകർക്കിടയിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അപമാനകരമായ സംഭവമെന്നാണ് അധ്യാപകസംഘടനാ നേതാക്കളിൽ ചിലർ പ്രതികരിച്ചത്.