അറബി മാന്ത്രിക ചികിത്സയെന്ന പേരിൽ തട്ടിപ്പ്; വ്യാജസിദ്ധൻ പിടിയിൽ, ചികിത്സയ്ക്കായി വാങ്ങിയിരുന്നത് അര ലക്ഷം മുതൽ 7 ലക്ഷം രൂപ വരെ!
കോഴിക്കോട്: അറബി മാന്ത്രിക ചികിത്സയെന്ന പേരിൽ നിരവധി പേരെ കബളിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. വയനാട് പെരിയ മുള്ളൽ സ്വദേശി കളരിത്തൊടി ഉസ്മാൻ ഹാജി മുസ്ലിയാരെ(47)യാണ് വടകര സർക്കിൾ ഇൻസ്‌പെക്ടർ എം.എം.അബ്ദുൾകരീമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വയനാട് ജില്ലയിലെ ബാണാസുര സാഗറിനടുത്ത് ഇയാളുടെ ഉടമസ്ഥതയിലുള്ള വൺഡേ റിസോർട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വടകര സ്വദേശിനിയായ യുവതി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. 2000 മുതൽ അറബ് മാന്ത്രിക ചികിത്സ ആരംഭിച്ച പ്രതി ഒരു സ്വകാര്യ ചാനലിൽ' അറബ് മാന്ത്രിക ചികിത്സ അനുഭവ സാക്ഷ്യം'എന്ന പേരിൽ പരിപാടി അവതരിപ്പിച്ചിരുന്നു. ജീവിതത്തിലെ ഏത് പ്രശ്നങ്ങൾക്കും പരിഹാരം കാണാം എന്ന പരസ്യവുമായാണ് പ്രതി ചാനലുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. കുട്ടികളില്ലാത്തവർ, ഭർത്താവുമായി അകന്നു കഴിയുന്നവർ, ഭൂമി വിൽപനയ്ക്കുള്ള തടസ്സം നീക്കൽ തുടങ്ങിയ പ്രശ്നങ്ങൾക്കാണ് ചികിത്സ നടത്തിയത്.

ദിനം പ്രതി അഞ്ഞൂറോളം പേർ ചികിത്സക്കെത്തിയതായി ഇയാൾ പോലീസിനോട് പറഞ്ഞു. പതിനായിരം മുതൽ എഴുപതിനായിരം രൂപ വരെയാണ് ഓരോരുത്തരിൽ നിന്നും വാങ്ങിയത്. ഭർത്താവുമായി അടുക്കുന്നതിനു വേണ്ട ചികിത്സക്കായി പരാതിക്കാരി ഏഴ് ലക്ഷം രൂപ നൽകിയതായി പോലീസ് പറഞ്ഞു. കാര്യങ്ങൾ നടക്കാത്തതിനെ തുടർന്നു പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നൽകാൻ പ്രതി തയ്യാറായില്ല. തുടർന്നാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.
സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഇരുപത്തിഅയ്യായിരം പേരെ താൻ ചികിത്സിച്ചതായി ഇയാൾ മൊഴി നൽകി. പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്, എറണാകുളം ജില്ലകളിൽ സാന്ത്വനം പാലിയേറ്റീവ് സെന്ററുകളും ഓഫീസുകളും തുറന്നു പ്രവർത്തിച്ചിരുന്നു. ഈഗിൾ ഐ എന്ന പേരിൽ പ്രൈവറ്റ് ഡിറ്റക്ടീവ് ഏജൻസിയും ഇയാളുടെ നേതൃത്വത്തിൽ ആരംഭിച്ചു. റിട്ട:എസ്പി, ഡിവൈഎസ്പി എന്നിവരടക്കമുള്ളവരെയാണ് ഇതിന്റെ നടത്തിപ്പിനായി ചുമതലപ്പെടുത്തിയതെങ്കിലും ഒരു വർഷം കൊണ്ട് സ്ഥാപനം അടച്ചു പൂട്ടി.
വ്യാജ വൈദ്യന്മാരെ സംസ്ഥാനത്ത് അറസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെയാണ് കുറച്ചു കാലത്തേക്ക് ചികിത്സ നിർത്തി പാലിയേറ്റിവ് രംഗത്തേക്ക് കടന്നത്. വർഷങ്ങൾക്ക് ശേഷം കേരള-തമിഴ്നാട് അതിർത്തിയായ ഉദുമൽപേട്ട കേന്ദ്രീകരിച്ച് വീണ്ടും ചികിത്സാ രംഗത്തേക്ക് വന്നു. കൊളംബോ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡി ബിരുദം നേടിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ഏജന്റുമാർ മുഖേന പണം നൽകിയാണ് പിഎച്ച്ഡി കരസ്ഥമാക്കിയത്. എന്നാൽ ഗവേഷണ പ്രബന്ധം എന്താണെന്നോ പ്രബന്ധത്തിന്റെ കണ്ടന്റ് എന്താണെന്നോ ഇയാൾക്കറിയില്ലെന്ന് ഡിവൈഎസ്പി പി.പി.സദാനന്ദൻ പറഞ്ഞു.
ബാണാസുരസാഗറിനടുത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള റിസോർട്ട് ഉടമയായ ഉസ്മാൻ എരുമേലിയിൽ ചന്ദനത്തിരി ഫാക്ടറിയും നടത്തുന്നുണ്ട്. പ്രമുഖ രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുണ്ടെന്ന് കാണിക്കുന്ന ചിത്രങ്ങളും മറ്റും സോഷ്യൽമീഡിയ വഴി പങ്കു വെച്ചതായി പോലിസ് പറഞ്ഞു.












Click it and Unblock the Notifications